തളിപ്പറമ്പ് (കണ്ണൂര്‍): തളിപ്പറമ്പ് കുറ്റ്യേരിയില്‍ സഹോദരിമാരെ ഐസ്ക്രീമില് വിഷം കലര്‍ത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കുറ്റ്യേരിയിലെ മഠത്തില്‍ റഷീദി(32)നെയാണ് തളിപ്പറമ്പ് സിഐ കെ. വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. കുറ്റേരിയിലെ സൂപ്പിക്കാരന്റെയകത്ത് ഹൗസില്‍ എസ്.പി ആയിഷയുടെ മക്കളായ ഫര്‍സീന (20), സഹോദരി മുബീന (18) എന്നിവരെ ഐസ്ക്രീമില് വിഷം കലര്‍ത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് അറസ്റ്റ് രണ്ടിന് രാവിലെ 11.30ഓടെ റഷീദ് കോരന്‍പീടികയിലെ ഓട്ടോ സ്റ്റാന്റിലെത്തി കുറ്റ്യേരിയിലെ എസ്.പി.ആയിഷയുടെ വീട്ടില്‍ കിറ്റ് ഏല്‍പ്പിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് ഓട്ടോ ഡ്രൈവറെ സമീപിക്കുകയായിരുന്നു. വിലാസവും യാത്രാക്കൂലിയും നല്‍കിയതോടെ ഓട്ടോ ഡ്രൈവര്‍ കിറ്റ് ഏല്‍പ്പിച്ചു. എന്നാല്‍ മറ്റൊരു എസ്.പി ആയിഷയുടെ വീട്ടിലാണ് കിറ്റ് ഏല്‍പ്പിച്ചിരുന്നത്. സമ്പന്നരായ ഇവര്‍ രണ്ടുപാക്കറ്റ് അരിയും അഞ്ചു ഐസ്ക്രീമുകളും അടങ്ങിയ കിറ്റ് തങ്ങള്‍ക്കുള്ളതല്ലെന്ന് മനസിലാക്കി നിര്‍ധന കുടുംബമായ കുറ്റ്യേരി പാലത്തിന് സമീപത്തെ സൂപ്പിപോക്കറികത്ത് ആയിഷയുടെ മക്കളെ ഫോണില്‍ വിളിച്ച് കിറ്റ് കൈമാറുകയായിരുന്നു.
കിറ്റുമായി വീട്ടിലെത്തിയ എസ്.പി.ആയിഷയുടെ മക്കളായ ഫര്‍സീന, മുബീന എന്നിവര്‍ കിറ്റില്‍ കണ്ട ഐസ്ക്രീമും പൊട്ടിച്ച് കഴിക്കുകയായിരുന്നു. അല്പം കഴിച്ചപ്പോഴേക്കും അസ്വസ്ഥത തോന്നിയ ഇവര്‍ ഐസ്ക്രീം മുഴുവന്‍ കഴിക്കാതെ ബാക്കിവെച്ചു. കുറച്ചുസമയം കഴിഞ്ഞ് ഛര്‍ദിയും അസ്വസ്ഥതയും അനുഭവപ്പെട്ട രണ്ടുപേരെയും തളിപ്പറമ്പ് സഹകരണാശുപത്രിയിലും പിന്നീട് പരിയാരം മെഡിക്കല്‍ കോളജിലുമെത്തിച്ചു. ഇവിടെ നടത്തിയ പരിശോധനയിലാണ് ഐസ്ക്രീമില് ഫ്യൂരിഡാന്‍ എന്ന കീടനാശിനി കലര്‍ത്തിയതായി തെളിഞ്ഞത്. ഓട്ടോ ഡ്രൈവറുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് രേഖാ ചിത്രവും തയ്യാറാക്കി പുറത്ത് വിട്ടിരുന്നു.
പെണ്‍കുട്ടികളുടെ കുടുംബവുമായി വഴിത്തര്ക്കമുള്ളതായും വീട്ടുകാര്‍ ദിവസവും ഇതിന്റെ പേരില്‍ ശല്യപ്പെടുത്തിയിരുന്നുവെന്ന് റഷീദ് പോലീസിനോട് മൊഴി നല്‍കിയതായി അറിയുന്നു. വധിക്കണമെന്ന ലക്ഷ്യത്തോടെയായിരുന്നില്ല ഈ കൃത്യം ചെയ്തത്. ഭീഷണിപ്പെടുത്തണമെന്ന് മാത്രമായിരുന്നു ലക്ഷ്യമെന്നും റഷീദ് പോലീസിനോട് പറഞ്ഞു. ആദ്യം കോഴിക്കും ആടിനും നല്കി പരിശോധിച്ചശേഷമാണ് ഐസ്ക്രീമില് ചേര്‍ത്തത്. ഇത് കഴിച്ചാല്‍ വയറിളക്കവും ചര്‍ദ്ദിയും മാത്രമാകും ഉണ്ടാകുക എന്ന് ഉറപ്പ് വരുത്തിയതായും പ്രതി മൊഴി നല്കി. ഐ.പി.സി 307 പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: