പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശ സന്ദര്‍ശനങ്ങളിലൂടെ ഭാരതം നേട്ടം കൊയ്യുകയാണ്. ഇപ്പോള്‍ ഖത്തര്‍ സന്ദര്‍ശിച്ച നരേന്ദ്രമോദി ആ രാജ്യവുമായി ഏഴു കരാറുകള്‍ ഒപ്പിട്ടത് ഭാരതം അവസരങ്ങളുടെ നാടാണെന്ന് ബോധ്യപ്പെടുത്തിയാണ്. അടിസ്ഥാന വികസന മേഖലകളില്‍ നിക്ഷേപം സമാഹരിക്കുന്നതുള്‍പ്പെടെ ഏഴു ധാരണാ പത്രങ്ങളിലാണ് ഖത്തറുമായി ഭാരതം കരാറുകളിലേര്‍പ്പെട്ടത്. ഇതോടെ ഖത്തര്‍ നിക്ഷേപക അതോറിറ്റിയും സ്വകാര്യ സംരംഭകരും ഭാരതത്തില്‍ കൂടുതല്‍ മുതല്‍മുടക്കും.
ഖത്തറില്‍നിന്ന് ഭാരതത്തിലേക്കുള്ള പണത്തിന്റെ ഒഴുക്കും നിക്ഷേപവും നിരീക്ഷിക്കുന്നതിന് അവിടത്തെ സാമ്പത്തിക ഇന്റലിജന്‍സ് യൂണിറ്റും ഭാരതത്തിലെ സാമ്പത്തിക ഇന്റലിജന്‍സ് യൂണിറ്റും തമ്മില്‍ ധാരണയായി. അതോടൊപ്പം കസ്റ്റംസ് കാര്യങ്ങളില്‍ സഹായത്തിനും സഹകരണത്തിനും വിനോദസഞ്ചാര രംഗത്തെ സഹകരണത്തിനും ധാരണയായിട്ടുണ്ട്. ഭാരതവും പ്രത്യേകിച്ച് കേരളവും വിനോദസഞ്ചാരികളുടെ പറുദീസയാണല്ലോ.
വാണിജ്യം, നിക്ഷേപം, ഊര്‍ജ്ജം, പ്രതിരോധം, മാനവശേഷി എന്നീ മേഖലകളിലെ സഹകരണം ദൃഢമാകും. ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കുന്നതിന് മന്ത്രിതല സംയുക്ത സമിതിയും പ്രവര്‍ത്തിക്കും. നാവിക-വ്യോമ പരിശീലന പരിപാടികളും തീരദേശ സംരക്ഷണ പരിപാടികളും സംയുക്തമായി സംഘടിപ്പിക്കാനും ധാരണയായി. ഭാരതത്തില്‍ നിക്ഷേപകര്‍ക്കുണ്ടാകുന്ന ഏതുപ്രശ്നങ്ങളും താന്‍ നേരിട്ട് ഇടപെട്ട് പരിഹരിക്കുമെന്ന് ഖത്തറിലെ വ്യവസായ സംരംഭകര്‍ക്ക് പ്രധാനമന്ത്രി ഉറപ്പുനല്‍കി.
ഖത്തറിന്റെ മൂന്നാമത്തെ പ്രധാന വാണിജ്യ പങ്കാളിയാണ് ഭാരതം എന്ന് ഖത്തറിന്റെ ഭരണാധികാരി ഷെയ്ഖ് അഹമ്മദ് ബിന്‍ ജാസിന് അല്‍ താനി പറഞ്ഞു. കഴിഞ്ഞ വര്‍ഷം അദ്ദേഹം ഭാരതം സന്ദര്‍ശിച്ചശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരബന്ധങ്ങള്‍ മെച്ചപ്പെട്ടിരുന്നു. സാമ്പത്തിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങളും ഭീകരവാദത്തിന് പണം കൈമാറുന്നതുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളുടെ വിവരങ്ങളുമാണ് ധാരണാ പത്രത്തിന്റെ പരിധിയില്‍ വരുന്നത്.
ഭാരതവും ഖത്തറും തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കുന്നതിന് മന്ത്രിതല സംയുക്ത സമിതിയും പ്രവര്‍ത്തിക്കും. ഇരുരാജ്യങ്ങള്‍ തമ്മില്‍ മാത്രമല്ല ആഗോളതലത്തിലും സമാധാനവും സ്ഥിരതയും നിലനിര്‍ത്തുന്നതിന് യോജിച്ച നടപടികളെടുക്കാനും ധാരണയായി. പ്രതിരോധ രംഗത്ത് സംയുക്ത പരിശീലന പരിപാടികളും തീരദേശ സംരക്ഷണ പരിപാടികളും സംയുക്തമായി സംഘടിപ്പിക്കുമ്പോള്‍ തീരദേശ സുരക്ഷ ഉറപ്പാകും. മേയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി പ്രതിരോധ ഉപകരണങ്ങള്‍ തദ്ദേശീയമായി ഉല്‍പ്പാദിപ്പിക്കാനുള്ള ഭാരതത്തിന്റെ നടപടികളുമായി ഭാവിയില്‍ ഖത്തറും സഹകരിക്കും. ഏറ്റവും സ്വാഗതാര്‍ഹമായത് ഭീകരവാദത്തിനെതിരെ സംയുക്ത നടപടികള്‍ എടുക്കാനും രഹസ്യാന്വേഷണ വിവരം പരസ്പരം കൈമാറാനും കുഴല്‍പ്പണം, മയക്കുമരുന്ന് കടത്തല്‍ തുടങ്ങിയവ തടയാനും ധാരണയായിട്ടുണ്ട് എന്നതാണ്. ‘കുഴല്‍ പണം പിടികൂടി’ എന്നത് ദിനപത്രങ്ങളില്‍ ദിവസേന വരുന്ന വാര്‍ത്തയാണല്ലോ.
സൈബര്‍ ലോകം ഇന്ന് വിവിധതരം ദുര്‍വിനിയോഗങ്ങള്‍ക്ക് വേദിയാണ്. സാമൂഹ്യ സ്പര്‍ദ്ധയ്ക്കും സൈബര്‍ ലോകം ദുര്‍വിനിയോഗം ചെയ്യുന്നവരുണ്ട്. ഇങ്ങനെ ദുര്‍വിനിയോഗം നടത്തുന്നവരെ സംയുക്തമായി നേരിടാനും ധാരണയായിട്ടുണ്ട്. ഭാരതത്തിന് ഏറ്റവുമധികം എല്‍എന്‍ജി, എല്‍പിജി വിതരണം നല്കുന്ന രാജ്യമായി ഖത്തറിനെ മാറ്റുന്നതിനും സോളാര്‍ ഊര്‍ജ്ജ സംഭരണ ശ്രമങ്ങള്‍ക്കും ഖത്തറിന്റെ പിന്തുണയും നരേന്ദ്രമോദി അഭ്യര്‍ത്ഥിച്ചു. പ്രധാനമന്ത്രിയുടെ വിദേശ സന്ദര്‍ശനങ്ങളുടെ മുഖ്യ ലക്ഷ്യം ഓരോ സന്ദര്‍ശനം കൊണ്ടും ഭാരതത്തിന് എന്തുനേട്ടം കൈവരിക്കാനാകുമെന്ന ചിന്തയാണ്. അതില്‍ അടിസ്ഥാന സൗകര്യങ്ങള്‍ മുതല്‍ ആയുധ ഇടപാടുവരെ ഉള്‍പ്പെടുന്നു.
പ്രധാനമന്ത്രിയുടെ സര്‍ക്കാരിനെ സൂട്ട്-ബൂട്ട് സര്‍ക്കാര്‍ എന്ന് വിമര്‍ശിക്കുന്നവര്‍ ഭരിച്ചിരുന്നപ്പോള്‍ വിദേശ സന്ദര്‍ശനങ്ങളില്‍നിന്ന് ഭാരതത്തിന് പറയത്തക്ക യാതൊരു പ്രയോജനവും ലഭ്യമായിരുന്നില്ല എന്നത് മോദിയുടെ വിമര്‍ശകര്‍ മറക്കരുത്. ഖത്തര്‍ എയര്‍വേയ്സിന്റെ സാങ്കേതിക ജീവനക്കാരില്‍ അന്‍പതു ശതമാനവും ഭാരതീയരാണ്. ഖത്തര്‍ എയര്‍വേയ്സിന്റെ പ്രഗത്ഭനായ സിഇഒയെ തന്റെ വ്യോമയാന ഉപദേശകനാക്കാന്‍ തയ്യാറാണെന്നും നരേന്ദ്രമോദി പറയുകയുണ്ടായി. വിദേശനിക്ഷേപകരുടെ പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ താന്‍ നേരിട്ട് ഇടപെടുമെന്നും മോദി പറഞ്ഞത് അദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണത്തിന് അടിവരയിടുന്നു. ഭാരതത്തോട് ഇത്ര പ്രതിബദ്ധത പുലര്‍ത്തുന്ന ഒരു പ്രധാനമന്ത്രിയും ഉണ്ടായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: