രാവണന് അവസാന യുദ്ധത്തിനുള്ള പുറപ്പാടാണ്. പതിനാറു ചക്രങ്ങളുള്ള സുദൃഢമായ ഒരു രഥം കൊണ്ടുവരുവിച്ചു. അതില്‍ പിശാചുക്കളെപ്പോലെ മുഖമുള്ള പതിനാറ് കഴുതകളെ പൂട്ടി. എല്ലാവിധത്തിലുള്ള ആയുധങ്ങളും സജ്ജീകരിച്ചു. കാഴ്ചയില്‍ അത്യന്തം നിഷ്ഠൂരനും ഭീകരനുമായി തോന്നിച്ചു. മഹോദരന്‍, സുപാര്‍ശ്വന്‍, വിരൂപാക്ഷന് എന്നീ പാര്‍ശ്വവര്‍ത്തികളെ സൈന്യവുമായി എത്താന്‍ കല്പിച്ചു.
അവരാല്‍ ചുറ്റപ്പെട്ട രാവണന് യമദൂതന്മാരാല്‍ ചുഴലപ്പെട്ട മരണ ദേവതയാണെന്ന് വാനരന്മാര്ക്കു തോന്നി. അവരോട് രാവണന് പറഞ്ഞു ”ഇപ്പോള്‍തന്നെ ഞാന്‍ എയ്തുവിടുന്ന ബാണങ്ങള്‍കൊണ്ട് രാമനേയും ലക്ഷ്മണനേയും യമലോകത്തയയ്ക്കും. എന്റെ ബാണംകൊണ്ട് കൊല്ലപ്പെടുന്ന വാനരന്മാരുടെ ശവങ്ങള് ഈ ഭൂമി നിറയ്ക്കും.”രാവണന് കോട്ട വാതില്ക്കലെത്തിയപ്പോള് ഇടത്തേക്കണ്ണും ഇടത്തേഭാഗമൊക്കെയും തുടിച്ചു. ആകാശത്ത് നിന്നും ഇടിമുഴക്കത്തോടെ കൊള്ളിമീന്‍ പതിച്ചു.
കഴുകന്മാര് കാക്കകളുടെ ശബ്ദത്തില്‍ കരഞ്ഞു. ഇതൊന്നും വകവയ്ക്കാതെ യുദ്ധക്കളത്തിലെത്തിയ രാവണനെക്കണ്ട് വാനരന്മാര് സുഗ്രീവന് പിന്നിലൊളിച്ചു. ദശകണ്ഠന്‍ പൊഴിച്ച ശരമാരികൊണ്ട് വാനരദേഹങ്ങള് ശകലിതമായി. അപ്പോള്‍ ഭയങ്കരനായ വിരൂപാക്ഷന് വാനരസേനയോട് ഏറ്റുമുട്ടി. സുഗ്രീവന് അവനെത്തടഞ്ഞു. അവര്‍ തമ്മില്‍ മല്ലയുദ്ധം തുടങ്ങി. അല്പനേരത്തെ പോരിനുശേഷം സുഗ്രീവന്റെ വജ്രം പോലുള്ള കൈത്തലംകൊണ്ട് ഒരു പ്രഹരമേറ്റ് ചോരയൊലിച്ചു നിലംപതിച്ചു. അപ്പോള്‍ മഹോദരന്‍ ഏറ്റുമുട്ടാനെത്തി. സുഗ്രീവന് വന്‍പാറകള്‍ എറിഞ്ഞെങ്കിലും അവനതൊക്കെ അസ്ത്രമെയ്തു പൊടിച്ചുകളഞ്ഞു. കോപിച്ചുവശയായ സുഗ്രീവന് നിലത്തുകിടന്ന ഒരു ഇരുമ്പുലക്കയെടുത്ത് ആക്രമിച്ചു. മഹോദരന്‍ ഗദകൊണ്ട് തിരിച്ചാക്രമിച്ചു. പിന്നെ മുഷ്ടിയുദ്ധമായി. രണ്ടുപേരും ക്ഷീണിച്ചു. പെട്ടെന്ന് സുഗ്രീവന് വാളെടുത്ത് അവന്റെ ശിരസ്സ് വെട്ടിവീഴ്ത്തി.
മഹോദരന്‍ വീണപ്പോള്‍ മഹാപാര്‍ശ്വന്‍ വന്ന് പോര്‍തുടങ്ങി. ബാലിപുത്രനായ അംഗദനാണ് അവനോടേറ്റുമുട്ടിയത്. മഴുവുമായി അംഗദനെ വെട്ടാനെടുത്ത മഹാപാര്‍ശ്വന്‍ അംഗദന്റെ ഇടിയേറ്റ് മാറുപിളര്‍ന്ന് ഹൃദയം കലങ്ങി ചത്തുവീണു. പ്രധാനസഹായികള്‍ കൊല്ലപ്പെട്ടപ്പോള്‍ രാവണന് അത്യന്തം ക്രുദ്ധനായി. രാവണന്റെ തേര് അതിവേഗം മുന്നിലെത്തി. പൊടിപടലമുയര്‍ന്നു. തുരുതുരെ ബാണങ്ങള്‍ തൂകിക്കൊണ്ട് വാനരന്മാരെ തുരത്തി. ലക്ഷ്മണന് രാമന്റെ സഹായത്തിനെത്തി. രാമലക്ഷ്മണന്മാരയ്ക്കുന്ന അസ്ത്രങ്ങളെല്ലാം രാവണന് അസ്ത്രങ്ങള്‍കൊണ്ട് ഭേദിച്ചു.
രാവണന്റെ ശരജാലങ്ങളും രാമന്റെ ഞാണൊലിയുംകൊണ്ട് അന്തരീക്ഷം മാറ്റൊലിക്കൊണ്ടു. ആകാശം പലതരം ബാണങ്ങള്‍ കൊണ്ടു മുഖരിതമായി. രാവണന് പ്രയോഗിച്ചതൊക്കെ രാമന് അസ്ത്രങ്ങള്‍ കൊണ്ടുതന്നെ തകര്‍ത്തു. രാവണന് ആഗ്നേയാസ്ത്രം പ്രയോഗിച്ചതിനെ രാമന് ആഗ്നേയാസ്ത്രം കൊണ്ടും ദൈവാസ്ത്രത്തെ ദൈവാസ്ത്രംകൊണ്ടും നശിപ്പിച്ചു. പകരം രാമന് രാവണന്റെ സകല അവയവങ്ങളിലും അസ്ത്രങ്ങളെയ്ത് മുറിവേല്‍പ്പിച്ചു.
രാവണന് അതിവിശിഷ്ടവും ഭീകരവുമായ രാക്ഷസാസ്ത്രം തൊടുത്തുവിട്ടു. അതിന്റെ വായില്‍നിന്നും വിഷസര്‍പ്പങ്ങള്‍ നാലുപാടും ചാടി വീണു. അപ്പോള്‍ രാമന് ഗരുഡാസ്ത്ര മെയ്തു. അതില്‍നിന്നും ഗരുഡന്മാര് ഉത്ഭവിച്ച് സര്‍പ്പങ്ങളെ കൊത്തിവിഴുങ്ങി.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: