മഹാരാഷ്ട്രയിലെ സുപ്രസിദ്ധ സംന്യാസി ശ്രേഷ്ഠനും മഹാത്മാവും കവിയുമായ മഹാത്മാ നാമ്ദേവ് പ്രസിദ്ധനാണ്. അദ്ദേഹം ജനസമ്പര്‍ക്കത്തിന്റെ ഭാഗമായി ഒരു ഗ്രാമപ്രദേശത്ത് എത്തിച്ചേര്‍ന്നു.
സമയം രാത്രി.
വളരെപെട്ടെന്ന് മുമ്പില്‍ ഒരു കള്ളന് പ്രത്യക്ഷപ്പെട്ടു. നാമ്ദേവിനെ കണ്ടമാത്രയില്‍ കള്ളന് ഒന്ന് പരിഭ്രമിക്കുകയും പിന്നീട് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുകയും ചെയ്തു.
അയാള്‍ കള്ളനാണെന്നും തന്നെ കണ്ട് രക്ഷപ്പെടാന്‍ ശ്രമിക്കുകയാണെന്ന് അദ്ദേഹത്തിന് മനസ്സിലായി. ഓടാന്‍ ഭാവിച്ച കള്ളനെ അദ്ദേഹം തടഞ്ഞുനിര്‍ത്തി.
കളവ് ചെയ്യരുതെന്ന് ഉപദേശിച്ചു. ഇതുകേട്ട കള്ളന് അദ്ദേഹത്തോട് ചോദിച്ചു. ഞാനീ തൊഴില്‍ ഉപേക്ഷിച്ചാല്‍ എന്റെ കുടുംബം പട്ടിണിയാകില്ലേ. അവര്‍ എങ്ങനയാ ജീവിക്കുക. എനിക്ക് മറ്റൊരു തൊഴിലും അറിയില്ല ഗുരോ?
ഇതുകേട്ടപ്പോള്‍ നാമ്ദേവ് പറഞ്ഞു.
”ശരി ശരി നീ നിന്റെ തൊഴില്‍ തുടര്‍ന്നുകൊള്ളൂ. പക്ഷെ എന്റെ ഒരു വാക്ക് അനുസരിക്കണം.”
”അതെന്താണ് ഗുരോ?”
ഇന്നുമുതല്‍ നീ സത്യം മാത്രമേ പറയുകയുള്ളൂ എന്ന് പ്രതിജ്ഞ ചെയ്യണം. നാമ്ദേവിന്റെ വാക്കുകള്‍ കേട്ടപ്പോള്‍ കള്ളന് ഒഴിഞ്ഞുമാറുവാന്‍ ശ്രമിച്ചു. പിന്നീട് മനസ്സില്ലാ മനസ്സോടെ, മറ്റു മാര്‍ഗങ്ങളൊന്നും ഇല്ലാതെ അവന് ഗുരുവിന്റെ വാക്കുകള്‍ അനുസരിച്ചു.
~ഒരു ദിവസം രാത്രിയില്‍ പതിവുപോലെയുള്ള മോഷണത്തിനിറങ്ങിയ കള്ളന് വേഷം മാറി നടക്കുന്ന രാജാവിന്റെ മുന്നില്‍ ചെന്നുപെട്ടു. രാജാവ് ചോദിച്ചു: ഹേ മിത്രമേ… എവിടെ പോകുന്നു!
”കക്കാന്‍. അല്ലാതെ ഈ നേരത്തെ പിന്നെ എന്താ?”
ഈ സ്പഷ്ടമായ മറുപടി കേട്ടപ്പോള്‍ രാജാവ് അത്ഭുതപ്പെട്ടു. കള്ളന്, നാമ്ദേവിന് വാക്കു നല്കിയതാണല്ലോ? സത്യം മാത്രമേ പറയൂ എന്ന്. അതുണ്ടോ? രാജാവ് അറിയുന്നു!
ഇവനെ ഒന്ന് പരീക്ഷിച്ചാലോ? രാജാവ് ഒന്ന് ചിന്തിച്ചു.
രാജാവ് അവനെ സമീപിച്ചു. ”നന്നായി, നിന്നെ കണ്ടുമുട്ടിയത്. ഞാനും ഒരു കള്ളനാണ്, എനിക്ക് ഒരു തുണയില്ലാതെ ബുദ്ധിമുട്ടുകയായിരുന്നു. നമുക്ക് ഇനി മുതല്‍ ഒന്നിച്ചു കക്കാം…..”
രാജാവ് പറഞ്ഞു. ഞാന്‍ ഇന്ന് രാജകൊട്ടാരത്തില്‍ മോഷ്ടിക്കാന്‍ പോവുകയാണ്. വരൂ എന്റെ കൂടെ. അകത്ത് കയറുവാനുള്ള രഹസ്യമാര്‍ഗം ഞാന്‍ നിനക്ക് കാണിച്ചുതരാം…. ”നീ അകത്തുചെന്ന് ഖജനാവിന്റെ അടുത്ത മുറിയില്‍ ചെല്ലുക അവിടെ പെട്ടി ഇരിപ്പുണ്ട്. അതില്‍ വിലപിടിപ്പുള്ള ആഭരണങ്ങള്‍ വെച്ചിട്ടുണ്ട്.
അതെടുത്ത് കൊണ്ടുവരൂ. കിട്ടിയതില്‍ പകുതി എനിക്ക് തന്നാല്‍ മതി. അതുവരെ ഈ വഴിയില്‍ ഞാന്‍ കാവല്‍ നില്ക്കാം.”
രാജാവ് കാട്ടിക്കൊടുത്ത വഴിയില്‍ക്കൂടി കള്ളന് വളരെ ശ്രദ്ധയോടെ മുന്നോട്ടു പോയി. ഖജനാവിന്റെ അടുത്തമുറിയില്‍ രാജാവ് പറഞ്ഞതുപോലെ തന്നെ ഒരു ഇരുമ്പുപെട്ടി കണ്ടു. പെട്ടി തുറന്നു നോക്കിയപ്പോല്‍ വെട്ടിത്തിളങ്ങുന്ന മൂന്നു രത്നമാലകള്‍ അതില്‍ ഇരിക്കുന്നതു കണ്ടു. ആ മൂന്നു മാലകളും കള്ളന് പെട്ടെന്ന് കരസ്ഥമാക്കി. രണ്ടെണ്ണം എനിക്കെടുക്കാം. ഒന്ന് കൂട്ടുകാരന് നല്‍കാം എന്ന് കള്ളന് സ്വയം തീരുമാനിച്ചു.
പെട്ടെന്നാണ് നാമ്ദേവിന്റെ വാക്കുകള്‍ അവന്റെ മനസ്സില്‍ മുഴങ്ങിയത്… ”ആ കൂട്ടുകാരന് പെട്ടിയില്‍ എത്ര മാല ഉണ്ടായിരുന്നു എന്നു ചോദിച്ചാല്‍ ഞാന്‍ സത്യം മാത്രമല്ലേ പറയുകള്ളൂ. കളവ് പറഞ്ഞാല്‍ വിശ്വാസവഞ്ചനയാകില്ലേ? ഇങ്ങനെ ആലോചിച്ച കള്ളന് രണ്ടുമാല മാത്രം എടുത്ത് ഒന്ന് പെട്ടിയില്‍ തിരികെ വച്ചു. വേഗം പുറത്തുകടന്നു. ഒരു മാല കൂട്ടുകാരന് ഏല്‍പ്പിച്ചതിനുശേഷം മറ്റേത് കള്ളനും എടുത്ത് അതിവേഗം ഇരുട്ടില്‍ അപ്രത്യക്ഷനായി.
കൊട്ടാരത്തില്‍ ചെന്ന രാജാവ് പെട്ടി തുറന്നു നോക്കിയപ്പോള്‍ അതില്‍ ഒരു രത്നമാല അതേപോലെ കിടക്കുന്നത് കണ്ടു.
അതില്‍ രണ്ടെണ്ണം കള്ളന് എടുത്തതാണെന്നും മനസ്സിലായി.
പിറ്റേദിവസം രാജാവ് സുരക്ഷാ സേനയിലെ പ്രധാനിയെ വിളിച്ചുവരുത്തി പെട്ടിയിലെ ആഭരണങ്ങള്‍ മോഷണം പോയ കാര്യം അറിയിച്ചു. ഉടന്‍ തന്നെ കള്ളനെ കണ്ടെത്തി കൊണ്ടുവരാന്‍ ആജ്ഞാപിച്ചു. സേനാനായകന് ഒരു കൂട്ടം കള്ളന്മാരെ പിടിച്ച് രാജസന്നിധിയില്‍ എത്തിച്ചു. കഴിഞ്ഞ രാത്രിയില്‍ കണ്ട കള്ളനെ രാജാവിന് പെട്ടെന്ന് മനസ്സിലായി. കള്ളന്മാരെ നോക്കി രാജാവ് ഇങ്ങനെ പറഞ്ഞു.
”ഇന്നലെ രാത്രി രഹസ്യമാര്‍ഗത്തില്‍ കൂടി ആരോ കൊട്ടാരത്തിനകത്ത് ചെന്ന് തന്റെ രത്നമാലകള്‍ മോഷ്ടിച്ചു. നിങ്ങളില്‍ ആരാണ് ഈ മോഷണം നടത്തിയത്? അവന് മുമ്പോട്ട് വരൂ. ”എല്ലാവരും നിശ്ശബ്ദരായി നിന്നതേയുള്ളൂ. രാജാവ് ക്രുദ്ധനായിക്കൊണ്ട് വീണ്ടും ചോദിച്ചു. സത്യം പറയൂ ആരാണ് മോഷ്ടിച്ചത്?”
നാമ്ദേവിന്റെ വാക്കുകള്‍ ഓര്‍മിച്ച കള്ളന് പെട്ടെന്ന് മുമ്പോട്ട് വന്ന് ഉണര്‍ത്തിച്ചു. ”രാജാവ് മാപ്പാക്കണം. ഞാനാണ് മോഷ്ടിച്ചത്.”
”നീയോ?”
അതെ ഞാനാണ്. കള്ളന് സമ്മതിച്ചു.
രാജാവ് സേനാനായകനോട് ആ പെട്ടി കൊണ്ടുവരുവാന്‍ ആവശ്യപ്പെട്ടു. പ്രധാനി അകത്ത് പോയി പെട്ടി തുറന്നു. അതില്‍ ഒരു മാല മാത്രം കിടക്കുന്നതു കണ്ടു. പെട്ടെന്ന് അയാളുടെ മനസ്സില്‍ ഒരു ദുരാഗ്രഹം തലപൊക്കി. ഏതായാലും കള്ളന് മോഷണം നടത്തി എല്ലാം കൊണ്ടുപോയി. ഇത് എനിക്കെടുക്കാം. രാജാവ് ഇതും കള്ളന് കൊണ്ടുപോയതാണെന്നേ കരുതൂ. ഇങ്ങനെ ചിന്തിച്ച പ്രധാനി ആ മാല തന്റെ കൈവശം വെച്ച് കാലിപ്പെട്ടി രാജസന്നിധിയില്‍ കൊണ്ടുവച്ചു.
രാജാവ് പെട്ടി തുറന്നുനോക്കി.
ഉടന്‍ സുരക്ഷാ വിഭാഗത്തിലെ പ്രധാനിയുടെ കള്ളത്തരം മനസ്സിലായി. രാജാവ് കള്ളനോട് പറഞ്ഞു. ഇന്നലെ രാത്രി നടന്ന മുഴുവന്‍ കാര്യവും പറയൂ. കള്ളന് എല്ലാം തുറന്നുപറഞ്ഞു. തുടര്‍ന്ന തന്റെ പക്കലെ ഒരു മാല രാജാവിന്റെ മുന്നില്‍ വെക്കുകയും ചെയ്തു. രാജാവ് പെട്ടെന്ന് തന്റെ പക്കലുള്ള മാല ആ മാലയോടൊപ്പം വച്ചു. എന്നിട്ട് പ്രധാനിയോട് പറഞ്ഞു. ശരി ഇനി നിങ്ങളുടെ പക്കലുള്ള മാലയും ഇവിടെ വെച്ചേയ്ക്കൂ. പ്രധാനി പരിഭ്രമിച്ചുകൊണ്ട് ആ രത്നമാല രാജാവിന്റെ മുന്നില്‍ വച്ചു. ക്ഷമ ചോദിച്ചു.
രാജാവ് കള്ളനോട് പറഞ്ഞു. എനിക്ക് നിന്നെപ്പോലെയുള്ള സത്യനിഷ്ഠയുള്ള മന്ത്രിയെയാണ് ആവശ്യം. അതുകൊണ്ട് നീ ഇന്നുമുതല്‍ എന്റെ മന്ത്രിയായി ഉത്തരവാദിത്വം ഏറ്റെടുത്തുകൊള്ളൂ.
പെട്ടെന്ന് കള്ളന് രാജാവിന്റെ കാലില്‍ വീണുകൊണ്ടുപറഞ്ഞു. ഞാന്‍ നാമ്ദേവ് ഭഗവാന്റെ ഒരു വാക്ക് മാത്രം അനുസരിച്ചപ്പോള്‍ ഈ പദവി എനിക്ക് ലഭിച്ചു. എങ്കില്‍ അദ്ദേഹത്തിന്റെ എല്ലാ വാക്കും അനുസരിച്ചുകൊണ്ട് ജീവിച്ചാല്‍ ഈശ്വരപാദം തന്നെ എനിക്കു ലഭിക്കും.
തുടര്‍ന്ന് ആ സത്യസന്ധനായ കള്ളന് രാമ്ദേവിന്റെ സന്നിധിയില്‍ ചെന്ന് അദ്ദേഹത്തിന്റെ ശിഷ്യത്വം സ്വീകരിച്ചു.
നാം സത്യം ഉപേക്ഷിക്കാതിരുന്നാല്‍ മോക്ഷപ്രാപ്തി നേടും എന്നതില്‍ യാതൊരു സംശയവുമില്ല.
സത്യമേവ ജയതേ എന്ന ആപ്തവാക്യം നാം എന്നും ഓര്‍ക്കണം.
അവലംബം അമരവാണി
ഗംഗാധരന് ആലന്തട്ട
പ്രതികരിക്കാൻ ഇവിടെ എഴുതുക: