തിരുവനന്തപുരം: നയപരമായ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ഗോപാലകൃഷ്ണന്‍ ഏക പക്ഷീയമായ നിലപാടുകള്‍ സ്വീകരിക്കുന്നതായി ബോര്‍ഡ് അംഗം പി.കെ. കുമാരന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ബോര്‍ഡ് എടുക്കുന്ന പല തീരുമാനങ്ങള്‍ക്കും ഞാന്‍ വിയോജനക്കുറിപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. ക്ഷേത്രങ്ങളിലെ വഴിപാട് നിരക്കുകള്‍ വര്‍ദ്ധിപ്പിക്കുന്നത് സംബന്ധിച്ച് ഭക്തജനങ്ങളുടെയും സംഘടനാ നേതാക്കളുടെയും അഭിപ്രായങ്ങള്‍ കൂടി ആരായണം.
ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച് നിലവിലെ ആചാരാനുഷ്ടാനങ്ങള്‍ തുടരണം. ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് പിരിച്ചുവിട്ട് നിയമനങ്ങള്‍ പിഎസ്സിക്കു വിട്ട നടപടിയെ സ്വാഗതം ചെയ്യുന്നു. ഹിന്ദുവിഭാഗത്തിലെ എല്ലാ സമുദായങ്ങളിലെയും ജനവിഭാഗങ്ങളെ ഉള്‍പ്പെടുത്തിയാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് രൂപം കൊടുത്തത്.
എന്നാല്‍ നിയമനങ്ങളില്‍ പട്ടിക ജാതി/ വര്‍ഗ്ഗ വിഭാഗങ്ങള്‍ക്കും മറ്റ് പിന്നാക്കാര്ക്കുമുള്ള സംവരണ തത്വം ബോര്‍ഡ് പാലിക്കുന്നില്ല. നിരവധി തവണ ഇത് ചൂണ്ടിക്കാട്ടിയിട്ടും യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. ജീവനക്കാരുടെ വേതനം വര്‍ദ്ധിപ്പിക്കുന്നത് സംബന്ധിച്ച് അടിയന്തിര യോഗം ചേര്‍ന്ന് നടപടികള്‍ സ്വീകരിക്കും. ദേവസ്വം ബോര്‍ഡില്‍ വര്‍ഷങ്ങളായി ജോലി നോക്കുന്ന താത്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും കൈക്കൊള്ളണമെന്നും പി.കെ.കുമാരന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: