ഇരിട്ടി: ഇരിട്ടി പാലത്തില്‍ വാഹനങ്ങള്‍ കുരുങ്ങി ഗതാഗതം തടസ്സപ്പെടുന്നത് നിത്യസംഭവം. എല്ലാ ദിവസവും മിക്ക സമയങ്ങളിലും കുരുക്ക് ആവര്‍ത്തിക്കുന്നു. അഴിച്ചാലും അഴിച്ചാലും അഴിയാത്ത അഴിയാക്കുരുക്കാണ് ഇന്ന് ഇരിട്ടി പാലം ഇരിട്ടി പട്ടണത്തിന് നിത്യവും നല്‍കുന്നത്. വലിയ ഭാരവാഹനങ്ങള്‍ പാലത്തിലൂടെ കടന്നു പോകുന്നത് നിരോധിച്ചിട്ടുണ്ടെങ്കിലും പലപ്പോഴും അധികൃതരുടെ കണ്ണുവെട്ടിച്ച് ഇത്തരം വാഹനങ്ങള്‍ ഇതിലൂടെ കടന്നുപോകുന്നുണ്ട്. ബസ്സ്, ലോറി പോലുള്ള വലിയ വാഹനങ്ങള്‍ 1933ല്‍ ബ്രിട്ടീഷുകാര്‍ നിര്‍മ്മിച്ച് പതിറ്റാണ്ടുകളായി കാലാവധി തീര്‍ന്ന വീതികുറഞ്ഞ ഈ പാലത്തിലൂടെ ഇരുവശത്തുനിന്നും ഒന്നിച്ചു പ്രവേശിക്കുന്നതാണ് പലപ്പോഴും പ്രശ്നങ്ങള്ക്കിടയാക്കുന്നത്. ഭീതിയോടെ അല്ലാതെ ഒരാള്‍ക്കും ഈ പാലത്തിലൂടെ കടന്നുപോവുക പ്രയാസമാണ്.
കഴിഞ്ഞ വര്‍ഷം പാലത്തില്‍ വാഹനത്തിനും പാലത്തിനും ഇടയില്‍ കുരുങ്ങിയുണ്ടായ ഒരാളുടെ ദാരുണമരണത്തിനു ശേഷം ഒരു മാസംകൊണ്ട് ഇതിനു പരിഹാരം കാണുമെന്നു സ്ഥലം എംഎല്‍എയും മറ്റു അധികൃതരും ഉറപ്പു പറഞ്ഞെങ്കിലും ഒന്നും നടന്നില്ല. കാല്‍നടയാത്രക്കാരെ ഏറെ ബാധിക്കുന്ന പാലത്തിന്റെ ഇരുവശത്തെയും വിവിധ കമ്പനികളുടെ ടെലഫോണ്‍ കേബിളുകള്‍ ഒരാഴ്ച കൊണ്ട് മാറ്റി സ്ഥാപിക്കുമെന്ന വാഗ്ദാനവും നടപ്പിലായില്ല. അഥവാ നടപ്പിലാക്കാന്‍ അധികൃതര്‍ ശുഷ്കാന്തി കാണിച്ചില്ല എന്നതാണ് സത്യം. കഴിഞ്ഞ ആഴ്ച പാലം വഴി നടന്നുപോയ ഒരു മദ്ധ്യവയസ്കയുടെ കാല് പാദത്തില്‍ വാഹനം കയറി ഇറങ്ങി പാദം നഷ്ടപ്പെട്ടിരുന്നു. അവര്‍ ഇപ്പോഴും ചികിത്സയിലാണ്.
തലശ്ശേരി വളവുപാറ റോഡിന്റെ വികസനം പറയാന്‍ തുടങ്ങിയിട്ട് ഒരു പതിറ്റാണ്ട് കഴിഞ്ഞു. കെഎസ്ടിപി പദ്ധതിയില്‍ ഉള്‍പ്പെടുത്തി പ്രവര്‍ത്തനം തുടങ്ങിയെങ്കിലും ആദ്യം ടെണ്ടര്‍ എടുത്ത കമ്പനി അത് വഴിയില്‍ ഉപേക്ഷിച്ചുപോയി. വീണ്ടും രണ്ടു റീച്ചുകളായി റോഡ് വീണ്ടും രണ്ടു കരാരുകാര്ക്കായി ടെണ്ടര്‍ ചെയ്തു നല്‍കിയെങ്കിലും റോഡ് പണി ഇതുവരെ തുടങ്ങിയില്ല. ഇരിട്ടി കൂട്ടുപുഴ പാലങ്ങള്‍ അടക്കം 7 പാലങ്ങള്‍ ഈ ടെണ്ടര്‍ പ്രകാരം പുനര്‍ നിര്‍മ്മിക്കേണ്ടതാണ്. എന്നാല്‍ ഈ പദ്ധതി അടുത്തകാലമൊന്നും പ്രാവര്‍ത്തികമാവാന്‍ പോകുന്നില്ല എന്ന് തന്നെയാണ് ജനങ്ങളുടെ വിശ്വാശം. അപ്പോഴേക്കും വാഹനക്കുരുക്കും കുരുക്കഴിക്കലുമായി ഈ പാലം വാഹനയാത്രക്കാര്‍ക്കു നിത്യദുരിതം തന്നെയാണ് സമ്മാനിക്കുക
പ്രതികരിക്കാൻ ഇവിടെ എഴുതുക: