ഹോ ചിമിന് (വിയറ്റ്നാം): പതിനേഴാമത് ഏഷ്യന്‍ ജൂനിയര്‍ അത്ലറ്റിക് മീറ്റില്‍ ഇന്ത്യ മൂന്നാമത്. 7 സ്വര്‍ണ്ണവും 4 വെള്ളിയും 6 വെങ്കലവുമടക്കം 17 മെഡലുകള്‍ കരസ്ഥമാക്കിയാണ് ഇന്ത്യ മൂന്നാമതെത്തിയത്. മീറ്റിന്റെ അവസാന ദിനം മൂന്ന് വീതം സ്വര്‍ണ്ണവും വെള്ളിയും രണ്ട് വെങ്കലവും നേടിയാണ് ഇന്ത്യ കുതിപ്പ് നടത്തിയത്.
13 സ്വര്‍ണ്ണം 10 വെള്ളി നാല് വെങ്കലം നേടിയ ജപ്പാനാണ് ഒന്നാമത്. 11 സ്വര്‍ണ്ണവും 7 വെള്ളിയും നാല് വെങ്കലവും നേടിയ ചൈന രണ്ടാമതും. 2012-ല്‍ തായ്പേയില്‍ നടന്ന മീറ്റില്‍ രണ്ട് സ്വര്‍ണ്ണവും ആറ് വെള്ളിയും നാല് വെങ്കലവുമടക്കം 12 മെഡലുകളുമായി അഞ്ചാം സ്ഥാനത്തായിരുന്നു ഇന്ത്യ.
ഇന്ത്യന്‍ കൗമാര താരം ലിലി ദാസിന് ഇരട്ട സ്വര്‍ണ്ണം. കഴിഞ്ഞ ദിവസം പെണ്‍കുട്ടികളുടെ 1500 മീറ്ററില്‍ സ്വര്‍ണ്ണമണിഞ്ഞ ബംഗാളി താരം ലിലി ദാസ് ഇന്നലെ 800 മീറ്ററിലും പൊന്നണിഞ്ഞു. 2:06.64 സെക്കന്റില്‍ ഫിനിഷ് ചെയ്താണ് ലിലി ദാസ് ഇന്ത്യയുടെ അഭിമാനതാരമായത്. ഈയിനത്തില്‍ മലയാളി താരം അബിത മേരി മാനുവല്‍ ഏഴാമതായാണ് ഫിനിഷ് ലൈന്‍ കടന്നത്.
ആണ്‍കുട്ടികളുടെ 800 മീറ്ററില്‍ 1:51.82 സെക്കന്റില്‍ ഫിനിഷ് ചെയ്താണ് അമോജ് ജേക്കബ് ഇന്ത്യക്കായി പൊന്നണിഞ്ഞത്. അതേസമയം 2015ലെ ഏഷ്യന്‍ യൂത്ത് ചാമ്പ്യന്‍ഷിപ്പില്‍ 800 മീറ്ററില്‍ സ്വര്‍ണ്ണം നേടിയ ബിയാന്ത് സിങ് ഇന്നലെ നാലാമതായാണ് ഫിനിഷ് ലൈന്‍ കടന്നത്. പെണ്‍കുട്ടികളുടെ 4-400 മീറ്റര്‍ റിലേയിലും ഇന്ത്യ സ്വര്‍ണ്ണം നേടി. മലയാളി താരങ്ങളായ ജിസ്ന മാത്യു, ഷഹര്‍ബാന സിദ്ദീഖ്, ലിനറ്റ് ജോര്‍ജ്, വി. ശുഭ എന്നിവരടങ്ങിയ ടീം 3:43.57 സെക്കന്റില്‍ ഫിനിഷ് ലൈന്‍ കടന്നാണ് ഇന്ത്യക്കായി പൊന്നണിഞ്ഞത്.
നേരത്തെ 400 മീറ്ററിലും പൊന്നണിഞ്ഞ ജിസ്ന ഡബിള്‍ തികച്ചു. ആണ്‍കുട്ടികളുടെ റിലേ ടീം വെള്ളി നേടി. കിരണ്‍ മുരുകന്, പങ്കജ് മല്ലിക്, ഹര്‍ഷ് കുമാര്‍, അമോജ് ജേക്കബ് എന്നിവരടങ്ങിയ ടീം 3:12.12 സെക്കന്റില്‍ ഫിനിഷ് ചെയ്താണ് വെള്ളി നേടിയത്. ആണ്‍കുട്ടികളുടെ ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്ര 77.60 മീറ്റര്‍ എറിഞ്ഞ് വെള്ളി നേടിയപ്പോള്‍ 10,000 മീറ്ററില്‍ വെള്ളിയും വെങ്കലവും ഇന്ത്യ സ്വന്തമാക്കി.
31:24.06 സെക്കന്റില്‍ ഓടിയെത്തി അഭിഷേക് പാല് വെള്ളി സ്വന്തമാക്കിയപ്പോള്‍ കിഷന് നര്‍സി തട്വി 32:07.12 സെക്കന്റില്‍ വെങ്കലും നേടി. ആണ്‍കുട്ടികളുടെ ട്രിപ്പിള്‍ജമ്പില്‍ സോനു കുമാര്‍ 15.99 മീറ്റര്‍ ചാടി മറ്റൊരു വെങ്കലവും ഇന്ത്യക്ക് സമ്മാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: