പേരാമ്പ്ര (കോഴിക്കോട്): പേരാമ്പ്ര ഗവ. വെല്‍ഫയര്‍ എല്‍പി സ്കൂളിനോട് ഇത്തവണയും അവഗണന തന്നെ. ജാതി വിവേചനവും ശക്തമായ അയിത്തവുമാണ് ഈ വിദ്യാലയം ഇന്നും അഭിമുഖീകരിക്കുന്നത്. എക്കാലവും അവഗണനയുടെ പുറം പോക്കിലായിരുന്ന സാംബവ വിഭാഗത്തെ ലക്ഷ്യമാക്കിയാണ് ഈ വിദ്യാലയം പ്രവര്‍ത്തനമാരംഭിച്ചത്. വിദ്യാഭ്യാസ രംഗത്തേക്കും സാമൂഹ്യ പ്രവര്‍ത്തന രംഗത്തേക്കും ഈ വിഭാഗത്തെ ഉയര്‍ത്തിക്കൊണ്ടു വരുന്നതിനായി പ്രവര്‍ത്തനമാരംഭിച്ചതും ഏറെ പഴക്കമുളളതുമായ ഈ വിദ്യാലയത്തില്‍ പ്രവേശനം നേടുന്നതില്‍ ഇതരവിഭാഗത്തില്‍ പെട്ടവര്‍ കാണിക്കുന്ന അവഗണനയാണ് വെല്‍ഫയര്‍ എല്‍പി സ്കൂളിനെ പ്രതിസന്ധിയിലാക്കുന്നത്.
നാടുവാഴിത്തവും ജന്മിത്തവും കുഴിച്ചുമൂടിയെന്ന് നിരന്തരം അവകാശപ്പെടുന്ന കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ശക്തമായ സ്വാധീനമുള്ള പ്രദേശത്താണ് ഗവ. വെല്‍ഫയര്‍ എല്‍പി സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്. സിപിഎം നേതൃത്വം കൊടുക്കുന്ന ഭരണസമിതിയുള്ള പേരാമ്പ്ര ഗ്രാമപഞ്ചായത്തിലെ 16-ാം വാര്‍ഡിലാണ് ഈ വിദ്യാലയം. സിപിഐയുടെ പ്രതിനിധിയാണ് ഈ വാര്‍ഡില്‍ നിന്നു തെരെഞ്ഞെടുക്കപ്പെട്ടത്.
36 വര്‍ഷമായി പേരാമ്പ്രയില്‍ നിന്നു നിയമസഭയെ പ്രതിനിധീകരിക്കുന്നതും സിപിഎം. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിന്റെ ഭരണവും പതിറ്റാണ്ടുകളായി ഇടതു കൈകളില്‍. വെല്‍ഫയര്‍ എല്‍പി സ്കൂളിന് സമീപത്തായി ഒട്ടേറെ സാംബവ കുടുംബങ്ങളും താമസിക്കുന്നു. ഈ അധ്യയന വര്‍ഷം മൂന്ന് കുട്ടികള്‍ മാത്രമാണ് ഇവിടെ പ്രവേശനം നേടിയത്. അതും സാംബവ വിഭാഗത്തില്‍ പെട്ടവര്‍. ഇതര സമുദായത്തില്‍ നിന്ന് ഒരു കുട്ടിയെ പോലും പ്രവേശിപ്പിക്കുവാന്‍ തയാറാവാത്ത പൊതുസമൂഹത്തിന്റെ മനസില്‍ യാതൊരു മാറ്റവും വന്നിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം.
ഒരേ വിഭാഗത്തില്‍ പെട്ട 14 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ഇവിടെ നാല് അധ്യാപകരുമുണ്ട്. ഭൗതികസൗകര്യങ്ങളുടെ കാര്യത്തില്‍ സമീപത്തെ മറ്റു വിദ്യാലയങ്ങളില്‍ നിന്നു കാര്യമായ പുരോഗതിയുള്ള ഒരു വിദ്യാലയം കൂടിയാണിത്. ഈ വര്‍ഷം മുതല്‍ ഇവിടെ പ്രീ പ്രൈമറി വിഭാഗവും പ്രവര്‍ത്തനമാരംഭിച്ചു.
ഇതില്‍ പ്രവേശനം നേടിയ ഏഴുപേരും ഒരേ സമുദായത്തില്‍ പെട്ടവര്‍ തന്നെ. ഇതര സമുദായത്തില്‍ പെട്ട ഒരു കുട്ടിപോലും ഇതിലും പ്രവേശനം നേടിയിട്ടില്ല. ഏറെ വിവാദങ്ങള്‍ വിളിച്ചുവരുത്തിയ ഈ വിദ്യാലയത്തില്‍ ഇതരസമുദായങ്ങളില്‍ പെട്ട വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കുന്നതിനു കഴിഞ്ഞ കുറേകാലമായി ചില സാമൂഹ്യ സംഘടനകള്‍ ശ്രമിച്ചുവെങ്കിലും അതും പരാജയപ്പെട്ടു. നാടാകെ ഏറെ പുരോഗതി കൈവരിച്ചുവെന്ന അവകാശപ്രഖ്യാപനങ്ങള്ക്കിടയിലും അയിത്തവും തൊട്ടുകൂടായ്മയും നീങ്ങിയിട്ടില്ല എന്നതിന്റെ ദുരവസ്ഥയാണ് ഈ വിദ്യാലയം നേരിടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: