ന്യൂദല്‍ഹി: പത്താന്‍കോട് ഭീകരാക്രമണക്കേസില്‍ പാക്കിസ്ഥാന് സ്വീകരിക്കുന്ന ഇരട്ടത്താപ്പിനെതിരെ വിമര്‍ശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്. ആക്രമണത്തെക്കുറിച്ച് അന്വേഷിക്കുന്ന ദേശീയ അന്വേഷണ ഏജന്‍സിയുടെ സംഘത്തെ പാക്കിസ്ഥാനില്‍ പ്രവേശിപ്പിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ അതു ഭാരതത്തോട് കാട്ടുന്ന വഞ്ചനയെന്ന് രാജ്നാഥ് സിങ് പറഞ്ഞു. പത്താന്‍കോടില്‍ പൊതുയോഗത്തിലാണ് രാജ്നാഥ് പാക്കിസ്ഥാനെതിരെ രംഗത്തെത്തിയത്.
അന്വേഷണവുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളും ധാരണയിലെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പാക് അന്വേഷണസംഘത്തെ ഭാരതത്തില്‍ പ്രവേശിക്കാന്‍ അനുവദിച്ചത്. പകരം എന്‍ഐഎയുടെ പ്രത്യേക അന്വേഷണ സംഘത്തെ പാക്കിസ്ഥാനില്‍ പ്രവേശിക്കാന്‍ അനുവദിക്കാമെന്ന് അവര്‍ സമ്മതിച്ചിരുന്നു. എന്നാല്‍, ഇതുവരെ അനുമതി ലഭിച്ചില്ല. വാക്കുപാലിച്ച് ഭീകരവാദത്തിനെതിരെന്നും ഭീകരരെ പിന്തുണയ്ക്കില്ലെന്നും പാക്കിസ്ഥാന് തെളിയിക്കണമെന്നും രാജ്നാഥ് ആവശ്യപ്പെട്ടു.
പത്താന്‍കോട് വ്യോമസേനാത്താവളം ആക്രമിച്ചവര്‍ പാക്കിസ്ഥാനില്‍ നിന്ന് എത്തിയവരെന്നു വ്യക്തമായെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു. വളരെ ഗൗരവമായാണ് ഈ വിഷയം സര്‍ക്കാര്‍ കാണുന്നത്. ഭാരത-പാക്കിസ്ഥാന് കലഹങ്ങളില്‍ ജമ്മു കശ്മീരിന് ഒരു സ്ഥാനവുമില്ല. എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കില്‍ അത് പാക് അധീന കശ്മീരിനെ ചൊല്ലിയാണെന്നും രാജ്നാഥ് സിങ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: