കൊച്ചി: പെരുമ്പാവൂരില്‍ ദാരുണമായി കൊലചെയ്യപ്പെട്ട ദളിത് വിദ്യാര്‍ത്ഥിനി ജിഷയുടെ കേസില്‍ പോലീസ് ശാസ്ത്രീയമായ രീതിയിലാണ് അന്വേഷണം നടത്തുന്നതെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. അന്വേഷണം മാജിക്കല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ജിഷയുടെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് മറുപടി പറയുകയായിരുന്നു അദ്ദേഹം.
തന്റെ അനുഭവമനുസരിച്ച് ചില കേസുകള്‍ 24 മണിക്കൂര്‍ കൊണ്ട് തെളിയിക്കാനാവും. ചില കേസുകള്‍ തെളിയിക്കപ്പെടാന്‍ ഒരു വര്‍ഷം വരെ കാലതാമസം എടുത്തേക്കാം. എന്നാല്‍ ജിഷ കേസ് എത്രയും പെട്ടെന്ന് തീര്‍പ്പാക്കാന്‍ ശ്രമിക്കുമെന്നും ബെഹ്റ പറഞ്ഞു. ജിഷയുടെ വീട് സന്ദര്‍ശിച്ച ശേഷം കേസ് അന്വേഷിച്ച കുറുപ്പുംപടി പോലീസ് സ്റ്റേഷനും ഡിജിപി സന്ദര്‍ശിച്ചു. ജിഷയുടെ അമ്മ രാജേശ്വരിയുടെ മൊഴി പ്രത്യേക അന്വേഷണ സംഘം ഇന്നലെ വീണ്ടും രേഖപ്പെടുത്തിയിരുന്നു.
രാവിലെ എട്ട് മണിയോടെയായിരുന്നു കുറുപ്പും പടിയിലെ ജിഷയുടെ വീട്ടിലും പരിസര പ്രദേശത്തും ബെഹ്റ പരിശോധന നടത്തിയത്. ഔദ്യോഗിക വാഹനം ഉപേക്ഷിച്ചും മറ്റ് ഉദ്യോഗസ്ഥരുടെയൊന്നും അകമ്പടിയില്ലാതെയുമാണ് ബെഹ്റ ജിഷയുടെ വീട് സന്ദര്‍ശിക്കാനെത്തിയത്. അന്വേഷണ ഉദ്യോഗസ്ഥയായി നിയമിക്കപ്പെട്ട എഡിജിപി സന്ധ്യയുടെ സാന്നിദ്ധ്യവുമില്ലായിരുന്നു.
ജിഷ വധക്കേസ് വേഗത്തില്‍ തെളിയിക്കുക എന്നതാണ് പ്രധാന വെല്ലുവിളിയെന്നും കേസന്വേഷണത്തിനു താന്‍ നേരിട്ട് മേല്‍നോട്ടം വഹിക്കുമെന്നും പോലീസ് മേധാവിയായി സ്ഥാനമേറ്റ ശേഷം ബെഹ്റ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: