ന്യൂദല്‍ഹി: കണ്ണൂര്‍ ജില്ലയിലും മുഖ്യമന്ത്രിയുടെ സ്വന്തം നാട്ടിലും സിപിഎമ്മിന്റെ നേതൃത്വത്തില്‍ നടക്കുന്ന അക്രമങ്ങള്‍ക്കെതിരെ നാളെ വൈകിട്ട് നാലു മണിക്ക് പിണറായിയില്‍ ജനകീയ കൂട്ടായ്മ സംഘടിപ്പിക്കും. ബിജെപി ദേശീയ വക്താവ് മീനാക്ഷി ലേഖി എംപി പങ്കെടുക്കുന്ന പരിപാടിയില്‍ മനുഷ്യാവകാശ, സാമൂഹ്യപ്രവര്‍ത്തകരും അക്രമങ്ങള്‍ക്കെതിരെ അണിനിരക്കും. ജൂണ്‍ 16ന് തിരുവനന്തപുരം രക്തസാക്ഷി മണ്ഡപത്തിന് സമീപം ഇടത് അക്രമത്തിനെതിരെ ജനകീയ സദസ്സ് സംഘടിപ്പിക്കുമെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് അറിയിച്ചു.
കേരളത്തില്‍ വ്യാപകമായ സിപിഎം ആക്രമണങ്ങള്‍ പരിശോധിക്കുന്നതിനായി കേന്ദ്ര സംഘത്തെ അയക്കണമെന്ന് ബിജെപി സംസ്ഥാന ഘടകം കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടും. വിഷയത്തില്‍ നടപടി ആവശ്യപ്പെട്ട് കേന്ദ്രമനുഷ്യാവകാശ കമ്മീഷനെ സമീപിക്കും. ബിജെപി പ്രവര്‍ത്തകരുടെ വീടുകളാക്രമിച്ച് സ്ത്രീകളെയും കുട്ടികളെയും ആക്രമിക്കുന്നതിനെതിരെ വനിതാ കമ്മീഷനെയും ബാലാവകാശ കമ്മീഷനെയും സമീപിക്കുമെന്നും ഏഴുവയസ്സുകാരനെ കഴുത്തില്‍ പിടിച്ച് ഭിത്തിയോട് ചേര്ത്തുയര്ത്തി കൈക്ക് വെട്ടുന്ന ഭീകരതയാണ് കണ്ണൂരില്‍ നടമാടുന്നതെന്നും കുമ്മനം പറഞ്ഞു.
മുഖ്യമന്ത്രിയുടെ സ്വന്തം നാട്ടിലെ അക്രമങ്ങളെങ്കിലും അവസാനിപ്പിക്കാന്‍ പിണറായി വിജയന് സാധിക്കണമെന്ന് കുമ്മനം പറഞ്ഞു. കണ്ണൂരില്‍ സ്വന്തം മണ്ഡലത്തിലും സ്വന്തം ഗ്രാമത്തിലും തകര്‍ക്കപ്പെട്ട വീടുകള്‍ സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും കുമ്മനം ആവശ്യപ്പെട്ടു.
സംസ്ഥാനത്തെ എല്ലാവരുടേയും മുഖ്യമന്ത്രിയായ പിണറായി വിജയനും സിപിഎമ്മും അക്രമങ്ങള്‍ അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട എല്ലാ അനുകൂല നിലപാടുകളോടും നിഷേധാത്മക സമീപനമാണ് സ്വീകരിക്കുന്നത്, കുമ്മനം പത്രസമ്മേളനത്തില്‍ പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പിലെ മികച്ച പ്രകടനത്തിന്റെ തുടര്‍ച്ചയായി സംസ്ഥാനത്തെ പാര്‍ട്ടിയുടെ സംഘടനാ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളാണ് ഇനി ആരംഭിക്കുന്നത്. ഇതിനായി ദേശീയ അധ്യക്ഷന്‍ അമിത് ഷാ നേരിട്ട് കേരളത്തിലെത്തുമെന്ന് അറിയിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ എല്ലാ മതങ്ങളുടേയും ആരാധനാലയങ്ങളില്‍ സ്ത്രീകള്‍ക്ക് വിവേചനം നേരിടേണ്ടിവരുന്നുണ്ട്.
ഈ പശ്ചാത്തലത്തില്‍ ഹിന്ദുക്കളുടെ ആരാധനാലയങ്ങളുടെ കാര്യത്തില്‍ മാത്രം അഭിപ്രായ പ്രകടനം നടത്താതെ എല്ലാ മതങ്ങളുടേയും ആരാധനാലയങ്ങള്‍ക്കായി പൊതുനിയമം കൊണ്ടുവരാന്‍ ഇടതു സര്‍ക്കാരിന് തന്റേടമുണ്ടോയെന്നും കുമ്മനം രാജശേഖരന് ചോദിച്ചു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്, ദേശീയ നിര്‍വാഹകസമിതിയംഗം പി.കെ. കൃഷ്ണദാസ്, കേരളാ കോണ്‍ഗ്രസ് നേതാവ് പി.സി. തോമസ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: