മൂന്നാറില്‍ പരിസ്ഥിതിയെ നശിപ്പിക്കും വിധം അനധികൃതമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും കൈയേറ്റങ്ങളും വ്യാപകമായപ്പോഴാണ് 2007ലെ വി.എസ്. അച്യുതാനന്ദന് സര്‍ക്കാര്‍ ഈ നിയമ ലംഘനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ശ്രമിച്ചത്. മൂന്നാറിന്റെ പാരിസ്ഥിതികതയെ നിലനിര്‍ത്താനും സര്‍ക്കാരിന് നഷ്ടമായ ഭൂമി തിരിച്ച് പിടിക്കാനും കെ. സുരേഷ്കുമാര്‍ ഐഎഎന്റെ നേതൃത്വത്തില്‍ ഐ.ജി. ഋഷിരാജ് സിങ്, രാജു നാരായണ സ്വാമി ഐഎഎസ് എന്നിവരുള്‍പ്പെട്ട സംഘത്തെ നിയോഗിച്ചു.
സര്‍ക്കാര്‍ ഭൂമി കൈയേറി നിര്‍മ്മിച്ച നൂറുകണക്കിന് കെട്ടിടങ്ങള്‍ ഈ മൂവര്‍ സംഘം പൊളിച്ച് നീക്കി. ആയിരക്കണക്കിന് ഏക്കര്‍ ഭൂമി സര്‍ക്കാരിലേക്ക് തിരികെപ്പിടിച്ചു. കൈയേറ്റം ഒഴിപ്പിക്കല്‍ മുന്നേറിക്കൊണ്ടിരിക്കെ രവീന്ദ്രന് പട്ടയത്തിന്റെ ബലത്തില്‍ നിലനില്‍ക്കുന്ന സിപിഎമ്മിന്റെയും സിപിഐയുടെയും ഓഫീസും കൈയേറ്റത്തിന്റെ ഗണത്തില്‍പെടുമെന്ന് ഉദ്യോഗസ്ഥര്‍ വിധിയെഴുതി. ഇതോടെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാനുള്ള ശ്രമത്തിന് ക്ലിപ്പ് വീണു.
ഏറെ കൊട്ടിഘോഷിച്ച് വിഎസ് സര്‍ക്കാര്‍ പ്രതിച്ഛായയുണ്ടാക്കാന്‍ ശ്രമിച്ച മൂന്നാര്‍ ഓപ്പറേഷന് ഇതോടെഅവസാനിച്ചു. തുടര്‍ന്ന് വന്ന യുഡിഎഫ് സര്‍ക്കാര്‍ കൈയേറ്റം ഒഴിപ്പിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ചുകൊണ്ട് അധികാരത്തിലെത്തിയെങ്കിലും കൈയേത്താ ദൂരത്തേയ്ക്ക് കൈയേറ്റ മാഫിയ വളര്‍ന്നു. ജില്ലാ കളക്ടറുടെ അനുമതിയില്ലാതെ നൂറുകണക്കിന് കെട്ടിടങ്ങളാണ് ഇന്ന് മൂന്നാറിലും പരിസര പ്രദേശങ്ങളിലും ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നത്. ഇടത് സര്‍ക്കാര്‍ അധികാരത്തിലേറിയപ്പോള്‍ അനധികൃത കെട്ടിടനിര്‍മ്മാണങ്ങള്‍ക്ക് നേട്ടീസ് നല്‍കിയെങ്കിലും രാവും പകലും നിര്‍മ്മാണ പ്രവര്‍ത്തനം തുടരുകയാണ്.
നിയമം ലംഘിച്ചിട്ടും നടപടിയില്ല
കൊച്ചി-ധനുഷ്കോടി റോഡില്‍ മുതിരപ്പുഴയാറിന് സമീപം ചട്ടങ്ങള്‍ കാറ്റില്‍ പറത്തി റിസോര്‍ട്ട് നിര്‍മ്മിച്ചിട്ടും ഒരു നടപടിയും സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറായില്ല. 2007ല്‍ കൈയേറ്റം ഒഴിപ്പിക്കല്‍ നടക്കുമ്പോഴും മൂന്നാല് ഹെഡ് വര്‍ക്ക് ഡാമിന്റെ അരകിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഈ കെട്ടിടം സ്ഥിതി ചെയ്യുന്നുണ്ട്. മുന്‍ മന്ത്രി കെ.എം മാണിയുടെ ബന്ധുവിന്റേതാണ് വെസ്റ്റ് വുഡ് എന്ന ഈ റിസോര്‍ട്ട്.
നാലുനിലകളോടുകൂടിയ റിസോര്‍ട്ടിനെ സംരക്ഷിക്കുന്ന സമീപനമാണ് ഇടത്-വലത് സര്‍ക്കാര്‍ കൈക്കൊണ്ടത്. മുതിരപ്പുഴയാറുമായി പാലിക്കേണ്ട ദൂരം പലിക്കാതെ നിര്‍മ്മിച്ചതിന് കെട്ടിടം ഉടമയ്ക്ക് നോട്ടീസ് നല്‍കിയെങ്കിലും അനക്കമുണ്ടായില്ല. ഇതിനിടെ ടൂറിസം വകുപ്പും നിയമ ലംഘകരെ സഹായിക്കുന്ന സമീപനം സ്വീകരിച്ചു. ഹെഡ് വര്‍ക്ക് ഡാമിന് സമീപത്തുകൂടി മൂന്നാറിലേക്ക് ഒരു നടപ്പാത നിര്‍മ്മിക്കാന്‍ ജില്ല ടൂറിസം പ്രമോഷന് കൗണ്‍സില്‍ തീരുമാനിച്ചു. അഞ്ച് കോടിരൂപയായിരുന്നു പദ്ധതിക്കായി വകകൊള്ളിച്ചത്. മുതിരപ്പുഴയാറിന്റെ തീരത്തുകൂടി നിര്‍മ്മിച്ച ഈ പാത മൂന്നാറിലെത്തും മുന്‍പേ അവസാനിപ്പിക്കുകയായിരുന്നു.
ഈ നടപ്പാത തത്വത്തില്‍ നിയമ ലംഘകരെ സംരക്ഷിക്കുന്നതിനുള്ള പദ്ധതിയായിരുന്നു. സര്‍ക്കാരിന്റെ ഫണ്ട് ഉപയോഗിച്ചുണ്ടാക്കിയ നടപ്പാത തോട് തീരം കൈയേറിയാണ് നിര്‍മ്മിച്ചത്. ഇത് പൊളിച്ച് നീക്കാന്‍ ജില്ല ഭരണകൂടം ശ്രമിക്കില്ലെന്ന് പ്രദേശത്തെ റിസോര്ട്ട്കാര്ക്ക് അറിയാം. നിയമ ലംഘകരെ സംരക്ഷിക്കാന്‍ ടൂറിസം വകുപ്പ് കളിച്ച നാടകമായിരുന്നു നടപ്പാത നിര്‍മ്മാണമെന്നാണ് മൂന്നാര്‍ നിവാസികള്‍ പറയുന്നു. ഇത്തരത്തില്‍ കൈയേറ്റങ്ങള്‍ക്കും അനധികൃത നിര്‍മ്മാണങ്ങള്‍ക്കും കവചമൊരുക്കാന്‍ സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച നിരവധി പദ്ധതികള്‍ മൂന്നാറിലുണ്ട്.
പള്ളിവാസല്‍ പൈപ്പ് ലൈനില്‍ ടണലിന് സമീപം നിയമം ലംഘിച്ച് നിര്‍മ്മിക്കുന്ന പത്ത് നില മന്ദിരത്തിലേക്കുള്ള വഴി നന്നാക്കുന്നത് സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ചാണ്. ഒറ്റനോട്ടത്തില്‍ റോഡ് നവീകരണമെന്ന് തോന്നുമെങ്കിലും സ്വാകാര്യ വ്യക്തിയുടെ അനധികൃത റിസോര്‍ട്ടിലേക്കുള്ള റോഡ് നവീകരണമാണ് അടിമാലി- മൂന്നാര്‍ റോഡിലെ പള്ളിവാസലിന് സമീപം നടക്കുന്നത്.
(നാളെ: സ്റ്റോപ് മെമ്മോ ലംഘിച്ച് റിസോര്‍ട്ട് പൊങ്ങുമ്പോള്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: