കോട്ടയം: വടവാതൂര്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് നേരെ സിപിഎം ഗുണ്ടാ ആക്രമണം. സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലേക്ക് വഴിയുണ്ടാക്കാനുള്ള ഗൂഢശ്രമത്തിന്റെ ഭാഗമായിട്ടാണ് കഴിഞ്ഞ ദിവസം ദീപാരാധന സമയത്ത് അക്രമിസംഘം അഴിഞ്ഞാടിയത്. ക്ഷേത്രത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് ചുറ്റുമതിലിന് വെളിയിലുള്ള ക്ഷേത്രഭൂമിയിലൂടെ വഴിവെട്ടാനുള്ള ശ്രമം തുടങ്ങിയിട്ട് നാളുകളായി. ക്ഷേത്രത്തിലെ ഉത്സവ അടിയന്തിരങ്ങള്‍ക്കായി താത്ക്കാലിക അടുക്കളപ്പുരയും മറ്റും നിര്‍മ്മിച്ചിരിക്കുന്ന സ്ഥലത്തിന്റെ സുരക്ഷിതത്വത്തിനായി ദേവസ്വം ബോര്‍ഡ് ഏതാനും നാളുകള്‍ക്ക് മുമ്പ് സ്ഥാപിച്ചിരുന്ന താത്ക്കാലിക ഗേറ്റ് അക്രമികള്‍ തകര്‍ത്തു. ക്ഷേത്രത്തിന്റെ പടിഞ്ഞാറേ അതിരിനോട് ചേര്‍ന്ന് ഒരേക്കറലധികം വരുന്ന വസ്തു ഒരു സ്വകാര്യ വ്യക്തി വാങ്ങിയിരുന്നു. ഈ പുരയിടത്തിലേക്ക് ഗതാഗതയോഗ്യമായ വഴിയുണ്ട്. കിഴക്ക് പടിഞ്ഞാറ് നീളത്തില്‍ കിടക്കുന്ന വസ്തുവിന്റെ പടിഞ്ഞാറേ അറ്റത്താണ് നിലവിലുള്ള വഴി. ഇപ്പോള്‍ പുതുതായി കിഴക്കുവശത്തുംകൂടി വഴിയുണ്ടാക്കാന്‍ നടത്തിയ ശ്രമങ്ങളാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. കഴിഞ്ഞയിടെ ഇയാള്‍ തന്റെ വസ്തുവിന്റെ കിഴക്കേ അതിരില്‍ ക്ഷേത്രപുരയിടത്തോട് ചേര്‍ന്നുള്ള ഭാഗത്ത് മൂന്ന് സെന്റ് സ്ഥലം അംഗന്‍വാടി നിര്‍മ്മിക്കുന്നതിനായി പഞ്ചായത്തിന് നല്കി. ഇപ്പോള്‍ അങ്കണവാടിയിലേക്കുള്ള വഴി ദേവസ്വം ഭൂമിയിലൂടെ നല്‍കണമെന്നാവശ്യപ്പെട്ടാണ് സിപിഎം-ഡിവൈഎഫ്ഐ സംഘം ക്ഷേത്രത്തില്‍ അതിക്രമം നടത്തിയത്. അക്രമത്തിനിരയായ വടവാതൂര്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ ഇന്നലെ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ.എം.പി.ഗോവിന്ദന് നായര്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കോട്ടയം അസ്സി. കമ്മീഷണര്‍ മുരളീധരക്കുറുപ്പ് എന്നിവര്‍ സന്ദര്‍ശിച്ചു. ഉപദേശക സമിതി പ്രസിഡന്റ് കെ.പി.ഭുവനേശന്‍, സെക്രട്ടറി പി.എസ്.ഉണ്ണികൃഷ്ണന്, കണ്‍വീനര്‍ മനു കൃഷ്ണന്, പഞ്ചായത്ത് മെമ്പര്‍ സോമന്‍കുട്ടി എന്നിവരും ദേവസ്വം അധികൃതര്ക്കൊപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: