കോട്ടയം: നാല്‍പ്പത്തിയൊമ്പത് കാര്‍ഷിക സേവനകേന്ദ്രങ്ങള്‍ നിര്‍ത്താനുള്ള റബ്ബര്‍ ബോര്‍ഡിന്റെ നടപടി ഉന്നത ഉദ്യോഗസ്ഥരുടെ തൊഴില്‍ സംരക്ഷണം ഉറപ്പുവരുത്താനെന്ന് ആക്ഷേപം. ചെലവുചുരുക്കല്‍ നടപടികളുടെ ഭാഗമായി 2014ലെ സിഎജി റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നതിന്റെ മറവിലാണ് കര്‍ഷകര്‍ക്ക് ഏറെ പ്രയോജനകരമായ കാര്‍ഷിക സേവനകേന്ദ്രങ്ങള്‍ നിര്‍ത്തലാക്കാനുള്ള അനൗദ്യോഗിക നടപടികള്‍ തുടങ്ങിയത്.
നടപടി ആരംഭിച്ചതോടെ വിവിധ സംഘടനകള്‍ പരസ്യ പ്രതിഷേധവുമായി രംഗത്തെത്തി. കേരളത്തിലെ റീജ്യണല്‍ ഓഫീസുകളുടെ എണ്ണം കുറയ്ക്കണമെന്നായിരുന്നു സിഎജി റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിച്ചിരുന്നത്. രണ്ട് സമീപ ഓഫീസുകളെ സംയോജിപ്പിച്ച് ഒന്നാക്കി മാറ്റുന്നതോടെ ജീവനക്കാരുടെ എണ്ണം കുറയ്ക്കാനാവും എന്നതായിരുന്നു നിര്‍ദേശം. എന്നാല്‍, ഇതിന്റെ മറവില്‍ ഫീല്‍ഡ് ഓഫീസുകളെ സംയോജിപ്പിച്ച് ഓഫീസുകളുടെ എണ്ണം കുറയ്ക്കുന്ന നടപടികളാണ് ബോര്‍ഡ് നടത്തിവരുന്നത്.
ശരാശരി 3,500 അപേക്ഷകളാണ് ഒരു റീജണല്‍ ഓഫീസിന് കീഴില്‍ പ്രതിവര്‍ഷം കൈകാര്യം ചെയ്യേണ്ടിവരാറുള്ളത്. ഒരു ഉദ്യോഗസ്ഥന് പ്രതിവര്‍ഷം 5,000 ഫയലുകള്‍ വരെ കൈകാര്യം ചെയ്യുവാനാവും എന്നാണ് റിപ്പോര്‍ട്ടിലുള്ളത്. അതിനാല്‍ രണ്ട് ഓഫീസുകള്‍ ഒന്നിച്ചുചേര്‍ത്താലും അഡ്മിനിസ്ട്രേറ്റീവ് കേഡറിലുള്ള രണ്ട് ഉദ്യോഗസ്ഥര്‍ മാത്രം ജീവനക്കാരായി മതിയാവും. എന്നാല്‍, നിലവില്‍ ഒരോ റീജണല്‍ ഓഫീസിലും ശരാശരി ഏഴ് ഉദ്യോഗസ്ഥരുള്ളതായാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്.
2015ല്‍ പുറത്തിറങ്ങിയ ഉത്തരവുപ്രകാരം റീജണല്‍ ഓഫീസുകളില്‍നിന്നു നല്‍കിയിരുന്ന സബ്സിഡികള്‍, ശമ്പളം, മറ്റ് അലവന്‍സുകള്‍, ഓഫീസ് വാടക, ടെലിഫോണ്‍ ചാര്‍ജ്ജ് എന്നിവ ഇപ്പോള്‍ നല്‍കുന്നത് കേന്ദ്ര ഓഫീസില്‍നിന്നാണ്.
റീജണല്‍ ഓഫീസുകളുടെ ജോലിഭാരം കുറഞ്ഞെങ്കിലും ഉന്നത ശമ്പളം കൈപ്പറ്റുന്ന തസ്തികകള്‍ നിലനിര്‍ത്തി. ഇവിടെ ജോലിചെയ്യുന്ന ഡെപ്യൂട്ടി ആര്പിസിക്ക് 80,000 രൂപയും അസിസ്റ്റന്റ് സെക്രട്ടറിക്ക് 70,000 രൂപയുമാണ് ശമ്പളം. ഇത്തരത്തില്‍ ആവശ്യത്തില്‍ അധികമുള്ള ജീവനക്കാര്‍ക്ക് ശമ്പളം നല്കുന്ന ഇനത്തില്‍ പ്രതിവര്‍ഷം ശരാശരി 7.8 കോടി രൂപയാണ് കര്‍ഷകര്‍ക്കുള്ള സഹായങ്ങള്‍ ഇല്ലാതാക്കുന്നത്.
സിഎജി റിപ്പോര്‍ട്ട് പ്രകാരം പുനര്‍വിന്യസിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുള്ള സെക്ഷന്‍ ഓഫീസര്‍, അസിസ്റ്റന്റ് സെക്രട്ടറി, അസിസ്റ്റന്റ് തസ്തികകളിലേക്ക് ഇപ്പോഴും നല്‍കിവരുന്ന പ്രമോഷനിലൂടെ കൂടുതല്‍ വരുന്ന ഉന്നത ഉദ്യോഗസ്ഥരുടെ എണ്ണം മറച്ചുവയ്ക്കാനാണ് കാര്‍ഷിക സേവനകേന്ദ്രങ്ങള്‍ നിര്‍ത്തലാക്കാനുള്ള നീക്കത്തിന് പിന്നില്‍.
2011ല്‍ ബോര്‍ഡ് നടപ്പിലാക്കിയ ജീവനക്കാരുടെ പുനര്‍വിന്യാസ നടപടികളാണ് പ്രതിസന്ധിക്ക് കാരണമായത്. ഫീല്‍ഡ് ലെവലില്‍ പണിയെടുക്കേണ്ട 160 ജൂനിയര്‍ ഫീല്‍ഡ് ഓഫീസര്‍മാരുടെ തസ്തിക നിര്‍ത്തലാക്കി പകരം 70 ഉന്നത തസ്തികകള്‍ സൃഷ്ടിച്ചിരുന്നു. അഡ്മിനിസ്ട്രേറ്റീവ് വിഭാഗത്തിലും പുതിയതായി ഡപ്യൂട്ടി സെക്രട്ടറി, ഡപ്യൂട്ടി ഡയറക്ടര്‍ (ഫിനാന്‍സ്) തസ്തികള്‍ സൃഷ്ടിച്ചു. ഇത് ശമ്പള ബാദ്ധ്യത ഏറുവാന്‍ ഇടയാക്കി.
ഇതിന്റെ പരിണത ഫലമായി താഴേത്തട്ടില്‍ ജീവനക്കാര്‍ ഇല്ലാതാവുകയും കേന്ദ്ര ധനസഹായം ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ശമ്പളം നല്‍കാനുള്ള ഉപാധിയായി മാറുകയും ചെയ്തു. കേന്ദ്ര സര്‍ക്കാര്‍ നല്കുന്ന ധനസഹായങ്ങള്‍ ഒന്നുംതന്നെ യഥാര്‍ത്ഥ കര്‍ഷകരില്‍ എത്തിച്ചേരാത്ത സ്ഥിതയാണ് ഇപ്പോഴുള്ളത്. കര്‍ഷകരെ തളര്‍ത്തുകയും ഉദ്യോഗസ്ഥരെ വളര്‍ത്തുകയും ചെയ്യുന്ന ഇത്തരം നടപടികള്‍ ബോര്‍ഡിലെ ചില ഉന്നത ഉദ്യോസ്ഥര്‍ രാഷ്ട്രീയപ്രേരിതമായി നടത്തിയ നീക്കങ്ങളുടെ ഭാഗമെന്നാണ് ആക്ഷേപം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: