ചെങ്ങന്നൂര്‍: സ്കൂള്‍ വാഹനങ്ങളുടെ പരിശോധന ഫലപ്രദമായില്ല. ശ്വാസംമുട്ടിയും ഞെങ്ങി ഞെരുങ്ങിയും കുരുന്നുകളുടെ യാത്ര ദുരിതത്തില്‍. അധ്യയന വര്‍ഷം പിറന്നതോടെ റോഡില്‍ കുട്ടികളെ തിക്കി നിറച്ച് വാഹനങ്ങള്‍ ചീറിപായുകയാണ്.
കാറ്, ജീപ്പ്, ചെറിയ ട്രാവലര്‍ തുടങ്ങി വിദ്യാര്‍ത്ഥികളെ കൊണ്ടുപോകുന്ന കരാര്‍ വാഹനങ്ങളാണ് തലങ്ങും വിലങ്ങും പായുന്നത്. വാഹനങ്ങളില്‍ കുട്ടികളെ തിക്കി നിറച്ച് കൊണ്ടുപോകുന്നത് രാവിലെയും വൈകുന്നേരവും ചെങ്ങന്നൂരിലെ പതിവ് കാഴ്ചയാണ്.
വാഹന ഉടമകള്‍ നിലവിലുള്ളതിനേക്കള്‍ കൂടുതല്‍ കരാറുകള്‍ പിടിച്ചതാണ് മരണപ്പാച്ചിലിന് കാരണം. കൂടുതല്‍ സ്കൂളിലേക്കുള്ള ഓട്ടം പിടിച്ചതിനാല്‍ ഓടിയെത്താനാണ് അമിതവേഗതയെടുക്കുന്നത്. നിലവില്‍ മൂന്നും നാലും സ്കൂളുകളുടെ കരാറുള്ള ഉടകളുടെ വാഹനങ്ങള്‍ സമയത്തിനുള്ളില്‍ ഓടിയെത്താന്‍ പെടാപ്പാടുപെടുന്നതായി ചില ഡ്രൈവര്‍മാര്‍ തന്നെ സമ്മതിക്കുന്നു.
സ്വകാര്യ നേഴ്സറി സ്കൂളിലെ കുട്ടികളെയുള്‍പ്പെടെയുള്ളവരെ തിക്കിനിറച്ചാണ് വാഹനങ്ങളില്‍ കൊണ്ടുപോകുന്നത്. രണ്ടു തവണയായി കൊണ്ടുപോകേണ്ട കുട്ടികളെ സമയം ലാഭിക്കാന്‍ ഒരു ട്രിപ്പിലാണ് കയറ്റുന്നതെന്ന ആക്ഷേപം നിലവിലുണ്ട്. ആറ് പേര്‍ക്ക് മാത്രമിരിക്കാന്‍ അനുമതിയുള്ള ജീപ്പുകളില്‍ കുട്ടികള്‍ക്ക് ശ്വാസം വിടാന്‍ പോലും കഴിയാത്ത രീതിയില്‍ 18ല്‍പ്പരം കുരുന്നുകളെയാണ് കുത്തിനിറച്ച് കൊണ്ടുപോകുന്നത്.
സ്കൂള്‍ വാഹനങ്ങള്‍ക്ക് വെന്റിലേഷനുകള്‍, എമര്‍ജന്‍സി ഡോറുകള്‍ തുടങ്ങിയവ ഉണ്ടായിരിക്കണമെന്ന നിയമങ്ങള്‍ നിലനില്‍ക്കെ അടച്ചിട്ട് വണ്ടികളില്‍ കുത്തിനിറച്ചും, ടിഫിന്‍ ബോക്സ്, വാട്ടര്‍ ബാഗുകള്‍ തുടങ്ങിയവ കേടുവരുന്ന രീതിയില്‍ പെരുമഴയത്ത് കാരിയറില്‍ വച്ച് കെട്ടിയുമാണ് യാത്ര. സ്കൂളിലെത്തുമ്പോള്‍ മിക്ക കുട്ടികളുടെയും പുസ്തകങ്ങളും ബുക്കുകളും നനഞ്ഞിട്ടുണ്ടാകും.
കൊച്ചുകുട്ടികളെ വണ്ടിയില്‍ നിന്നിറങ്ങുമ്പോള്‍ റോഡ് കടത്തിവിടാനും ബാഗുകള്‍ എടുത്തു കൊടുക്കുവാനും പ്രത്യേകം ആളുകള്‍ വേണമെന്നിരിക്കെ ഇവിടെ കുരുന്നുകളെ പെരുവഴിയിലിറക്കി വിടുകയാണ്. പെരുമഴ കലിതുള്ളി പെയ്യുമ്പോള്‍ കുട്ടികള്‍ ഒറ്റയ്ക്ക് റോഡ് മുറിച്ച് കടക്കാന്‍ ശ്രമിക്കുന്നത് അപകടങ്ങള്‍ക്ക് കാരണമാകും.
കുട്ടികളെകുത്തിനിറച്ച് പോകുന്ന വാഹനങ്ങളില്‍ പരിശോധന നടത്താന്അധികാരപ്പെട്ടവര് തയ്യാറാകാത്തത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: