കൊച്ചി: നെടുമ്പാശേരി സ്വര്‍ണക്കടത്ത് കേസില്‍ തടങ്കലിലുള്ളവരുടെ കരുതല്‍ തടങ്കല്‍ ഒഴിവാക്കാന്‍ ഹൈക്കോടതി ജഡ്ജിക്ക് 25 ലക്ഷ രൂപ കോഴ വാഗ്ദാനം. ഈ വിവരം തുറന്ന കോടതിയില്‍ പ്രഖ്യാപിച്ച് കേസ് പരിഗണിക്കുന്നതില്‍ നിന്ന് ഹൈക്കോടതി ജഡ്ജി പിന്മാറി. തടവിലുള്ളവരെ വിട്ടുകിട്ടണമെന്ന ഹേബിയസ് കോര്‍പ്പസ് ഹര്‍ജി പരിഗണിക്കുന്ന ജഡ്ജി ജസ്റ്റിസ് കെ.ടി. ശങ്കരനാണ് കേസില്‍നിന്ന് പിന്മാറിയത്.
കരുതല്‍ തടങ്കല്‍ ഒഴിവാക്കാന്‍ 25 ലക്ഷം രൂപ വാഗ്ദാനം നല്‍കിയെന്നും ഈ സാഹചര്യത്തില്‍ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്നു പിന്മാറുകയാണെന്നും ഹര്‍ജികള്‍ പരിഗണിക്കവെ ജസ്റ്റിസ് കെ.ടി. ശങ്കരന് പറഞ്ഞു. നിര്‍ഭാഗ്യവശാല്‍ വാദം കേള്‍ക്കാനാവാത്ത അവസ്ഥയാണ്. യാസിര്‍ ഇബ്നു മുഹമ്മദ് എന്ന പ്രതിക്കു വേണ്ടി ഒരാള്‍ കോഴ വാഗ്ദാനം ചെയ്തു.
കോഫെപോസ ഒഴിവാക്കി നല്‍കണമെന്നായിരുന്നു ആവശ്യം. കേസ് ഞങ്ങള്‍ കേള്‍ക്കുന്നത് ഒഴിവാക്കാനുള്ള തന്ത്രമാണോയിതെന്ന് അറിയില്ല. എന്തായാലും ഈ സാഹചര്യത്തില്‍ കേസ് കേള്‍ക്കാനാവില്ല, ജസ്റ്റിസ് ശങ്കരന് പറഞ്ഞു.
അതേസമയം, കേസ് കേള്‍ക്കുന്നതില്‍ നിന്ന് പിന്മാറുന്നുവെന്ന ഡിവിഷന് ബെഞ്ചിന്റെ ഉത്തരവില്‍ സംഭവത്തെക്കുറിച്ച് പരാമര്‍ശമില്ല. ഞങ്ങളുടെ നിയന്ത്രണങ്ങള്‍ക്കപ്പുറമുള്ള കാരണങ്ങളാലും കോടതി നടപടികളിലെ അനാരോഗ്യകരമായ പ്രവണതയാലും കേസ് കേള്‍ക്കുന്നതില്‍ നിന്ന് പിന്മാറുന്നുവെന്നാണ് ഉത്തരവിലുള്ളത്. കെ.ടി. ശങ്കരനു പുറമമെ ജസ്റ്റിസ് കെ.പി. ജ്യോതീന്ദ്രനാഥ് കൂടി ഉള്‍പ്പെട്ട ബെഞ്ചാണ് പ്രതികളുടെ കരുതല്‍ തടങ്കല്‍ ചോദ്യം ചെയ്തു സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹര്‍ജികള്‍ പരിഗണിച്ചിരുന്നത്.
നെടുമ്പാശേരി സ്വര്‍ണക്കള്ളക്കടത്തു കേസില്‍ മൂവാറ്റുപുഴ സ്വദേശികളായ സലിം മേലേത്ത് മക്കാര്‍, കെ.ബി. ഫാസില്‍, യാസിര്‍ ഇബ്നു മുഹമ്മദ്, ജാബിന്. കെ. ബഷീര്‍, ആലപ്പുഴ പുളിങ്കുന്ന് സ്വദേശി ബിബിന്‍ സ്കറിയ, പി.എ. നൗഷാദ്, എറണാകുളം തമ്മനം സ്വദേശി എം.എസ്. സൈഫുദ്ദീന്, തൃശൂര്‍ മുളങ്കുന്നത്തുകാവ് സ്വദേശി ഷിനോയ്. കെ. മോഹന്‍ദാസ് എന്നിവര്‍ കരുതല്‍ തടങ്കിലിലാണ്. ഹര്‍ജികള്‍ മറ്റൊരു ഡിവിഷന് ബെഞ്ച് ഇന്നു പരിഗണിച്ചേക്കും.
സ്പെഷല്‍ സെല്‍ എസ്പി അന്വേഷിക്കും
കൊച്ചി: മൂവാറ്റുപുഴ സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ വന്‍തുക കൈക്കൂലി വാഗ്ദാനം ചെയ്തുവെന്ന ഹൈക്കോടതി ജഡ്ജി കെ.ടി. ശങ്കരന്റെ വെളിപ്പെടുത്തല്‍ വിജിലന്‍സ് എറണാകുളം സ്പെഷല്‍ സെല്‍ എസ്പി അന്വേഷിക്കും. വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ നിര്‍ദേശപ്രകാരമാണ് അന്വേഷണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: