പത്തനംതിട്ട: ദക്ഷിണ ഗംഗ എന്ന് പ്രസിദ്ധമായ പുണ്യവാഹിനിയായ പമ്പയെ സംരക്ഷിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ പമ്പാകര്‍മ്മ പദ്ധതി തയ്യാറാക്കുന്നതിനെപ്പറ്റി പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനെത്തിയ ഉന്നതതല കേന്ദ്രസംഘം ഇന്ന് കോഴഞ്ചേരി, ആറന്മുള, റാന്നി, അയിരൂര്‍, ചെങ്ങന്നൂര്‍, കുട്ടനാട്, എന്നിവിടങ്ങള്‍ സന്ദര്‍ശിക്കും. നഗര മാലിന്യങ്ങള്‍ പമ്പാനദിയെ എത്രമാത്രം മാലിന്യപൂരിതമാക്കുന്നതെന്ന് പരിശോധിക്കാനും അതിന് പരിഹാരം നിര്‍ദ്ദേശിക്കാനുമാണ് ഉന്നതതലസംഘം ഇന്ന് പരിശോധന നടത്തുന്നത്. ആശുപത്രികളില്‍ നിന്നും അറവുശാലകളില്‍ നിന്നും മാര്‍ക്കറ്റുകളില്‍ നിന്നുമടക്കം വന്‍ തോതില്‍ മാലിന്യങ്ങള്‍ പമ്പയിലേക്ക് കലരുന്നത് സംഘത്തിന് നേരിട്ട് ബോദ്ധ്യമാകും. ഇന്നലെ കേന്ദ്ര ജല കമ്മീഷന് ചീഫ് എന്‍ജിനീയര്‍ ജെ.സി.അയ്യരുടെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം പമ്പാ, ത്രിവേണിയില്‍ സന്ദര്‍ശനം നടത്തി. പമ്പയിലെ സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റും ഞുണങ്ങാറും സംഘം സന്ദര്‍ശിച്ചു. സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റിലേക്ക് പോകുന്നതിനിടെ പമ്പയിലെ അന്നദാന മണ്ഡപത്തിന് സമീപമുള്ള കക്കൂസ് ടാങ്ക് പൊട്ടിയൊലിച്ച് മാലിന്യം പമ്പയിലേക്ക് ഒഴുകുന്നത് സംഘം നേരില്‍ കണ്ടു. റോഡിലൂടെ ഒഴുകിപ്പരന്ന് നദിയിലേക്ക് പതിക്കുന്ന മാലിന്യത്തില്‍ ചവിട്ടാതെ സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റിലേക്ക് പോകാന്‍ ഉന്നതതല സംഘം ഏറെ കഷ്ടപ്പെട്ടു. മാലിന്യത്തിന്റെ ദുര്‍ഗന്ധം മൂലം മൂക്കുപെത്തിയാണ്. സംഘം ഇവിടം കടന്നത്. ഇതേത്തുടര്‍ന്ന് ഇത് സംബന്ധിച്ച് ദേവസ്വം ബോര്‍ഡിനും ജില്ലാ ഭരണകൂടത്തിനും നോട്ടീസ് നല്‍കണമെന്ന അഭിപ്രായവും സംഘാംഗങ്ങള്‍ ഉയര്‍ത്തി. കേന്ദ്ര സംഘത്തോടൊപ്പം സുരേഷ് ഗോപി എംപിയും പമ്പസന്ദര്ശിച്ചു. ശബരിമലയിലെ മാലിന്യങ്ങള്‍ അതിന്റെ ഉല്‍ഭവ സ്ഥാനത്തുവെച്ചുതന്നെ സംസ്ക്കരിക്കാനുള്ള പദ്ധതികള്‍ തയ്യാറാക്കണമെന്ന് സുരേഷ്ഗോപി അഭിപ്രായപ്പെട്ടു. തീര്‍ത്ഥാടനക്കാലത്ത് തീര്‍ത്ഥാടകര്‍ പമ്പയില്‍ വസ്ത്രങ്ങള്‍ ഉപേക്ഷിക്കുന്നത് ജലം മലിനമാകാന്‍ ഇടയാകുന്നുണ്ടെന്നും പമ്പയില്‍ വസ്ത്രം ഉപേക്ഷിക്കുന്നത് ആചാരമല്ലെന്നും ഇതേപ്പറ്റി ഇതര സംസ്ഥാനങ്ങളില്‍ തീര്‍ത്ഥാടകരെ ബോധവല്‍ക്കരിക്കുമെന്നും സുരേഷ് ഗോപി എംപി.പറഞ്ഞു. ഇതിനായി തന്റെ നേതൃത്വത്തില്‍ വിവിധ ഭാഷകളിലെ ചലച്ചിത്ര താരങ്ങളെ ഉള്‍പ്പെടുത്തി ജനകീയ പങ്കാളിത്വത്തോടെ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഡോ.ആര്.എന്‍.സംഖവെ, കേന്ദ്ര ഭൂഗര്‍ഭ ജല കമ്മീഷനിലെ കുഞ്ഞമ്പു എന്നിവരാണ് ഉന്നതതല സംഘത്തിലെ മറ്റ് അംഗങ്ങള്‍. സംസ്ഥാന ഇറിഗേഷന്‍ വകുപ്പ് ചീഫ് എഞ്ചിനീയര്‍ പി.കെ. മഹാനുദേവന് ,എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ഫിലിപ്പ് മത്തായി, അസിസ്റ്റന്റ് എഞ്ചിനീയര്‍ അരുണ്‍ കെ.ജേക്കബ്ബ് എന്നിവരും ബിജെപി പത്തനംതിട്ട ജില്ലാ പ്രസിഡന്റ് അശോകന് കുളനടയും കേന്ദ്ര സംഘത്തെ അനുഗമിച്ചു. പമ്പയെപ്പറ്റി പഠിച്ച് 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് സംഘാംഗങ്ങള്‍ പറഞ്ഞു. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്, കേന്ദ്ര ജലവിഭവവകുപ്പ് മന്ത്രി ഉമാഭാരതിയ്ക്ക് നല്കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് പമ്പാനദി ശുചീകരണത്തിനായി കര്‍മ്മപദ്ധതി തയ്യാറാക്കാന്‍ ഉന്നതതല കേന്ദ്രസംഘം പരിശോധനയ്ക്ക് എത്തിയത്. ഗംഗാകര്മ്മ പദ്ധതി പോലെ പമ്പാനദിയെ പരിരക്ഷിക്കാനുതകുന്ന പദ്ധതികള്‍ തയ്യാറാക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: