പത്തനാപുരം: വിളക്കുടി ഗ്രാമപഞ്ചായത്തിലെ നാല് വാര്‍ഡിലേക്കുള്ള കുടുംബക്ഷേമ ഉപകേന്ദ്രത്തിന്റെ കെട്ടിടം നിര്‍മ്മിച്ചിട്ട് മാസങ്ങള്‍ പിന്നിടുന്നു. പുതിയ കെട്ടിടം തുറന്ന് പ്രവര്‍ത്തിക്കാന്‍ അധികൃതര്‍ തയ്യാറാകുന്നില്ല എന്നാക്ഷേപം ശക്തമായി.
കാര്യറ താവളം, അമ്പലം, സര്‍ക്കാര്‍മുക്ക്, പേപ്പര്‍മില്‍ എന്നീ വാര്‍ഡുകളിലെ ആളുകള്‍ ആശ്രയിക്കുന്ന ആരോഗ്യകേന്ദ്രമാണ് അധികൃതരുടെ അനാസ്ഥ കാരണം ഇപ്പോഴും അടഞ്ഞ് കിടക്കുന്നത്. കാര്യറ അമ്പലം വാര്‍ഡിലാണ് കെട്ടിടമുള്ളത്. കഴിഞ്ഞ വര്‍ഷമാണ് കെട്ടിടത്തിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. പഞ്ചായത്തിന്റെയും ആരോഗ്യവകുപ്പിന്റെയും ഫണ്ട് വിനിയോഗിച്ചാണ് കെട്ടിടം നിര്‍മ്മിച്ചത്. ആദ്യമുണ്ടായിരുന്ന പഴയകെട്ടിടം പൂര്‍ണമായും പൊളിച്ചുമാറ്റിയശേഷം പുതിയത് നിര്‍മ്മിക്കുകയായിരുന്നു. നിര്‍മ്മാണത്തിനായി പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ഹെല്‍ത്ത് സെന്റര്‍ സമീപത്തെ കടമുറിയിലേക്ക് മാറ്റുകയും ചെയ്തു. 2015 ആഗസ്റ്റോടെ പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി. ഹാളും പരിശോധനമുറിയും ടോയ്ലറ്റുകളും അടങ്ങുന്ന കെട്ടിടമാണ് നിര്‍മ്മിച്ചിരുന്നത്. വിളക്കുടി പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ പരിധിയില്‍ വരുന്നതാണ് കുടുംബക്ഷേമ ഉപകേന്ദ്രം. ആഴ്ചയില്‍ ഒരു ദിവസം ഇവിടെ ഡോക്ടറുടെ സേവനവും ലഭിച്ചിരുന്നു.
കേന്ദ്രം കടമുറിയിലേക്ക് മാറ്റിയതോടെ ആഴ്ചയിലുണ്ടായിരുന്ന വൈദ്യപരിശോധനയും നിലച്ചു. സ്ഥലപരിമിതി മൂലമാണ് ഡോക്ടര്‍ എത്തതായത്. ഒരു പ്രൈമറി ഹെല്‍ത്ത് നഴ്സും ഒരു ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറും അടക്കം മൂന്ന് പേരാണ് ഇവിടെ ഉണ്ടായിരുന്നത്. ഇതിനു പുറമെ എന്‍സിഡി ക്ലിനിക്കും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. പകര്‍ച്ചവ്യാധി പ്രതിരോധം, ആരോഗ്യ ബോധവല്‍ക്കരണപരിപാടികള്‍, പോളിയോ വാക്സിന് വിതരണം, ആരോഗ്യപരിശോധന, ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള പരിശീലനം തുടങ്ങി നിരവധി പദ്ധതികള്‍ ഉപകേന്ദ്രം വഴി നടത്തിയിരുന്നു. എന്നാല്‍ നിലവില്‍ പ്രവര്‍ത്തിക്കുന്ന കടമുറിയില്‍ സൗകര്യങ്ങള്‍ ഇല്ലാത്തതിനാല്‍ പല പ്രവര്‍ത്തനങ്ങളും നിലച്ചു. മിക്കപ്പോഴും ആളുകള്‍ കിലോമീറ്ററുകള്‍ സഞ്ചരിച്ച് പത്തനാപുരത്തോ പുനലൂരോ എത്തേണ്ട അവസ്ഥയാണ്. പദ്ധതി വിഹിതം പഞ്ചായത്ത് നല്‍കാത്തതാണ് പുതിയ കെട്ടിടം തുറക്കാനുള്ള കാലതാമസത്തിന് പ്രധാനകാരണം. നിര്‍മ്മാണം പൂര്‍ത്തിയാകുമ്പോള്‍ കരാറുകാരന് നല്‍കേണ്ട ബില്‍ തുകയാണ് പഞ്ചായത്ത് ഇനിയും നല്‍കാത്തത്. ആയിരക്കണക്കിന് കുടുംബങ്ങള്‍ ആശ്രയിക്കുന്ന ഉപകേന്ദ്രം തുറക്കാത്തതില്‍ പ്രതിഷേധം ശക്തമാകുന്നുണ്ട്. കുടുംബക്ഷേമ ഉപകേന്ദ്ര തുറക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭത്തിനൊരുങ്ങുകയാണ് പ്രദേശത്തെ ബിജെപി പ്രവര്‍ത്തകര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: