തിരുവനന്തപുരം: പരിസ്ഥിതി നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ മാറിമാറി ഭരിച്ച സര്‍ക്കാരുകള്‍ തയാറാകാത്തതാണ് കേരളത്തിന്റെ വിനാശത്തിനു കാരണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്. വികസനത്തിന്റെ പേരില്‍ പരിസ്ഥിതി നിയമങ്ങള്‍ അട്ടിമറിക്കാന്‍ കൂട്ടുനിന്നത് നിയമനിര്‍മ്മാതാക്കള്‍ തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപി വട്ടിയൂര്‍ക്കാവ് നിയോജകമണ്ഡലം കമ്മറ്റി സംഘടിപ്പിച്ച പരിസ്ഥിതിദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു കുമ്മനം. പരിസ്ഥിതിക്കുവേണ്ടി വാദിക്കുന്നവരെ മൗലികവാദികള്‍ എന്ന് ആക്ഷേപിക്കുന്നത് ശരിയല്ല. ഏത് മേഖലയിലും മൗലികവാദമെന്നത് അപ്രോയാഗികമാണ്. വികസനത്തിനൊപ്പം പരിസ്ഥിതി സംരക്ഷണവും നടന്നെങ്കിലെ സന്തുലിതമായ പുരോഗതി കൈവരിക്കാനാകൂയെന്ന് മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇല്ലെങ്കില്‍ കുടിവെള്ളം പോലും കിട്ടാക്കനിയായി മാറും. 44 നദികളുള്ള കേരളത്തില്‍ കുടിവെള്ളത്തിനായി ജനങ്ങള്‍ അലയേണ്ടി വരുന്നത് ആസൂത്രണമില്ലായ്മ കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. വട്ടിയൂര്‍ക്കാവ് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനു മുന്നില്‍ അശോകത്തൈ നട്ടാണ് ദിനാചരണം ഉദ്ഘാടനം ചെയ്തത്. ബിജെപി തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റ് ശിവശങ്കരന് നായര്‍, വട്ടിയൂര്‍ക്കാവ് വാര്‍ഡ് കൗണ്‍സിലര്‍ എസ്. ഹരിശങ്കര്‍, പിടിപി വാര്‍ഡ് കൗണ്‍സിലര്‍ കോമളകുമാരിയമ്മ എന്നിവരും പങ്കെടുത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: