ചെന്നൈ: പഠനത്തില്‍ മികവ് പുലര്‍ത്താത്തതിനെ തുടര്‍ന്ന് അധ്യാപിക, വിദ്യാര്‍ത്ഥിയുടെ ഡയറിയിലെഴുതിയ മോശം പരാമര്‍ശത്തില്‍ പ്രകോപിതനായാണ് വിദ്യാര്‍ത്ഥി അധ്യാപികയെ ക്ലാസ് മുറിയില്‍ വച്ച് കുത്തികൊലപ്പെടുത്തിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ചെന്നൈയിലെ ഒരു സ്കൂളില്‍ ഹിന്ദി അധ്യാപികയായിരുന്ന ആര്.ഉമാമഹേശ്വരിയാണ് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ കുത്തേറ്റ് മരിച്ചത്.
വിദ്യാര്‍ത്ഥിയുടെ ഡയറിയില്‍ കുട്ടിയുടെ മോശം പ്രകടനത്തെപ്പറ്റി 13 കുറിപ്പുകളാണ് അധ്യാപിക എഴുതിയിട്ടുള്ളതെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന് പറഞ്ഞു. പരീക്ഷാ തോല്‍വിയെ കുറിച്ചുള്ള പരാമര്‍ശവും പത്താം ക്ലാസിലേക്ക് വിജയിപ്പിക്കില്ലെന്ന ആശങ്കയുമാണ് ഇത്തരമൊരു കുറ്റകൃത്യം ചെയ്യാന്‍ വിദ്യാര്‍ത്ഥിയെ പ്രേരിപ്പിച്ചതെന്നാണ് പോലീസ് നഗമനം.
കൊലപാതക കുറ്റമാണ് 15 കാരനായ വിദ്യാര്‍ത്ഥിക്കെതിരെ ചുമത്തിയിരിക്കുന്നത്. ജുവനെയില്‍ ജസ്റ്റിസ് കോടതിയില്‍ ഹാജരാക്കിയ വിദ്യാര്‍ത്ഥിയെ പിന്നീട് ജുവനെയില്‍ ഹോമിലേക്ക് മാറ്റി. കുട്ടിയുടെ പക്കല്‍ നിന്നും രക്തം പുരണ്ട കത്തി കണ്ടെത്തി.
ഒരു മജിസ്ട്രേറ്റും രണ്ട് സാമുഹ്യ പ്രവര്‍ത്തകരും അടങ്ങുന്ന ജുവനെയില്‍ ജസ്റ്റിസ് ബോര്‍ഡാണ് ഈ കേസില്‍ അന്വേഷണം നടത്തുന്നത്. നാല് മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കണമെന്നാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഇതിനുശേഷമായിരിക്കും ശിക്ഷാ കാലാവധി നിശ്ചയിക്കുക.
ജുവനെയില്‍ ജസ്റ്റിസ് ആക്ട് 2000 പ്രകാരം പരമാവധി മൂന്ന് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാം. പ്രായപൂര്‍ത്തിയാവുന്നതിന് മുമ്പ് ഒരാള്‍ ഇത്തരം കുറ്റകൃത്യങ്ങള്‍ ചെയ്യുകയാണെങ്കില്‍ ഇവര്‍ക്ക് കൂടുതല്‍ മാനുഷിക പരിഗണന നല്‍കണമെന്ന് ഈ നിയമം അനുശാസിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: