തൃശൂര്‍: സംസ്ഥാനത്ത് ദേശീയ ഹോമിയോ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുമെന്ന് കേന്ദ്ര ആയുഷ് മന്ത്രി ശ്രീപദ് യശോ നായിക്. കേരളത്തിലെ പന്ത്രണ്ട് ജില്ലകളിലും ആയുര്‍വേദ സ്പെഷ്യാലിറ്റി ഹോസ്പിറ്റലുകള്‍ സ്ഥാപിക്കാനും കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. നരേന്ദ്ര മോദി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്യാന്‍ തൃശൂരിലെത്തിയ മന്ത്രി വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു.
ഹോമിയോ ഇന്‍സ്റ്റിറ്റ്യൂട്ട് കോട്ടയത്താകും സ്ഥാപിക്കുക. ഇതുസംബന്ധിച്ച് സംസ്ഥാന ബിജെപി ഘടകം നല്കിയ നിവേദനം അംഗീകരിച്ചതായും മന്ത്രി പറഞ്ഞു. രണ്ടു വര്‍ഷത്തിനിടയില്‍ സംസ്ഥാനത്തെ സാധാരണക്കാര്‍ക്കായി ഒട്ടേറെ പദ്ധതികളാണ് ബിജെപി സര്‍ക്കാര്‍ നടപ്പാക്കിയത്. സ്ത്രീകളുടേയും യുവാക്കളുടേയും തൊഴിലാളികളുടേയും പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മുന്‍ഗണന നല്കി. ‘എല്ലാവര്‍ക്കുമൊപ്പം, എല്ലാവരുടേയും വികസനം’ എന്നതാണ് ദേശീയ ജനാധിപത്യ സര്‍ക്കാരിന്റെ മുദ്രാവാക്യമെന്നും യശോ നായിക് പറഞ്ഞു.
ബിജെപി സര്‍ക്കാര്‍ വന്നാല്‍ ന്യൂനപക്ഷങ്ങള്‍ക്ക് രക്ഷയില്ലാതാകും എന്നായിരുന്നു പ്രചാരണം. എന്നാലിത് തെറ്റെന്നു തെളിഞ്ഞു. കേരളത്തിലെ ആയുര്‍വേദ മേഖലയുടെ വികസനത്തിനു കൂടുതല്‍ പദ്ധതികള്‍ക്ക് രൂപം നല്കിവരുന്നതായും മന്ത്രി പറഞ്ഞു.
മുന്‍ സംസ്ഥാന പ്രസിഡന്റ് കെ.വി. ശ്രീധരന് മാസ്റ്റര്‍, സംസ്ഥാന വൈസ് പ്രസിഡന്റ് എം.എസ്. സംപൂര്‍ണ, സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്, സെക്രട്ടറി ബി. ഗോപാലകൃഷ്ണന്, ജില്ലാപ്രസിഡന്റ്എ. നാഗേഷ്, കേന്ദ്ര വഖഫ് കമ്മിറ്റി അംഗം അഡ്വ. നൗഷാദ്, ന്യൂനപക്ഷമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ജിജി ജോസഫ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: