സീതാന്വേഷണത്തിനായി ലങ്കയിലെത്തിയ ഹനുമാന് സീതാദേവിയെ ദര്‍ശിച്ചതിനുശേഷം അശോകവനം നശിപ്പിച്ചുതുടങ്ങി. ഇതുകണ്ട് രാക്ഷസര്‍ ഹനുമാനെ പിടിച്ചുകെട്ടി രാവണസന്നിധിയിലെത്തിച്ചു.
അഹങ്കാരിയായ കുരങ്ങനെ ഒരു പാഠം പഠിപ്പിക്കണമെന്ന് രാവണന് തീരുമാനിച്ചു. വാനരന്മാര്ക്ക് വാലിലാണ് ശൗര്യമെന്നും അതിനാല്‍ ഹനുമാന്റെ വാലില്‍ തുണിചുറ്റി തീ കൊടുക്കണമെന്നും രാവണന് കല്പ്പിച്ചു.
രാക്ഷസ കിങ്കരന്മാര് രാവണന്റെ കല്‍പ്പനപ്രകാരം ഹനുമാന്റെ വാലില്‍ തുണി ചുറ്റാന്‍ തുടങ്ങി. എന്നാല്‍, ഈ സമയം ഹനുമാന് ഒരു കുസൃതി കാണിച്ചു. യഥേഷ്ടം നീട്ടാനും ചുരുക്കാനും പറ്റുന്ന തന്റെ വാല് രാക്ഷസര്‍ തുണി ചുറ്റുന്നതിനനുസരിച്ച് നീട്ടിക്കൊണ്ടിരുന്നു. നീണ്ടുവരുന്ന വാലില്‍ തുണിചുറ്റി രാക്ഷസര്‍ വശംകെട്ടു.
ലങ്കാപുരിയിലെ തുണികളെല്ലാം ഉപയോഗിച്ചിട്ടും ഹനുമാന്റെ വാല് നീണ്ടുതന്നെ കാണപ്പെട്ടു. ഒടുവില്‍ കൊട്ടാരവാസികളുടെ തുണികളും എടുത്തു. അപ്പോഴും വാല് നീണ്ടിരിക്കുന്നു! വാലില്‍ ചുറ്റാന്‍ ഇനിയും തുണിയില്ലെന്നു കണ്ട രാക്ഷസര്‍ പറഞ്ഞു:
“അശോക വനികയിലുള്ള സീത ധരിച്ചിരിക്കുന്ന തുണിയെടുക്കാം.”
രാക്ഷസരുടെ വാക്കുകേട്ട ഹനുമാന് ഞെട്ടിപ്പോയി. താന്‍ കാണിച്ച കുസൃതി തന്റെ സ്വാമിപത്നിക്കു ആപത്തായി വരുന്നതുകണ്ടയുടന് ഹനുമാന് വാല് നീട്ടുന്നത് നിര്‍ത്തി. കുസൃതി അതിരുകവിഞ്ഞാല്‍ ആപത്താണെന്ന് ഹനുമാന് മനസ്സിലായി.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: