കണ്ണൂര്‍: ശുചിത്വം സംബന്ധിച്ച നിയമങ്ങള്‍ കര്‍ശനമാക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായി ആരോഗ്യ-മലിനീകരണ നിയന്ത്രണ വകുപ്പ് മന്ത്രി കെ.കെ.ശൈലജ പറഞ്ഞു. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് ലോക പരിസ്ഥിതി ദിനാചരണവും മലിനീകരണ നിയന്ത്രണ അവാര്‍ഡ് ദാനവും മസ്കറ്റ് പാരഡൈസില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
പരിസ്ഥിതി സംരക്ഷണത്തിന് സര്‍ക്കാര്‍ മുന്തിയ പരിഗണന നല്‍കും. മലിനീകരണമുണ്ടാക്കുന്ന ഭവിഷ്യത്തുകളെക്കുറിച്ച് ബോധവല്‍ക്കരണം നടത്തും. ജനങ്ങളെ അടിച്ചേല്‍പ്പിക്കാതെ അവരുടെ സഹകരണത്തോടെ പരിസ്ഥിതി സംരക്ഷണം നടപ്പാക്കും. അന്തരീക്ഷ മലിനീകരണം കൂടുകയാണ്. ഉപഭോഗസംസ്കാരത്തിന്റെ ഭാഗമായി അന്തരീക്ഷത്തിലേക്ക് തള്ളിവിടുന്ന മാലിന്യങ്ങളാണ് ഇതിന് മുഖ്യകാരണം. കാര്‍ഷിക സംസ്കൃതിയിലെ മാറ്റം ഗുണകരമാകണം. ക്യാന്‍സര്‍ പോലെയുള്ള മാരകവ്യാധികള്‍ പടര്‍ന്നുപിടിക്കുന്നത് ഭയപ്പെടുത്തുന്നു എന്നും മന്ത്രി പറഞ്ഞു.
പരിഷ്കൃത സമൂഹത്തില്‍ പകര്‍ച്ചവ്യാധി കടന്നു കയറ്റം നിയന്ത്രിക്കാനാകാത്തത് ആലോചിക്കണം. യുദ്ധകാലാടിസ്ഥാനത്തില്‍ ശുചീകരണം നടത്തി വരുന്നുണ്ട്. മലയാളിയുടെ ശുചിത്വ ശീലത്തില്‍ കാര്യമായ മാറ്റം ആവശ്യമാണ്. പകര്‍ച്ച വ്യാധി മരണങ്ങളില്ലാത്ത സംസ്ഥാനമാക്കി കേരളത്തെ മാറ്റാന്‍ ജാതി-മത-രാഷ്ട്രീയ ഭേദമന്യേ ഒറ്റക്കെട്ടായി സഹകരിക്കണമെന്നും മന്ത്രി കെകെ ശൈലജ അഭ്യര്‍ത്ഥിച്ചു. മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. പ്രകൃതിയെ കീഴ്പ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കെതിരെ ആശയ പ്രചാരണം നടത്തി ജനങ്ങളെ ബോധവാന്മാരാക്കണമെന്ന് അദ്ദേഹം പറഞ്ഞു. പി.കെ.ശ്രീമതി എംപി മുഖ്യാതിഥിയായി.
മലിനീകരണ നിയന്ത്രണ അവാര്‍ഡ് ദാനവും ചടങ്ങില്‍ നടന്നു. വിശിഷ്ട അവാര്‍ഡുകളും ആശുപത്രികള്‍ക്കുള്ള അവാര്‍ഡുകളും മന്ത്രി കെകെ ശൈലജയും വ്യവസായ സ്ഥാപനങ്ങള്‍ക്കുള്ള അവാര്‍ഡ് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളിയും വിതരണം ചെയ്തു. വ്യവസായേതര സ്ഥാപനങ്ങള്‍ക്കുള്ള അവാര്‍ഡ് പി.കെ.ശ്രീമതി എംപി നിര്‍വഹിച്ചു. മേയര്‍ ഇ.പി.ലത, ജില്ലാ കലക്ടര്‍ പി.ബാലകിരണ്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്മാന് കെ.സജീവന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: