ന്യൂദല്‍ഹി: ഭാരതവും ഖത്തറും തമ്മില്‍ നിര്‍ണ്ണായകമായ ഏഴോളം കരാറുകളില്‍ ഒപ്പുവെച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഖത്തര്‍ സന്ദര്‍ശനത്തില്‍ ഖത്തര്‍ അമീറുമായി നടത്തിയ കൂടിക്കാഴ്ചകളുടെ അടിസ്ഥാനത്തിലാണ് കരാറുകള്‍. ഭാരതത്തിന്റെ അടിസ്ഥാന സൗകര്യ വികസനനിധിയില്‍ ഖത്തര്‍ നേരിട്ട് നിക്ഷേപം നടത്തും.
ആരോഗ്യം, നൈപുണ്യവികസനം, കസ്റ്റംസ്, കായികം, വിനോദ സഞ്ചാരം തുടങ്ങിയ മേഖലകളില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം വര്‍ദ്ധിപ്പിക്കുന്നതാണ് കരാറുകള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും ഖത്തര്‍ അമീര്‍ തമീം ബിന്‍ ഹമദ് അല്‍താനിയുടെയും സാന്നിധ്യത്തില്‍ ഇരുരാജ്യങ്ങളിലേയും ഉദ്യോഗസ്ഥര്‍ കരാറുകള്‍ ഒപ്പിട്ടു. ഇരുരാജ്യങ്ങളിലേയും സൗഹൃദവും സഹകരണവും വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് കരാറുകളെന്ന് സംയുക്ത പ്രസ്താവനയില്‍ പറയുന്നു.
വാണിജ്യം, നിക്ഷേപം, ഊര്‍ജ്ജം, പ്രതിരോധം, മാനവ വിഭവശേഷി എന്നീ മേഖലകളിലെ സഹകരണം കൂടുതല്‍ ദൃഢമാക്കും. ഇതിനു രൂപീകരിച്ച ജോയിന്റ് വര്‍ക്കിങ് ഗ്രൂപ്പ് നിരന്തരം യോഗം ചേരും. ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം വര്‍ദ്ധിപ്പിക്കുന്നതിനു മന്ത്രിതല സംയുക്ത സമിതിയും പ്രവര്‍ത്തിക്കും. സമാധാനവും സ്ഥിരതയും മേഖലയിലും ആഗോളതലത്തിലും നിലനിര്‍ത്തുന്നതിനു യോജിച്ച നടപടികളുണ്ടാകും. പ്രതിരോധ രംഗത്ത് സംയുക്ത പരിശീലന പരിപാടികള്‍ നടത്തും. നാവിക, വ്യോമ പരിശീലന പരിപാടികളും തീരദേശ സംരക്ഷണ പരിപാടികളും സംയുക്തമായി സംഘടിപ്പിക്കും. മേയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി പ്രതിരോധ ഉപകരണങ്ങള്‍ തദ്ദേശീയമായി ഉത്പ്പാദിപ്പിക്കാനുള്ള ഭാരതത്തിന്റെ നടപടികളുമായി സഹകരിക്കാനും ഖത്തര്‍ തീരുമാനിച്ചു.
ഭീകരവാദത്തിനെതിരെ യോജിച്ച പരിശ്രമങ്ങള്‍ നടത്താനും തീരുമാനം. ഭീകരവാദത്തിനെതിരായ സംയുക്ത നടപടികള്‍, രഹസ്യാന്വേഷണ വിവരം പരസ്പരം കൈമാറല്‍, കുഴല്‍പ്പണം തടയല്‍, മയക്കുമരുന്നു കടത്ത് തുടങ്ങിയവയെയും തടയും. സാമൂഹ്യ സ്പര്‍ദ്ധയ്ക്കു സൈബര്‍ ലോകം ദുര്വിനിയോഗിക്കുന്നവരെയും ഇരുരാജ്യങ്ങളും സംയുക്തമായി നേരിടും.
2022ല്‍ ഖത്തറില്‍ നടക്കാനിരിക്കുന്ന ലോകകപ്പ് ഫുട്ബോളിനും 2030 ഖത്തര്‍ വിഷനും വേണ്ടി അടിസ്ഥാന സൗകര്യ വികസന മേഖലയിലെ ഭാരത കമ്പനികളെ ഖത്തര്‍ ക്ഷണിച്ചു. ഭാരതത്തിലെ 200 സ്മാര്‍ട്ട് സിറ്റി പദ്ധതികള്‍, 50 നഗരങ്ങളിലെ മെട്രോ പദ്ധതികള്‍, 500 നഗരങ്ങളിലെ ആധുനിക മാലിന്യ സംസ്ക്കരണ പദ്ധതികള്‍, 2019ഓടെ എല്ലാവര്ക്കും ശൗചാലയം തുടങ്ങിയ കേന്ദ്രപദ്ധതികളിലേക്ക് ഖത്തര്‍ കമ്പനികളെയും ക്ഷണിച്ചു.
ഭാരതത്തിന് ഏറ്റവുമധികം എല്‍എന്‍ജി, എല്‍പിജി വിതരണം നല്കുന്ന രാജ്യമായി ഖത്തറിനെ മാറ്റുന്നതിനും സോളാര്‍ ഊര്‍ജ്ജ സംഭരണ ശ്രമങ്ങള്‍ക്കും ഖത്തറിന്റെ പിന്തുണയും മോദിയുടെ ദ്വിദിന സന്ദര്‍ശനത്തോടെ ലഭിച്ചു.
ഖത്തറിലെ വ്യവസായ സംരംഭകര്‍ക്കു പുറമേ ഖത്തറിലെ ഭാരത സമൂഹവുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി. ആറര ലക്ഷത്തോളം ഭാരതീയരാണ് ഖത്തറിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: