തിരുവനന്തപുരം: ശബരിമലയില്‍ പ്ലാസ്റ്റിക് കുപ്പികള്‍ക്ക് പൂര്‍ണ്ണ നിരോധനം ഏര്‍പ്പെടുത്തിയതായി ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്. ശബരിമലയില്‍ പ്ലാസ്റ്റിക് കുപ്പികളില്‍ കുടിവെള്ളം കൊണ്ടുവരാന്‍ പാടില്ല. ഭക്തജനങ്ങള്‍ക്ക് കുടിവെള്ളം ലഭ്യമാക്കാന്‍ പ്ലാന്റുകള്‍ നിര്‍മ്മിക്കും. 3.6 കോടി രൂപ പ്ലാന്റ് നിര്‍മ്മാണത്തിനായി സര്‍ക്കാര്‍ നല്‍കും. പുണ്യം പൂങ്കാവനം പദ്ധതി തുടരുന്നതോടൊപ്പം പ്ലാസ്റ്റിക് ഫ്രീ ശബരിമലയാണ് മുദ്രാവാക്യമെന്ന് മന്ത്രി പറഞ്ഞു.
മണ്ഡലകാലം തുടങ്ങുന്നതിനു മുമ്പ് ശബരിമലയിലെ മുന്നൊരുക്കങ്ങളെക്കുറിച്ച് സെക്രട്ടേറിയറ്റില്‍ വിവിധ വകുപ്പ് മേധാവികളുമായി നടത്തിയ അവലോകനയോഗ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു മന്ത്രി. പ്ലാസ്റ്റിക് കുപ്പികള്‍ ശബരിമലയില്‍ കൊണ്ടുവരാന്‍ പാടില്ലെന്ന് മറ്റ് സംസ്ഥാനങ്ങളിലെ ഭക്തരെ അറിയിക്കുന്നതിനായി അതാത് സംസ്ഥാനങ്ങളില്‍ പത്രപരസ്യം നല്‍കും.
പമ്പയിയിലും സന്നിധാനത്തും വനംവകുപ്പിന്റെ കൈവശമിരിക്കുന്ന ദേവസ്വംബോര്‍ഡിന്റെ വകയായ 78 ഏക്കര്‍ വസ്തു തിരികെ പിടിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. വെടിവഴിപാട് ലൈസന്‍സ് ലഭിക്കുന്നതിനായി പോലീസിനോടും ഫയര്‍ഫോഴ്സിനോടും നിര്‍ദ്ദിഷ്ട സ്ഥലം അളന്ന് തിരിക്കുന്നതിനായി നിര്‍ദ്ദേശം നല്കി. 24 മെഡിക്കല്‍ സെന്റര്‍കൂടി തൂടങ്ങും. ചരല്‍മേട്ടില്‍ ഒരു ആശുപത്രി പണിയും. മരക്കൂട്ടത്ത് എല്ലാവിധ സജ്ജീകരണങ്ങളോടും കൂടി ഒരു ആംബുലന്‍സ് തയ്യാറാക്കും.
ശബരി റെയില്പദ്ധതിക്കായി കേന്ദ്രസര്‍ക്കാരുമായി എംഒയു ഒപ്പിട്ടു. തുടര്‍നടപടികള്‍ നിരീക്ഷിക്കും. പമ്പയിലേക്കുള്ള റോഡിന്റെ അറ്റകുറ്റ പണികള്‍ തുടങ്ങുന്നതിന് കാലതാമസ്സം വന്നിട്ടുണ്ട്. പൊതുമരാമത്ത് മന്ത്രിയുമായി സംസാരിച്ച് അടിയന്തിര നടപടികള്‍ കൈക്കൊള്ളും. ഇനി മുതല്‍ ജനുവരിയില്‍ റോഡുകളുടെ പണികള്‍ തുടങ്ങാനുള്ള സംവിധാനം ഉണ്ടാക്കും. പമ്പ മലിനീകരണം തടയുന്നതിനായി ഒരു സ്വീവേജ് പ്ലാന്റുകൂടി സ്ഥാപിക്കും.
പമ്പയില്‍ വസ്ത്രം ഉപേക്ഷിക്കുന്നതിനെതിരെ ക്യാമ്പയിന് നടത്തും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സന്നിധാനത്ത് നല്കുന്ന 20സെന്റ് സ്ഥലത്ത് ഒരു ഗസ്റ്റ്ഹൗസ് സര്‍ക്കാര്‍ നിര്‍മ്മിച്ച് നല്‍കും. റോപ്വെയുടെ പണികള്‍ നടന്നുവരുന്നു. പദ്ധതിയുടെ ഔദ്യോഗിക ശിലാസ്ഥാപന കര്‍മ്മം സീസണു മുമ്പ് മുഖ്യമന്ത്രി നിര്‍വ്വഹിക്കുമെന്നും മന്ത്രി പറഞ്ഞു.
പമ്പ ശുചീകരണവുമായി
സഹകരിക്കും: പ്രയാര്‍
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ പമ്പ ശുചീകരണവുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പൂര്‍ണ്ണമായും സഹകരിക്കുമെന്ന് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കേന്ദ്ര സര്‍ക്കാരിന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നല്കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് പമ്പശുചീകരണത്തിനായി 100 കോടി അനുവദിച്ചത്. കേന്ദ്രസര്‍ക്കാര്‍ ഏജന്‍സികള്‍ ദേവസ്വം ബോര്‍ഡുമായി ഒന്നാംഘട്ട ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞു. ദേവസ്വംബോര്‍ഡിന്റെ പൂര്‍ണ്ണമായ സഹകരണം പദ്ധതിക്ക് ഉണ്ടാകും.
ബോര്‍ഡ് നേരിട്ട് അന്നദാനം നടത്തണമെന്നാണ് സുപ്രീംകോടതിയുടെ നിര്‍ദ്ദേശം. എന്നാല്‍ അന്നദാനം നടത്തുന്നതിന് മൂന്ന് സംഘടനകള്‍ക്ക് ഹൈക്കോടതി അനുമതി നല്‍കിയിട്ടുണ്ട്. ഇത് സംബന്ധിച്ച് എല്ലാപേരുമായും കൂടിയാലോചിച്ച് നടപടിയെടുക്കും. പുതിയ അരവണ പ്ലാന്റിന്റെ നിര്‍മ്മാണം വരുന്ന സീസണുമുമ്പ് തീര്‍ക്കുമെന്നും പ്രയാര്‍ ഗോപാലകൃഷ്ണന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: