കൊച്ചി: സോളാര്‍ തട്ടിപ്പു കേസില്‍ കമ്മീഷനു മുമ്പാകെ സരിത നായര്‍ ഹാജരാക്കിയ കത്തും പെന്‍ഡ്രൈവുകളും മറ്റ് രേഖകളും കമ്മീഷന് തെളിവായി സ്വീകരിച്ചു. സോളാര്‍ ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന ജസ്റ്റിസ് ജി. ശിവരാജന് കമ്മീഷന് ഇന്നലെ നടന്ന സിറ്റിങ്ങിലാണ് തെളിവുകള്‍ അടയാളപ്പെടുത്തി സ്വീകരിച്ചത്. ഈ തെളിവുകള്‍ കമ്മീഷന് പരിശോധിക്കും.
2013 ജൂലൈ 19ന് പെരുമ്പാവൂര്‍ പൊലീസിന്റെ കസ്റ്റഡിയിലിരിക്കേ എഴുതിയതായി പറയുന്ന 25 പേജുള്ള കത്തിന്റെ പകര്‍പ്പ്, യുഡിഎഫ് മന്ത്രിസഭയിലെ ചില മന്ത്രിമാരുള്‍പ്പെടെയുള്ള കോണ്‍ഗ്രസ് പ്രമുഖര്‍ ശാരീരികമായി ബുദ്ധിമുട്ടിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍, ഉമ്മന്‍ചാണ്ടി, പ്രൈവറ്റ് സെക്രട്ടറി വാസുദേവ ശര്‍മ്മ, മുന്‍ എംഎല്‍എ ബെന്നി ബെഹ്നാന് തുടങ്ങിയവരുമായുള്ള സംഭാഷണങ്ങളും മറ്റുരേഖകളുമടങ്ങിയ മൂന്ന് പെന്‍ഡ്രൈവുകള്‍, സോളാര്‍ വിഷയത്തിലും സരിത ഇടപെട്ട മറ്റ് കാര്യങ്ങളിലുമുള്ള സര്‍ക്കാര്‍ ഓര്‍ഡറുകളുടെയും കത്തിടപാടുകളുടെയും രേഖകള്‍ എന്നിവയാണ് തെളിവായി സ്വീകരിച്ചത്.
സരിത ആര്‍ക്കെതിരെയെല്ലാം തെളിവുനല്കിയിട്ടുണ്ടോ അവര്‍ക്കെല്ലാം ആ തെളിവുകളുടെ കോപ്പി നല്‍കും. അതിനു ശേഷം സരിതയെ ക്രോസ് വിസ്താരം നടത്താന്‍ അനുമതി നല്‍കും. ക്രോസ് വിസ്താരത്തിനായി 17ന് ഹാജരാകാന്‍ സരിതയ്ക്ക് നിര്‍ദ്ദേശം നല്കി. പോലീസ് കസ്റ്റഡിയിലെഴുതിയ യഥാര്‍ത്ഥ കത്ത് അന്ന് ഹാജരാക്കാനും കമ്മീഷന് ആവശ്യപ്പെട്ടു. ആദ്യഘട്ട തെളിവുശേഖരണം ഈ മാസം 30ന് പൂര്‍ത്തിയാക്കും. അതുകൊണ്ടുതന്നെ നോട്ടീസ് കൈപ്പറ്റിയിട്ടും സാക്ഷികള്‍ സിറ്റിങ്ങില്‍ ഹാജരാകാതിരുന്നാല്‍ വാറന്റ് പുറപ്പെടുവിക്കുമെന്നും കമ്മീഷന്.
തിങ്കളാഴ്ച സിറ്റിങ്ങിന് ഹാജരാകാതിരുന്ന മുന്‍മന്ത്രി ഷിബു ബേബിജോണിന്റെ അഭിഭാഷകന് അഡ്വ. ശിവന് മഠത്തിലിനെ കമ്മീഷന് വിമര്‍ശിച്ചു. 14ന് സിറ്റിങ്ങില്‍ ഹാജരാകാന്‍ ഷിബു ബേബി ജോണിനെ അറിയിക്കാന്‍ അഭിഭാഷകന് നിര്‍ദ്ദേശം നല്കി. സോളാര്‍ ഇടപാടുമായി ബന്ധപ്പെട്ട് നിയമസഭയ്ക്കകത്തും പുറത്തും വിവാദങ്ങളുയര്‍ന്നപ്പോള്‍ കഴിഞ്ഞ യുഡിഎഫ് മന്ത്രിസഭയാണ് ഈ കമ്മീഷനെ നിയമിച്ചതെന്ന കാര്യം അദ്ദേഹത്തെ ഓര്‍മ്മിപ്പിക്കണമെന്നും കമ്മീഷന് വ്യക്തമാക്കി.
ആ മന്ത്രിസഭയിലെ ഉത്തരവാദിത്വമുള്ള ഒരുമന്ത്രിയായിരുന്നു എന്ന ബോധ്യത്തോടെ വേണം കമ്മീഷനില്‍ ഹാജരായി ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കേണ്ടതെന്നും ജസ്റ്റിസ് ശിവരാജന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: