ഇസ്ലാമാബാദ്: ഭാരതത്തെ വെല്ലുവിളിച്ച് മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഹഫീസ് സയ്യീദിന്റെ ഭീഷണി. പാക്കിസ്ഥാനെ വേദനിപ്പിച്ചാൽ ഭാരതത്തിന് കനത്ത വില നൽകേണ്ടി വരുമെന്നാണ് ഭീകരവാദി അറിയിച്ചത്.
‘ ഭാരതം എപ്പോഴെങ്കിലും പാക്കിസ്ഥാനെതിരെ ഡ്രോൺ ആക്രമണം നടത്തുകയാണെങ്കിൽ ഭാരതം മുഴുവൻ ചുട്ടു ചാമ്പലാക്കാനുള്ള ഡ്രോണുകൾ തങ്ങളുടെ കൈവശമുണ്ട്’- ഹഫീസ് പാക്കിസ്ഥാനിൽ നടത്തിയ പ്രചാരണ പരിപാടിക്കിടെ പറഞ്ഞു. ഒരു പ്രാദേശിക ചാനലിന്റെ റിപ്പോർട്ടിലാണ് ഭീകരൻ നടത്തുന്ന പ്രസ്താവന വ്യക്തമാകുന്നത്.
ജമാത്ത് ഉദ്ദാ(ജെയുഡി) സംഘടനയുടെ തലവനായ സയ്യിദ് പാക്കിസ്ഥാനിൽ യുവാക്കളെ ഭീകര സംഘടനയിൽ എത്തിച്ച് ഭാരതത്തിനെതിരെ പോരാടാൻ ഈ വർഷമാദ്യം ശ്രമിച്ചിരുന്നു. ഭാരതത്തിന്റെ അതിർത്തിയിലുള്ള നുഴഞ്ഞു കയറ്റക്കാരുടെ ഇടങ്ങൾ ഇയാൾ സന്ദർശിച്ചിരുന്നതായി ഇന്റലിജൻസ് ഏജൻസികൾ റിപ്പോർട്ട് ചെയ്തിരുന്നു. ഭാരതത്തിനെ ആക്രമിക്കാൻ ഇയാൾ ജിഹാദികളോട് ആഹ്വാനം നൽകിയതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
2008ലെ മുംബൈ ഭീകരാക്രമണത്തിന് ശേഷം ജെയുഡി സംഘടനയെ യുഎൻ ഭീകരവാദ സംഘടനകളുടെ ലിസ്റ്റിൽ ഉൾപ്പെടുത്തിയിരുന്നു. ഇതിനുപുറമെ 10 മില്ല്യൻ ഡോളറാണ് ഇയാളുടെ തലയ്ക്ക് ഇനാമായി പ്രഖ്യാപിച്ചത്. 2008ൽ 166 പേർ കൊല്ലപ്പെടാൻ ഇടയാക്കിയ മുംബൈ ഭീകരാക്രമണത്തിന്റെ പ്രധാന സൂത്രധാരനാണ് ഹഫീസ് സയ്യിദ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: