മൂന്നാര്‍ കെഎസ്ആര്‍ടിസി ഡിപ്പോയിക്ക് എതിര്‍വശത്ത് മൂലക്കടയില്‍ അനധികൃതമായി കെട്ടിടം നിര്‍മ്മാണം ആരംഭിച്ചിട്ടും നടപടികളില്ല. കോഴിക്കോട് സ്വദേശികളാണ് ഇവിടെ റിസോര്‍ട്ട് നിര്‍മ്മിക്കുന്നത്. നിര്‍മ്മാണത്തിലിരിക്കുന്ന മന്ദിരത്തിന്റെ വശങ്ങള് മറച്ച് വച്ചാണ് ജോലികള്‍ നടക്കുന്നത്. മൂന്നാര്‍ ട്രിബ്യൂണിലിന്റെ പരിധിയില്‍ വരുന്ന വില്ലേജുകളില്‍ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിന് പഞ്ചായത്തിന്റെയും ജില്ലാ ഭരണകൂടത്തിന്റെ അനുമതി വേണമെന്ന് ഹൈക്കോടതി വിധിയുണ്ടായിരുന്നു.
ഈ വിധി കഴിഞ്ഞ കാലങ്ങളില്‍ നടപ്പാക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ തയാറായിരുന്നില്ല. ഇതേത്തുടര്‍ന്ന് അനധികൃതമായി കെട്ടിടം നിര്‍മ്മിക്കുന്നത് വ്യാപകമായി. പത്തും പതിനൊന്നും നിലകളുള്ള കെട്ടിടങ്ങളാണ് പരിസ്ഥിതിലോല മേഖലയില്‍ കെട്ടിപ്പൊക്കിയത്.
ഇടത് സര്‍ക്കാര്‍ അധികാരത്തിലേറിയതോടെ ദേവികുളം ആര്‍ഡിഒ സബിന്‍ സമീദ് മൂന്നാര്‍ ട്രിബ്യൂണലിന്റെ പരിധിയില്‍ നടക്കുന്ന എല്ലാ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവയ്ക്കാന്‍ ഉത്തരവിട്ടിരുന്നു. ഈ ഉത്തരവും ലംഘിച്ചാണ് കെഎസ്ആര്‍ടിസി ബസ് സ്റ്റേഷന് എതിര്‍വശത്ത് രാവും പകലും നിര്‍മ്മാണം പുരോഗമിക്കുന്നത്.
സ്റ്റോപ്പ് മെമ്മോ നല്‍കിയിട്ടും നിര്‍മ്മാണ പ്രവര്‍ത്തനം നടക്കുന്നത് റവന്യൂ അധികൃതരുടെ ശ്രദ്ധയില്‍പെടുത്തിയപ്പോള്‍ പതിനഞ്ച് ദിവസത്തനകം നിര്‍മ്മാണ പ്രവര്‍ത്തനം നിര്‍ത്തണമെന്നാണ് പറഞ്ഞിരിക്കുന്നതെന്ന് വിചിത്രമായ വാദമാണ് പങ്കുവച്ചത്. ഈ വാക്കുകളില്‍ നിന്ന് തന്നെ അനധികൃത കെട്ടിട നിര്‍മ്മാണത്തില്‍ ചില ഉദ്യോഗസ്ഥര്‍ക്കുള്ള പങ്ക് വ്യക്തമാകുന്നു.
ഏല പട്ടയഭൂമിയില്‍
കോണ്‍ക്രീറ്റ് മന്ദിരങ്ങള്‍
പട്ടയം ലഭിച്ച ഏലത്തോട്ടങ്ങളില്‍ കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ പണിയുന്നത് മൂന്നാറില്‍ കാഴ്ചയല്ലാതായി മാറിയിരിക്കുന്നു. ഏല പട്ടയവസ്തുവില്‍ ഏലം കൃഷിയല്ലാതെ മറ്റൊന്നും പാടില്ലാത്തതാണ്. എന്നാല്‍, ഈ നിയമം കാറ്റില്‍ പറത്തി പോതമേടിന് സമീപം രണ്ടും മൂന്നും നില റിസോര്‍ട്ടുകളും ഹോംസ്റ്റേകളുമാണ് പണിതിരിക്കുന്നത്. പത്തോളം കെട്ടിടങ്ങള്‍ ഇവിടെ നിര്‍മ്മാണത്തിലാണ്. പോതമേടിന്റെ ഉള് ഭാഗത്ത് അന്തരിച്ച ഒരു മുന്‍മന്ത്രിയുടെ ഉടമസ്ഥതയില്‍ മൂന്ന് നിലകളിലുള്ള സ്കൂള്‍ മന്ദിരവും പണിതിരുന്നു. പിന്നീട് ഈ സ്കൂള്‍ നിര്‍ത്തി റിസോര്ട്ടാക്കാനും നീക്കം നടന്നു.
ഈ നീക്കം പൂര്‍ത്തീകരിക്കാന്‍ പറ്റാത്തതിനാല്‍ ഇപ്പോള്‍ ഈ വലിയ കെട്ടിടം വെറുതെ കിടക്കുകയാണ്. സ്കൂളിന് തൊട്ടടുത്തായി ബംഗ്ലാവും ഉണ്ട്. വിജനമാണ് ഈ പ്രദേശം. ഒരു സെക്യൂറിറ്റി ജീവനക്കാരനാണ് ഇവിടെയുള്ളത്. ഇവിടെ എറണാകുളം ജില്ലയിലെ ചില യുവ എംഎല്‍എ മാര്‍ വിശ്രമിക്കാനുള്ള താവളമാക്കിയിരിക്കുകയാണ്. ആലപ്പുഴ ജില്ലക്കാരനായ ഒരു മുന്‍ എംഎല്‍എയും ഇവിടത്തെ സന്ദര്‍ശകനാണ്.
പൊതുസമൂഹത്തില്‍ മാനവികതയ്ക്ക് വേണ്ടി പ്രസംഗിക്കുന്ന ഈ ജനപ്രതിനിധികള്‍ക്ക് മൂന്നാറിലെ നിയമ ലംഘനത്തെക്കുറിച്ച് ഒന്നും പറയാനില്ല. മൂന്നാറിന്റെ ഉള്‍പ്രദേശമായ ഇവിടം വെള്ളത്തൂവല്‍ പോലീസ് സ്റ്റേഷന്റെ പരിധിയാണ്. പോലീസിന് ഇവിടെ എത്തണമെങ്കില്‍ ഇരുപത് കിലോമീറ്റര്‍ ദുരിതംപിടിച്ച വഴിയെ സഞ്ചരിക്കണം. അതിനാല്‍ത്തന്നെ പോലീസുകാര്‍ ഇവിടേക്ക് എത്താറേയില്ല. പള്ളിവാസല്‍, കെഡിഎച്ച് എന്നീ വില്ലേജുകളില്‍ ജോലി ചെയ്യുന്ന പല റവന്യൂ ഉദ്യോഗസ്ഥര്‍ക്കും ഈ നിയലംഘത്തെക്കുറിച്ച് അറിയില്ലെന്നാണ് പറയുന്നത്. എന്നാല്‍, ഉന്നത ഉദ്യോഗസ്ഥരുടെ മനസലിവില്ലാതെ ഈ പ്രദേശത്ത് നിര്‍മ്മാണ പ്രവര്‍ത്തനം നടക്കാന്‍ പറ്റില്ലഎന്നതാണ് സത്യം.
സര്‍ക്കാര്‍ ഏറ്റെടുത്ത ഹോട്ടല്‍ ഇപ്പോള്‍ സ്വകാര്യ വ്യക്തിയുടെ പക്കല്‍
മൂന്നാര്‍ കൈയേറ്റം ഒഴിപ്പിക്കുന്ന സമയത്ത് സര്‍ക്കാര്‍ ഏറ്റെടുത്ത ഹോട്ടലാണ് പോതമേട് വ്യൂപോയിന്റിന് സമീപം ഒറ്റമരം എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഓക്സ്ഫീല്ഡ്. സര്‍ക്കാര്‍ ഭൂമി കൈയേറിയാണ് ഇവിടെ കൂറ്റന്‍ കെട്ടിടം പണിതത്. എന്നാല്‍ കൈയേറ്റം ഒഴിപ്പിച്ച സമയത്ത് ഇത് സര്‍ക്കാര്‍ ഏറ്റെടുത്തു. ഇവിടെ കേരള സര്‍ക്കാര്‍ എന്ന ബോര്‍ഡും സ്ഥാപിച്ചു. മറ്റ് സ്ഥലങ്ങളിലെ അനധികൃത കെട്ടിടങ്ങള്‍ പൊളിച്ച് നീക്കിയപ്പോള്‍ ഈ മന്ദിരം പൊളിക്കാന്‍ അധികൃതര്‍ തയ്യാറായില്ല. ഇപ്പോള്‍ ഈ കെട്ടിടം അന്ന് കൈയേറിയവര്‍ക്ക് നിസാര വാടകയ്ക്ക് സര്‍ക്കാര്‍ പാട്ടത്തിന് നല്‍കിയിരിക്കുകയാണ്.
സര്‍ക്കാര്‍ സ്ഥാപിച്ച ബോര്‍ഡുകള്‍ നീക്കം ചെയ്തിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ല. ഒരു ദിവസം ഇവിടെ താമസിക്കുന്നതിന് ആയിരങ്ങളാണ് സ്വകാര്യ വ്യക്തി ഈടാക്കുന്നത് എന്നാല്‍ സര്‍ക്കാരിലേക്ക് വടകയിനത്തില് ലഭിക്കുന്നത് നാമമാത്രമായ തുകയാണ്.
(നാളെ: കൈയേറ്റത്തിന്റെ
പ്രതാപത്തില്‍ സിപിഐ ഓഫീസ്)
പ്രതികരിക്കാൻ ഇവിടെ എഴുതുക: