ചിക്കാഗോ: കോപ്പ അമേരിക്ക ചാമ്പ്യന്‍ഷിപ്പിന്റെ ഗ്രൂപ്പ് സിയില്‍ വെനസ്വേലക്ക് ജയം. കളിയുടെ ഭൂരിഭാഗം സമയവും പത്തുപേരുമായി കളിച്ച ജമൈക്കയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് വെനസ്വേല കീഴടക്കിയത്. പതിനഞ്ചാം മിനിറ്റില്‍ ജോസഫ് മാര്‍ട്ടിനെസ് വിജയഗോള്‍ നേടി.
സൂപ്പര്‍താരം വെസ്ലി മോര്‍ഗന്റെ അഭാവത്തിലാണ് ജമൈക്ക കളത്തിലെത്തിയത്. പന്തടക്കത്തിലും ഷോട്ടുകള്‍ പായിക്കുന്നതിലും വെനസ്വേല താരങ്ങള്‍ മുന്നിലെത്തി. എന്നാല്‍ ഒപ്പത്തിനൊപ്പം പൊരുതാനും മികച്ച അവസരങ്ങള്‍ സൃഷ്ടിക്കാനും ജമൈക്കക്കും കഴിഞ്ഞിരുന്നു.
കളിയുടെ തുടക്കത്തില്‍ ജമൈക്കയായിരുന്നു കൂടുതല്‍ മുന്നേറ്റങ്ങള്‍ നടത്തിയത്. പതിനൊന്നാം മിനിറ്റില്‍ വെനസ്വേല ഗോള്‍ വഴങ്ങുന്നതില്‍ നിന്ന് രക്ഷപ്പെട്ടത് ഗോളിയുടെ മിടുക്കുകൊണ്ട്. ഡൊണാള്ഡ്സണ് പായിച്ച ഷോട്ട് ഗോളി പറന്ന് ക്രോസ് ബാറിന് മുകളിലൂടെ കുത്തിയിട്ടു. തൊട്ടുപിന്നാലെ കോര്‍ണറിനൊടുവില്‍ ബോക്സിലേക്കിറങ്ങിവന്ന പന്തിന് വാട്സണ് ഉതിര്‍ത്ത ഹെഡ്ഡര്‍ വെനസ്വേല ഗോളിയെ കീഴടക്കിയെങ്കിലും ക്രോസ്ബാര്‍ രക്ഷക്കെത്തി. നാല് മിനിറ്റിനുശേഷം വെനസ്വേല ഗോള്‍ കണ്ടെത്തി.
ഒരു പ്രത്യാക്രമണത്തിനൊടുവില്‍ ബോക്സിനുള്ളില്‍ പന്ത് ലഭിച്ച ജോസഫ് മാര്‍ട്ടിനെസാണ് ടീമിന്റെ വിജയഗോള്‍ നേടിയത്. ജമൈക്കന്‍ പ്രതിരോധത്തിന്റെ പിഴവില്‍ നിന്നായിരുന്നു ഗോള്‍. 23-ാം മിനിറ്റില്‍ ജമൈക്കക്ക് ഒരു താരത്തെയും ചുവപ്പുകാര്‍ഡ് കണ്ട് നഷ്ടമായി. മിഡ്ഫീല്‍ഡര്‍ റുഡോള്‍ഫ് ഓസ്റ്റിനാണ് വെനസ്വേല താരം തോമസ് റിന്കോനെ ചവിട്ടിവീഴ്ത്തിയതിന് നേരിട്ട് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോകേണ്ടിവന്നത്.
എങ്കിലും പത്തുപേരെയും വച്ച് പൊരുതിയ കരീബിയന്‍ ടീമിന് കഷ്ടിച്ചാണ് സമനില നഷ്ടമായത്. വാശിയോടെ പൊരുതിയ ജമൈക്കന്‍ താരങ്ങള്‍ നിരവധി അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും ഒരു ലോകോത്തര സ്ട്രൈക്കറുടെ അഭാവമാണ് അവര്‍ക്ക് തിരിച്ചടിയായത്. മികച്ച ചില മുന്നേറ്റങ്ങളുമായി വെനസ്വേല താരങ്ങള്‍ ജമൈക്കന്‍ പ്രതിരോധം ഭേദിച്ചെങ്കിലും കൂടുതല്‍ ഗോള്‍ നേടാന്‍ അവര്‍ക്കും കഴിഞ്ഞില്ല.
കോപ്പ അമേരിക്കയില്‍ ഇതുവരെയായി 59 മത്സരങ്ങള്‍ കളിച്ച വെനസ്വേലയുടെ ആറാമത്തെ ജയമാണിത്. അതേ സമയം കോപ്പ അമേരിക്കയില്‍ ഒരു ജയത്തിനായി ജമൈക്കക്ക് ഇനിയും കാത്തിരിക്കണം. കളിച്ച നാല് മത്സരങ്ങളിലും അവര്‍ പരാജയപ്പെട്ടു. നാലിലും ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു തോല്‍വി. കഴിഞ്ഞ കോപ്പയിലാണ് ആദ്യമായി ജമൈക്ക കളിക്കാനിറങ്ങിയത്. അര്‍ജന്റീന, പരാഗ്വെ, ഉറുഗ്വെ ടീമുകളോടായിരുന്നു അവര്‍ 1-0ന് പരാജയപ്പെട്ടത് പുറത്തായത്. വെള്ളിയാഴ്ച നടക്കുന്ന മത്സരത്തില്‍ വെനസ്വേല ഉറുഗെയുമായും ജമൈക്ക മെക്സിക്കോയുമായും ഏറ്റുമുട്ടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: