തിരുവനന്തപുരം: കടുത്ത വിമര്‍ശനങ്ങള്‍ക്കൊടുവില്‍ വി.എം. സുധീരന് കെപിസിസി അദ്ധ്യക്ഷ സ്ഥാനത്തുനിന്നുള്ള രാജിസന്നദ്ധത പ്രഖ്യാപിച്ചു. എന്നാല്‍, രാജി വെറും നാടകമായിത്തീരാതിരിക്കാന് ഔദ്യോഗിക റിപ്പോര്‍ട്ട് ഹൈക്കമാന്‍ഡിന് അയയ്ക്കാനും തീരുമാനം. ഇതിന് എ-ഐ ഗ്രൂപ്പുകള്‍ സംയുക്തമായി കമ്മറ്റിയെ ചുമതലപ്പെടുത്തി. വി.ഡി. സതീശന്റെ മേല്‍നോട്ടത്തിലാണ് കമ്മിറ്റി. സംസ്ഥാന പാര്‍ട്ടി നേതൃത്വത്തിന്റെ ഔദ്യോഗിക നിലപാടായി തീരുമാനം അറിയിച്ച് സുധീരനെ എന്നെന്നേക്കുമായി ഒതുക്കാനാണ് നേതാക്കളുടെ തീരുമാനം. റിപ്പോര്‍ട്ടിനു മുമ്പ് സുധീരന് രാജിവെക്കുമെന്നാണ് നേതാക്കളുടെ ഉറച്ച വിശ്വാസം.
വിമര്‍ശനങ്ങള്‍ അതിരുകടന്നപ്പോള്‍ കൈയാങ്കളിയിലേക്കു കടക്കാതിരിക്കാന്‍ ഇടപെട്ടതല്ലാതെ എ.കെ. ആന്റണിയോ ഉമ്മന്‍ ചാണ്ടിയോ സുധീരവിമര്ശനങ്ങളെ വിലക്കിയില്ല. എ, ഐ ഗ്രൂപ്പ് വ്യത്യാസം മറന്നാണ് നേതാക്കള്‍ സുധീരനെതിരെ ആക്രമിച്ചത്. പാര്‍ട്ടിയുടെ സംഘടനാതല പരാജയമാണ് തോല്‍വിക്കു മുഖ്യകാരണമെന്ന് ഇരുഗ്രൂപ്പുകളും ചൂണ്ടിക്കാട്ടി. ഇതിന്റെ ഉത്തരവാദിത്വം ഏല്‍ക്കണമെന്നായിരുന്നു ആവശ്യം.
കെ. ബാബുവാണ് ഇന്നലെ സുധീരനെതിരെയുള്ള ആക്രമണം തുടങ്ങിവച്ചത്. സുധീരനെതിരെ ബാബു കടുത്ത ആക്രമണമാണ് നടത്തിയത്. പരാജയത്തിന്റെ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്ത് ഉമ്മന്‍ചാണ്ടി പ്രവര്‍ത്തിച്ചതു പോലെ പാര്‍ട്ടി നേതൃത്വവും പരാജയ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്ന് കെ. ശിവദാസന്‍നായര്‍ ആവശ്യപ്പെട്ടു. സംഘടനാ തെരഞ്ഞെടുപ്പ് അല്ലാതെ പാര്‍ട്ടിയെ രക്ഷിക്കാന്‍ മറ്റുവഴികളില്ലെന്നും ശിവദാസന്‍നായര്‍ കൂട്ടിച്ചേര്‍ത്തു.
നായര്‍-ഈഴവ സമുദായങ്ങള്‍ പാര്‍ട്ടിയില്‍ നിന്നകന്നു. അവര്‍ ബിജെപിയിലേക്കൊഴുകിയതാണ് ബിജെപിക്ക് അഭൂതപൂര്‍വമായ വളര്‍ച്ചയുണ്ടാക്കിയത്. മണ്ഡലം നേതാക്കള്‍ മുതല്‍ മന്ത്രിമാര്‍ വരെ നടത്തിയ അഴിമതി മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി ഏറ്റെടുത്തത് പാര്‍ട്ടിയെ പൊതുസമൂഹത്തിനു മുന്നില്‍ പരിഹാസപാത്രമാക്കി. കെ.എം. മാണി ഉള്‍പ്പെട്ട ബാര്‍ കോഴക്കേസില്‍ ആഭ്യന്തരവകുപ്പ് സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്നും യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു.
അതേസമയം, നേതൃമാറ്റം വേണമെന്നും മദ്യനയം അപ്രായോഗികമാണെന്നും ഉള്ള മാധ്യമവാര്‍ത്തകള്‍ തെറ്റാണെന്ന് എക്സിക്യൂട്ടീവ് യോഗത്തിന് ശേഷം വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍ വി.എം. സുധീരന് പറഞ്ഞു. കെപിസിസി നേതൃത്വം മാറുന്ന കാര്യത്തെക്കുറിച്ച് ഒരു ചര്‍ച്ചയും നടന്നിട്ടില്ല. മദ്യനയത്തില്‍ മുന്‍നിലപാടില്‍ മാറ്റമില്ല. ബൂത്ത് തലം മുതല്‍ സംസ്ഥാന നേതൃത്വം വരെ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍ അടിയന്തര നടപടി കൈക്കൊള്ളും.
ഭാവി പ്രവര്‍ത്തനങ്ങള്‍ എങ്ങനെ വേണമെന്ന തീരുമാനിക്കാന്‍ വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള കമ്മറ്റി ഒരു നയരേഖ തയ്യാറാക്കി കീഴ്ഘടകങ്ങള്‍ക്ക് അയയ്ക്കും. അവിടെ ചര്‍ച്ച ചെയ്ത് അഭിപ്രായങ്ങള്‍ തേടിയ ശേഷം കെപിസിസി നേതൃത്വം തീരുമാനമെടുക്കും. തെരഞ്ഞെടുപ്പ് പരാജയം വിശകലനം ചെയ്യാനായി നാലു മേഖലാ കമ്മറ്റികള്‍ രൂപീകരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: