ന്യൂദല്‍ഹി: കോണ്‍ഗ്രസിനെ നയിക്കാനുള്ള രാഹുല്‍ ഗാന്ധിയുടെ കഴിവുകേടിന് പാര്‍ട്ടിക്കകത്തു നിന്നുതന്നെ പഴികേള്‍ക്കുമ്പോള്‍ രാഹുലിനെ പുകഴ്ത്തി മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ജയറാം രമേശ്.
രാഹുലിനെ കോണ്‍ഗ്രസ് അധ്യക്ഷനാക്കുന്നതു പാര്‍ട്ടിയില്‍ കലാപത്തിനു തുടക്കമിട്ട സാഹചര്യത്തിലാണ് ജയറാം രമേശ് പിന്തുണയുമായെത്തിയത്.
നരേന്ദ്ര മോദിയെ എതിര്‍ക്കാന്‍ രാഹുല്‍ എന്തുകൊണ്ടും യോഗ്യനെന്നാണ് ജയറാം രമേശിന്റെ വിലയിരുത്തല്‍. കോണ്‍ഗ്രസിന്റെ നേതൃസ്ഥാനത്ത് രാഹുലുണ്ടെങ്കിലും അതിനുമപ്പുറം അവകാശമുറപ്പിച്ച് നേരം കളയാതെ പട നയിക്കാന്‍ പാര്‍ട്ടിയെ പ്രാപ്തമാക്കണമെന്ന് ജയറാം രമേശ് ആവശ്യപ്പെട്ടു.
മാറുന്ന ഭാരതത്തിനൊപ്പം കോണ്‍ഗ്രസിന്റെ സ്വരവും മാറണം. ഞങ്ങളുടെ ആശവിനിമയ തന്ത്രങ്ങള്‍ അപര്യാപ്തമെന്നും ജയറാം രമേശ് പറഞ്ഞു.
സോണിയയ്ക്കെതിരെ വിമര്‍ശനമുന്നയിക്കാനും ജയറാം രമേശ് മടിച്ചില്ല. സോണിയ അധ്യക്ഷയായി സ്ഥാനമേറ്റകാലത്ത് ലോക്സഭയില്‍ കോണ്‍ഗ്രസിന്റെ അംഗബലം 140 ആയിരുന്നു. ഇന്ന് കോണ്‍ഗ്രസിന്റെ അവസ്ഥ പരമ ദയനീയമാണ്. അദ്ദേഹം പറഞ്ഞു.
അതേസമയം, രാഹുലിനെയും സോണിയെയും അനുകൂലിക്കുന്നവര്‍ തമ്മില്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ കലഹം തുടങ്ങി. പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങ് അടക്കമുള്ളവര്‍ രാഹുലിനെ പിന്തുണയ്ക്കുമ്പോള്‍, മുതിര്‍ന്ന നേതാവ് അംബികാ സോണി സോണിയയ്ക്കൊപ്പം. ദേശീയ നേതൃത്വം ഇവര്‍ക്കു പിന്നില്‍ ചേരിതിരിയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: