രാഷ്ട്രീയമായി ഭിന്നാഭിപ്രായമുണ്ടെങ്കിലും വന്‍ഭൂരിപക്ഷത്തോടെ അധികാരമേറ്റ ഇടതുമുന്നണി ഭരണത്തെ പ്രതീക്ഷയോടെയാണ് കാണുന്നത്. അഴിമതിയും കെടുകാര്യസ്ഥതയും സ്വജനപക്ഷപാതവും കൊണ്ട് മനംമടുത്ത ജനങ്ങള്‍ ഒരു മാറ്റം ആഗ്രഹിക്കുന്നത് സ്വാഭാവികമാണ്. ആ മാറ്റം സൃഷ്ടിക്കാന്‍ ഇക്കുറി ഇടതുമുന്നണിയാണെന്ന് ധരിച്ചിരുന്ന വിധിയെഴുത്താണുണ്ടായത്. തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ പറഞ്ഞ കാര്യങ്ങള്‍ പൂര്‍ണമായി നടപ്പാക്കാന്‍ അഞ്ചുവര്‍ഷവും ഭരിക്കാനുള്ള അംഗീകാരവും അവകാശവും ഇടതുമുന്നണിക്കുണ്ട് എന്ന് സമ്മതിക്കുന്നു. അതോടൊപ്പം രാഷ്ട്രീയമായി ഭിന്നാഭിപ്രായമുള്ളവരുടെ ജീവിക്കാനുള്ള അവകാശവും അംഗീകരിക്കപ്പെടണം. അവരുടെയും സ്വത്തുവകകള്‍ സംരക്ഷിക്കപ്പെടണം. അതുകൂടി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറിന്റെ ചുമതലയില്‍പ്പെടുന്നതാണ്.
ദശാബ്ദങ്ങളുടെ രാഷ്ട്രീയ പാരമ്പര്യവും ജനപ്രതിനിധി എന്ന നിലയില്‍ ദീര്ഘകാലപാരമ്പര്യവുമുള്ള മുഖ്യമന്ത്രി പിണറായി വിജയന് ഇതൊന്നും അറിയാത്തതല്ല. പക്ഷേ, തെരഞ്ഞെടുപ്പിനുശേഷം മുഖ്യമന്ത്രിയുടെ പാര്ട്ടിക്കാര് നടത്തിക്കൊണ്ടിരിക്കുന്ന അക്രമങ്ങള്‍ കാണുമ്പോഴും മുഖ്യമന്ത്രി നിശബ്ദത തുടരുകയും ചെയ്യുമ്പോള്‍ ചില കാര്യങ്ങള്‍ ഓര്മ്മിപ്പിക്കേണ്ടിവന്നിരിക്കുന്നു. ഭരണകൂടത്തിന് സ്വസ്ഥമായി ഭരിക്കാനുള്ള സാചര്യമുണ്ടാകണമെന്നുതന്നെയാണ് ഞങ്ങളുടെ നിലപാട്. എന്നാല്‍ ഭരണക്കാര്‍തന്നെ അതിനെ തകിടം മറിക്കുകയാണെന്ന് സംസ്ഥാനത്ത് നടക്കുന്ന അക്രമ സംഭവങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു.
അക്രമസംഭവങ്ങള്‍ എണ്ണിയെണ്ണിപ്പറയുന്നില്ല. പക്ഷേ, അതില്‍ പ്രധാനപ്പെട്ടത് ചൂണ്ടിക്കാട്ടുകമാത്രം ചെയ്യട്ടെ. കണ്ണൂര്‍ ജില്ലയിലെ ധര്‍മ്മടം മണ്ഡലത്തില്‍ നിന്നാണല്ലോ പിണറായി വിജയന് തെരഞ്ഞെടുക്കപ്പെട്ടത്. വിജയന് വിജയിയായി പ്രഖ്യാപിക്കപ്പെട്ടത് മുതല്‍ ആ മണ്ഡലത്തില്‍ പല സ്ഥലത്തും അക്രമസംഭവങ്ങളുണ്ടായി. പ്രത്യേകിച്ചും പിണറായിയില്‍. വിജയാഹ്ലാദം നടക്കവെ വാഹനത്തില്‍ നിന്നും വീണ സിപിഎം പ്രവര്ത്തകന് അതേ വാഹന വ്യൂഹത്തിലെ മറ്റൊരു വാഹനം കയറിമരിച്ചത് ആര്‍എസ്എസ് അക്രമമായി പ്രചരിപ്പിച്ചു. തുടര്‍ന്നുണ്ടായ സിപിഎം അക്രമത്തില്‍ 27 വീടുകള്‍ തകര്‍ക്കുകയുണ്ടായി.
17 ല്‍പ്പരം കുടുംബങ്ങള്‍ പലായനം ചെയ്യേണ്ടിവന്നു. അവരുടെ പുനരധിവാസം ഇനിയും നടന്നിട്ടില്ല. ആദ്യദിവസത്തെ അക്രമംകൊണ്ടും അവസാനമിച്ചില്ല. അധികാരമേറ്റ് മണ്ഡലത്തിലും ജന്മനാട്ടിലും സ്വീകരണത്തിനെത്തിയ മുഖ്യമന്ത്രി അക്രമത്തെ അപലപിക്കാന്‍ തയ്യാറായിട്ടില്ലെന്നത് ആശ്ചര്യകരമാണ്. നാട്ടില്‍ സമാധാനമുണ്ടാക്കാനൊരു ആഹ്വാനമുണ്ടാകുമെന്നും പ്രതീക്ഷിച്ചു. പക്ഷേ, നിരാശയായിരുന്നു ഫലം. അത് മാത്രമല്ല, കണ്ണൂര്‍ ജില്ലയില്‍ മുഖ്യമന്ത്രിയുടെ സാന്നിധ്യമുള്ളപ്പോഴാണ് ധര്‍മ്മടം മണ്ഡലത്തില്‍ ആര്‍എസ്എസിന്റെ ഒരു കാര്യാലയവും വായനശാലയും അടിച്ചുതകര്‍ക്കുകയും ചുട്ടുകരിക്കുകയും ചെയ്തത്.
വേങ്ങാട് ഗ്രാമപഞ്ചായത്തില്‍ ചാമ്പാട് ആര്‍എസ്എസ് കാര്യാലയമാണ് സിപിഎം സംഘം തീയിട്ട് നശിപ്പിച്ചത്. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് ഈ പൈശാചിക കൃത്യം ചെയ്തത്. കാര്യാലയം പ്രവര്‍ത്തിക്കുന്ന ഓടിട്ട ഇരുനിലക്കെട്ടിടം പൂര്‍ണ്ണമായും കത്തി നശിച്ചു. കെട്ടിടത്തിന്റെ വാതിലുകളും ജനലുകളും കത്തിയമര്‍ന്നു. കാര്യാലയത്തിനകത്തുള്ള നിരവധി പുസ്തകങ്ങള്‍, ഫയലുകള്‍, ടിവി, സ്പോര്‍ട്സ് ഉപകരണങ്ങള്‍ മുതലായവ പൂര്‍ണ്ണമായും കത്തിയ നിലയിലാണ്. കാര്യാലയത്തോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന വായനശാലയില്‍ നൂറുകണക്കിന് പുസ്തകങ്ങളാണുണ്ടായിരുന്നത്.
പുസ്തകങ്ങള്‍ സൂക്ഷിച്ച ഷെല്ഫുള്പ്പടെ തീവെച്ച് നശിപ്പിച്ചു. കാര്യാലയത്തിന്റെ നേതൃത്വത്തില്‍ പ്രദേശവാസികള്‍ക്ക് അവശ്യഘട്ടത്തില്‍ രക്തം നല്‍കുന്നതിനുള്ള ഒരു രക്തദാനസേന പ്രവര്‍ത്തിച്ചിരുന്നു. നൂറുകണക്കിനാളുകളുടെ രക്തഗ്രൂപ്പ് നിര്‍ണയിച്ച് സൂക്ഷിച്ചിരുന്ന ലിസ്റ്റുള്പ്പടെയുള്ള ഫയലുകളും സിപിഎം അക്രമിസംഘം നശിപ്പിച്ചു.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ചാമ്പാടിനടുത്ത കുയില്പീടികയില് ബിജെപി സ്ഥാനാര്‍ത്ഥി മോഹനന് മാനന്തേരിയെ സിപിഎം സംഘം തടഞ്ഞുവെച്ച സംഭവം ഉണ്ടായിരുന്നു. ബിഎംഎസ്, ആര്‍എസ്എസ് പ്രവര്‍ത്തകരെ മാത്രമല്ല, പിഞ്ചുകുഞ്ഞിന്റെ കൈവെട്ടിമാറ്റുന്ന സംഭവം പോലുമുണ്ടായി. കണ്ണൂരില്‍ മാത്രമല്ല, കേരളത്തിന്റെ പലഭാഗത്തും അക്രമങ്ങള്‍ നടന്നു. തൃശൂരില്‍ ഒരു ബിജെപി പ്രവര്‍ത്തകനെ കൊന്നുകൊണ്ടാണ് വിജയാഹ്ലാദം നടത്തിയത്. 1996 ല്‍ നായനാര്‍ മുഖ്യമന്ത്രി സ്ഥാനമേറ്റെടുക്കുമ്പോള്‍ സിപിഎം ആഘോഷിച്ചത് ബിജെപി കണ്ണൂര്‍ ജില്ലാ സെക്രട്ടറി പന്ന്യന്നൂര്‍ ചന്ദ്രനെ കൊലപ്പെടുത്തിക്കൊണ്ടാണ്.
അതേരീതി ഇപ്പോഴും തുടരുകയാണോ? തെരഞ്ഞെടുപ്പ് വിജയവും അധികാരലബ്ധിയും പ്രതിയോഗികളെ കൊന്നൊടുക്കാനും അടിച്ചമര്‍ത്താനുമുള്ള അവസരമായാണോ സിപിഎം കരുതുന്നത്. 1996 അല്ല 2016 എന്ന് മനസ്സിലാക്കാനുള്ള വിവേകം താങ്കള്‍ക്കുണ്ടാകണമെന്നാണ് അഭ്യര്‍ത്ഥിക്കുന്നത്. അക്രമങ്ങള്‍ക്ക് അതേരീതിയില്‍ തിരിച്ചടി ഉണ്ടായാല്‍ എന്താകും സ്ഥിതിയെന്ന് മുഖ്യമന്ത്രി മനസ്സിലാക്കണം. എത്രയും വേഗം അണികളെ നിലയ്ക്ക് നിര്‍ത്തണം. അക്രമികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുകയും വേണം. ജനങ്ങളുടെ അഭിലാഷം മുഖ്യമന്ത്രി മനസ്സിലാക്കുമെന്നാണ് പ്രതീക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: