കൊച്ചി: പരിസ്ഥിതി ദിനാചരണത്തില്‍ മരങ്ങള്‍ നട്ടുപിടിപ്പിക്കാന്‍ സര്‍ക്കാര്‍ സൗജന്യമായി വൃക്ഷത്തൈ നല്‍കിയത് ഇടത് സംഘടനകള്‍ക്കു മാത്രമെന്ന് ആരോപണം. സര്‍ക്കാരിന്റെ സ്വജനപക്ഷപാതത്തിനെതിരെ പരിസ്ഥിതി സംഘടനയായ ഗ്രീന്വെയ്ന് രംഗത്തെത്തി. ഡിവൈഎഫ്ഐ, എഐവൈഎഫ് എന്നീ സംഘടനകള്‍ക്ക് മാത്രമാണ് ഇത്തവണ സോഷ്യല്‍ ഫോറസ്ട്രി വകുപ്പ് വൃക്ഷത്തൈ അനുവദിച്ചതെന്നും തങ്ങളുടെ അപേക്ഷ കാരണമില്ലാതെ മുഖ്യമന്ത്രി നിരസിച്ചെന്നും ഗ്രീന്വെയ്ന് ചീഫ് കോര്‍ഡിനേറ്റര്‍ സ്വാമി സംവിദാനന്ദ് ‘ജന്മഭൂമി’യോട് പറഞ്ഞു.
കഴിഞ്ഞ രണ്ടു വര്‍ഷം തങ്ങള്‍ക്ക് വൃക്ഷത്തൈ ലഭിച്ചിരുന്നതായും അദ്ദേഹം വ്യക്തമാക്കി. തെരഞ്ഞെടുപ്പില്‍ ലഭിച്ച ഭൂരിപക്ഷത്തിനനുസരിച്ച് മരങ്ങള്‍ നട്ടുപിടിപ്പിക്കുമെന്ന് നേരത്തെ ഇടത് നേതാക്കള്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനായി പരസ്ഥിതി സംഘടനകളെ ഒഴിവാക്കിയെന്നാണ് ആരോപണമുയരുന്നത്. പരിസ്ഥിതി ദിനാചരണം ജനകീയവത്കരിക്കുന്നതിന് പകരം തങ്ങളുടെ സംഘടനകളുടെ ഷോ ആക്കി മാറ്റാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തിയത്.
കഴിഞ്ഞ വര്‍ഷങ്ങളിലെപ്പോലെ ഇത്തവണയും സൗജന്യ വൃക്ഷത്തൈയ്ക്ക് ഗ്രീന്വെയ്ന് അപേക്ഷിച്ചിരുന്നു. എന്നാല്‍ സോഷ്യല്‍ ഫോറസ്ട്രിയില്‍ നിന്നു ഫയല്‍ ഡിവൈഎഫ്ഐ, എഐവൈഎഫ് എന്നീ സംഘടനകളുടെ അപേക്ഷയോടൊപ്പം മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിലേക്കാണ് കൈമാറിയത്.
ഇതില്‍ ഇടത് സംഘടനകള്‍ക്ക് മാത്രം വൃക്ഷത്തൈ അനുവദിച്ചാണ് ഫയല്‍ തിരികെ വന്നതെന്ന് സംവിദാനന്ദ് പറയുന്നു. മുഖ്യമന്ത്രിയുടെ ഇടപെടലാണ് വൃക്ഷത്തൈ നിഷേധിച്ചതിന് പിന്നിലെന്നും സിപിഐയുടെ വകുപ്പില്‍ മുഖ്യമന്ത്രി കൈകടത്തിയത് ശരിയായ നടപടിയല്ലെന്നും ആക്ഷേപമുയരുന്നു.
എന്നാല്‍, മാധ്യമ സ്ഥാപനങ്ങള്‍ക്ക് ഉള്‍പ്പെടെ വൃക്ഷത്തൈ നല്‍കിയിട്ടുണ്ടെന്നാണ് സോഷ്യല്‍ ഫോറസ്ട്രി ഉദ്യോഗസ്ഥരുടെ വിശദീകരണം. നേരത്തെ വിദ്യാഭ്യാസ വകുപ്പില്‍ വിരമിക്കുന്നതിന് ഒരു മണിക്കൂര്‍ മുന്‍പ് ഇടത് അധ്യാപകനെ പ്രിന്സിപ്പലാക്കിയ നടപടി ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു. സ്വന്തക്കാര്‍ക്ക് വേണ്ടി മാത്രമാണ് സര്‍ക്കാരിന്റെ പ്രവര്‍ത്തനമെന്ന് വിമര്‍ശനം ഉയരുന്നതിനിടെയാണ് പുതിയ സംഭവം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: