ചിക്കാഗോ: ആദ്യമത്സരത്തില്‍ കൊളംബിയയോട് അപ്രതീക്ഷിത പരാജയം നേരിട്ട യുഎസ്എ ഇന്ന് രണ്ടാം പോരിനിറങ്ങുന്നു. പരാഗ്വെയോട് ഗോള്‍രഹിത സമനില പാലിച്ച കോസ്റ്ററിക്കയാണ് ഗ്രൂപ്പ് എയിലെ രണ്ടാം മത്സരത്തില്‍ യുഎസ്എയുടെ എതിരാളികള്‍. ക്വാര്‍ട്ടര്‍ സാധ്യത നിലനിര്‍ത്തണമെങ്കില്‍ ഇരുടീമുകള്‍ക്കും ഇന്ന് വിജയം അനിവാര്യമാണ്. പരാജയപ്പെട്ടാല്‍ ഇരുടീമുകളുടെയും നോക്കൗട്ട് സാധ്യത ഏറെക്കുറെ അസ്തമിക്കുകയും ചെയ്യും. ഇന്ത്യന്‍ സമയം നാളെ പുലര്‍ച്ചെ 5.30ന് കിക്കോഫ്.
കൊളംബിയക്കെതിരായ ആദ്യ മത്സരത്തില്‍ ഒത്തിണക്കത്തോടെ കളിക്കാന്‍ കഴിയാതിരുന്നതാണ് യുഎസ്എക്ക് തിരിച്ചടിയായത്. മികച്ച താരനിരയുണ്ടായിട്ടും ആ മികവ് കളിക്കളത്തില്‍ പ്രകടിപ്പിക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. കഴിഞ്ഞ മത്സരത്തിലെന്നപോലെ കോസ്റ്ററിക്കക്കെതിരെയും 4-3-3 ശൈലിയിലായിരിക്കും ക്ലിന്സ്മാന് ടീമിനെ അണിനിരത്തുക. ബോബി വുഡ്, ക്ലിന്റ് ഡെംപ്സി, ഗ്യാസി സര്‍ഡെസ് എന്നിവര്‍ മുന്നേറ്റത്തിലും മധ്യനിരയില്‍ ക്യാപ്റ്റന്‍ ബ്രാഡ്ലിക്കൊപ്പം ജെര്മെയ്ന് ജോണ്‍സും അലസ്സാന്‍ഡ്രോ ബഡോയെയും ഇടംപിടിച്ചേക്കും.
ജോണ്‍ ബ്രൂക്സ്, ജെഫ് കാമറോണ്‍, ഫാബിയന്‍ ജോണ്സണ്, ദിയാന്ഡ്രെ യെഡിന് എന്നിവരായിരിക്കും പ്രതിരോധം കാക്കാനിറങ്ങുക. ഗോള്‍വലക്ക് മുന്നില്‍ ചോരാത്ത കൈകളുമായി ഒന്നാം നമ്പര്‍ ഗോളി ബ്രാഡ് ഗുസാന് നിലയുറപ്പിക്കും.
മറുവശത്ത് പരാഗ്വെയെ സമനിലയില്‍ തളക്കാന്‍ കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാണ് കോസ്റ്ററിക്ക. കഴിഞ്ഞ മത്സരത്തില്‍ പരാഗ്വെക്കെതിരെ 5-4-1 രീതിയിലാണ് ടീം മൈതാനത്ത് അണിനിരന്നത്. അതേ രീതിതന്നെയായിരിക്കും അമേരിക്കക്കെതിരെയും അവര്‍ പുറത്തെടുക്കുക. മാര്ക്കോയുറേനയെ സ്ട്രൈക്കറാക്കി ഇറങ്ങുന്ന ടീമില്‍ മധ്യനിരയില്‍ ക്യാപ്റ്റന്‍ ബ്രയാന്‍ റൂയിസ്, ജോയല്‍ കാംപെല്‍, സെല്‍സോ ബോര്‍ജസ് എന്നിവരും ആദ്യ ഇലവനില്‍ ഇറങ്ങിയേക്കും.
പ്രതിരോധത്തില്‍ റൊണാള്‍ഡ് മറ്റാരിട്ട, ജോണി അകോസ്റ്റ, ഗാംബോ, കെന്‍ഡല്‍ വാട്സണ് എന്നിവരും ഇടംപിടിക്കാനാണ് സാധ്യത. ഗോള്‍വലക്ക് മുന്നില്‍ കഴിഞ്ഞ മത്സരത്തിലെന്നപോലെ പാട്രിക് പെംബര്ട്ടന് തന്നെയാകും സ്ഥാനം പിടിക്കുക.
ഇരുടീമുകളും തമ്മില്‍ ഇതുവരെ 32 തവണ ഏറ്റുമുട്ടി. 13 എണ്ണത്തില്‍ അമേരിക്ക ജയിച്ചപ്പോള്‍ 14 എണ്ണത്തില്‍ പരാജയപ്പെട്ടു. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ഇരുടീമുകളും അവസാനം ഏറ്റുമുട്ടിയത്. അന്ന് യുഎസ്എ 1-0ന് പരാജയപ്പെട്ടു. നോക്കൗട്ട് റൗണ്ട് സാധ്യത നിലനിര്‍ത്താന്‍ ഇരുടീമുകള്‍ക്കും വിജയം വിജയം അനിവാര്യമായതിനാല്‍ മികച്ച പോരാട്ടം ആരാധകര്‍ക്ക് പ്രതീക്ഷിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: