ന്യൂദല്‍ഹി: കോഴിക്കോട് മലാപ്പറമ്പ് എയുപി സ്കൂള്‍ അടച്ചുപൂട്ടരുതെന്ന സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി സുപ്രീം കോടതി തള്ളി. സ്കൂൾ പൂട്ടുന്നതിന് ആവശ്യത്തിലധികം സമയം നൽകിയിരുന്നുവെന്ന് ജസ്റ്റിസ് പി.സി.ഘോഷ് അദ്ധ്യക്ഷനായ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ജൂൺ എട്ടിനകം പൂട്ടണമെന്നായിരുന്നു ഹൈക്കോടതി ഉത്തരവിട്ടിരുന്നത്.
സ്കൂള്‍ അടച്ചു പൂട്ടിയാല്‍ അവിടെ പഠിക്കുന്ന 75ഓളം കുട്ടികളുടെ ഭാവിയെ ദോഷകരമായി ബാധിക്കുമെന്ന വാദവും കോടതി അംഗീകരിച്ചില്ല. സ്കൂളിലെ അദ്ധ്യാപക-രക്ഷകർതൃ സമിതിയും സ്കൂൾ പൂട്ടുന്നതിനെ അനുകൂലിക്കുന്നുണ്ടെന്ന് കോടതി പറഞ്ഞു.
വിദ്യാഭ്യാസ അവകാശ നിയമപ്രകാരം സ്കൂള്‍ പൂട്ടുന്നതിന് അനുമതി ഇല്ലെന്നായിരുന്നു കേരളം സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച അപ്പീലില്‍ ചൂണ്ടിക്കാട്ടിയിരുന്നത്. മലാപ്പറമ്പ് സ്കൂള്‍ പൂട്ടിയാല്‍ ഈ രീതിയില്‍ സംസ്ഥാനത്ത് മറ്റ് സ്കൂളുകളും അടച്ചുപൂട്ടാന്‍ തുടങ്ങും. ഇത് വിദ്യാഭ്യാസ മേഖലയെ പ്രതിസന്ധിയിലാക്കുമെന്നും കേരളം ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
എഇഒയുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും അനുമതിയോടെ മാത്രമേ ഇത്തരം നടപടിക്രമങ്ങള്‍ നടത്താനാകൂ. എന്നാല്‍, സംസ്ഥാന സര്‍ക്കാരിനെ സമീപിക്കാതെ മാനേജ്മെന്റ് നേരിട്ടാണ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്. സ്കൂള്‍ കോടതി വഴിയുള്ള പൂട്ടാനുള്ള ഉത്തരവ് നേടിയെടുത്താല്‍ സംസ്ഥാനത്തിന് കളങ്കമാകുമെന്നും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചിരുന്നു. എന്നാല്‍ ഇതെല്ലാം കോടതി തള്ളുകയായിരുന്നു.
ആദായകരമല്ലാത്ത സ്കൂൾ അടച്ചു പൂട്ടണമെന്ന് ആവശ്യപ്പെട്ട് മാനേജർ എ.എ.പദ്മനാഭൻ നൽകിയ ഹർജിയിലാണ് സ്കൂൾ പൊളിച്ചു മാറ്റാൻ ഹൈക്കോടതി ഉത്തരവിട്ടത്. 2014 ഏപ്രിൽ 10 ന് മാനേജരുടെ നേതൃത്വലത്തിൽ ഒരു സംഘം സ്കൂൾ കെട്ടിടം പൊളിച്ചു നീക്കിയിരുന്നു. എന്നാൽ, വിവിധ അദ്ധ്യാപക, വിദ്യാർത്ഥി സംഘടനകളും സന്നദ്ധ സംഘടനകളും ചേർന്ന് സ്കൂൾ പുനർനിർമിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: