ന്യൂദൽഹി: പത്താൻകോട്ട് ഭീകരാക്രമണവുമായി ബന്ധപ്പെട്ട കേസില്‍ പാക്കിസ്ഥാന് ഭാരതത്തെ വഞ്ചിക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്. ദേശീയ അന്വേഷണ സംഘത്തെ തങ്ങളുടെ രാജ്യത്തിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കാതെയാണ് പാക്കിസ്ഥാന്റെ കൊടിയ വഞ്ചനയെന്ന് രാജ്നാഥ് ചൂണ്ടിക്കാട്ടി.
നേരത്തെ പത്താൻകോട്ട് ഭീകരാക്രമണം അന്വേഷിക്കുന്നതിന് ഭാരതവും പാക്കിസ്ഥാനും യോജിച്ച് പ്രവർത്തിക്കാമെന്ന് ഇരുരാജ്യങ്ങളും തമ്മിൽ ധാരണയെത്തിയിരുന്നു. എന്നാൽ പിന്നീട് പാക്കിസ്ഥാൻ ഈ തീരുമാനത്തെ അവഗണിക്കുകയും ഭാരതത്തിന്റെ അന്വേഷണ ഏജൻസിയെ രാജ്യത്തിനകത്ത് പ്രവേശിപ്പിക്കില്ലെന്നും വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് കേന്ദ്രമന്ത്രി ഇത്തരത്തിൽ പാക്കിസ്ഥാനെ രൂക്ഷമായി വിമർശിച്ചത്.
ഭാരതത്തിനും പാക്കിസ്ഥാനും ജമ്മുകശ്മീരിന്റെ പേരിൽ ഒരു സംഘർഷമോ പ്രശ്നങ്ങളോ ഇല്ല, അങ്ങനെ എന്തെങ്കിലും തരത്തിൽ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അത് പാക്കിസ്ഥാൻ അധിനിവേശ കശ്മീരിൽ മാത്രമാണ്, അതിന്റെ ഉത്തരവാദിത്വം പാക്കിസ്ഥാനു മാത്രമാണെന്നും രാജ്നാഥ് സിംഗ് കുറ്റപ്പെടുത്തി.
പാക്കിസ്ഥാൻ എൻഐഎ ഏജൻസിയെ രാജ്യത്തിനകത്ത് പ്രവേശിക്കാൻ അനുവദിച്ച് ഭീകരവാദത്തിനെതിരെ നിലനിൽക്കുന്നുവെന്ന് ലോകത്തെ ബോധിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പത്താൻകോട്ട് എയർബേസ് ആക്രമിച്ച ഭീകരർ പാക്കിസ്ഥാനിൽ നിന്നുമാണ് എത്തിയെന്നതിന് വ്യക്തമായ തെളിവുകൾ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: