ആലപ്പുഴ: പൊതുപണം വിനിയോഗിച്ച് ഹരിപ്പാട് സ്വകാര്യ മെഡിക്കല്‍ കോളേജ് സ്ഥാപിക്കുന്നത് പുനഃപരിശോധിക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ ഇതുസംബന്ധിച്ചു നടന്ന അഴിമതിയും ക്രമക്കേടുകളും സര്‍ക്കാര്‍ അന്വേഷിക്കണമെന്ന് ആവശ്യം ഉയരുന്നു. കോളേജ് സ്ഥാപിക്കുന്നതിന് നബാര്‍ഡില്‍നിന്ന് 300 കോടി വായ്പയെടുത്ത് നല്കാന് യുഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ നബാര്‍ഡില്‍ നിന്ന് വായ്പയെടുത്ത് നല്‍കില്ലെന്ന് ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞു.
കോളേജിന്റെ പേരില്‍ വയല്‍ നികത്താന്‍ അനുവദിക്കില്ലെന്നും ഐസക്ക് വ്യക്തമാക്കി. സ്വകാര്യ പങ്കാളിത്തത്തോടെ തുടങ്ങുന്ന മെഡിക്കല്‍ കോളേജാണ് ഹരിപ്പാട്ടേത്. സിയാല്‍ മാതൃകയില്‍ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ ഹരിപ്പാട് കരുവാറ്റയില്‍ കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരാണ് മെഡിക്കല്‍ കോളേജ് പ്രഖ്യാപിച്ചത്. കഴിഞ്ഞവര്‍ഷം മേയ് മാസത്തില്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മെഡിക്കല്‍ കോളേജിന്റെ ശിലാസ്ഥാപനം നടത്തുകയും ചെയ്തു.
സ്വകാര്യ പങ്കാളിത്തത്തോടെ തുടങ്ങുന്ന മെഡിക്കല്‍ കോളജില്‍ സര്‍ക്കാരിന്റെ പങ്കിനെച്ചൊല്ലി ആദ്യം മുതലേ വിവാദമുണ്ട്. കൂടാതെ പതിനെട്ട് കിലോമീറ്റര്‍ അപ്പുറത്ത് വണ്ടാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് പരിമിതികളാല്‍ ബുദ്ധിമുട്ടുന്നതും പലരും ചൂണ്ടിക്കാട്ടി. മെഡിക്കല്‍ കോളേജിന്റെ നടത്തിപ്പിന് നബാര്‍ഡില്‍നിന്ന് 300 കോടി രൂപ വായ്പയെടുത്തു നല്‍കാനുള്ള മുന്‍ സര്‍ക്കാരിന്റെ തീരുമാനമാണ് ആദ്യം പുനഃപരിശോധിക്കുക. സ്വകാര്യ മേഖലയ്ക്ക് നടത്തിപ്പവകാശമുള്ള സ്ഥാപനത്തിന്റെ ചെലവ് സര്‍ക്കാര്‍ വഹിക്കുന്നത് നിയമവിരുദ്ധമാണ്.
വയല്‍ ഉള്‍പ്പെടുന്ന സ്ഥലമാണ് പദ്ധതിക്കായി ഏറ്റെടുത്തിരിക്കുന്നത്. ചട്ടങ്ങള്‍ ലംഘിച്ച് ഇത് നികത്താന്‍ അനുവദിക്കില്ലെന്നും തോമസ് ഐസക്ക് വ്യക്തമാക്കി. ആരോഗ്യമന്ത്രി കെ. കെ. ശൈലജയും പദ്ധതി നടപ്പാക്കുന്നതിനെതിരെ രംഗത്തെത്തി.
എന്നാല്‍, പദ്ധതി നടത്തിപ്പില്‍ യാതൊരു അപാകതയില്ലെന്നും, ചട്ടങ്ങള്‍ പാലിച്ചാണ് നിലംനികത്തിയെതെന്നുമാണ് സ്ഥലം എംഎല്‍എയായ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറയുന്നത്.
തുടക്കം മുതല്‍ തന്നെ ദുരൂഹത നിറഞ്ഞതായിരുന്നു കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ നീക്കങ്ങള്‍. ശാസ്ത്ര സാഹിത്യ പരിഷത്ത് എതിര്‍പ്പുമായി രംഗത്തെത്തിയിട്ടും സിപിഎമ്മിലെ ഒരു വിഭാഗം പദ്ധതിക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. മുന്‍ എംഎല്‍എ സി. കെ. സദാശിവന് അടക്കമുള്ള മുതിര്‍ന്ന സിപിഎം നേതാക്കള്‍ ശിലാസ്ഥാപന ചടങ്ങില്‍ പങ്കെടുത്തു. 40 കോടി ഓഹരി മൂലധനമാണ് മെഡിക്കല്‍ കോളേജ് നടത്തിപ്പുമായി ബന്ധപ്പെട്ട് രൂപീകരിച്ച കേരള മെഡിക്കല്‍ ഇന്ഫ്രാസ്ട്രെക്ച്ചര് ഡവലപ്മെന്റ് കമ്പനി ലിമിറ്റഡിന് ഉള്ളതായി സര്‍ക്കാര്‍ ആദ്യം പറഞ്ഞിരുന്നത്.
എന്നാല്‍ പിന്നീട് പ്രത്യേക ഉത്തരവിലൂടെ ഇത് 80 കോടിയായി ഉയര്‍ത്തി. മെഡിക്കല്‍ കോളജിനായി ഏറ്റെടുത്ത് നല്കുന്ന ഭൂമിയുടെ വിലയാണ് കമ്പനിയില്‍ സര്‍ക്കാര്‍ വിഹിതം. 26 ശതമാനമായിരിക്കും മെഡിക്കല്‍ കോളജിന്റെ സര്‍ക്കാര്‍ ഓഹരിയെന്ന് വ്യക്തമാക്കിയിരുന്നു. ചാരിറ്റബിള്‍ ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്തിരിക്കുന്ന സൊസൈറ്റിയാണ് മെഡിക്കല്‍ കോളജ് നടത്തുക. കേരള മെഡിക്കല്‍ ഇന്ഫ്രാസ്ട്രെക്ച്ചര് ഡവലപ്മെന്റ് കമ്പനി മെഡിക്കല്‍ കോളജിന് വേണ്ട കെട്ടിടങ്ങളും മറ്റ് സൗകര്യങ്ങളുമൊരുക്കി 99 വര്‍ഷത്തെ പാട്ടത്തിന് ചാരിറ്റബിള്‍ സൊസൈറ്റിക്ക് നല്‍കും.
സൊസൈറ്റി, കോളജ് നടത്തുന്നതിനുള്ള ചെലവ് കഴിഞ്ഞുള്ള ബാക്കിത്തുക കമ്പനിക്ക് നല്‍കുമെന്നുമാണ് പറയുന്നത്.
അതേസമയം, സര്‍ക്കാര്‍ ഏറ്റെടുത്തു നല്കുന്ന ഭൂമിയില്‍ നിര്‍മിക്കുന്ന 100 കിടക്കകളുള്ള പേ വാര്‍ഡും ലാബോറട്ടറിയും കമ്പനി നേരിട്ട് നടത്തും. ഇതിന് മെഡിക്കല്‍ കോളേജുമായി ബന്ധമുണ്ടാകില്ല. മെഡിക്കല്‍ കോളേജ് നടത്തണമെങ്കില്‍ 500 കിടക്കകളുള്ള ആശുപത്രി വേണമെന്നാണ് ചട്ടം.
നബാര്‍ഡില്‍ നിന്ന് വായ്പയെടുത്ത് ആശുപത്രി നിര്‍മിക്കുമെന്നാണ് മുന്‍ സര്‍ക്കാരിറക്കിയ ഉത്തരവില്‍ പറയുന്നത്. ഇതിന് വേണ്ടിവരുന്ന തുക സര്‍ക്കാര്‍ തിരിച്ചടയ്ക്കുമെന്നും ഉത്തരവില്‍ പറയുന്നുണ്ട്. സ്വകാര്യ മേഖലയ്ക്കുവേണ്ടി സര്‍ക്കാര്‍ പൊതുപണം ചെലവഴിച്ച് ആശുപത്രി നിര്‍മിക്കുകയാണെന്ന് ഇതോടെ വ്യക്തമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: