തിരുവനന്തപുരം: ഹോര്‍ട്ടികോര്‍പ്പ് സംസ്ഥാനത്ത് കൂടുതല്‍ വിപണനകേന്ദ്രങ്ങള്‍ ആരംഭിക്കുമെന്നും കര്‍ഷകരില്‍ നിന്നും കാര്‍ഷികോത്പാദന കേന്ദ്രങ്ങളില്‍ നിന്നും പരമാവധി പച്ചക്കറികള്‍ നേരിട്ട് സംഭരിക്കുമെന്നും കൃഷി മന്ത്രി വി.എസ്. സുനില്‍കുമാര്‍. സംസ്ഥാന സര്‍ക്കാര്‍ വിപണി ഇടപെടലിന്റെ ഭാഗമായി പതിനഞ്ച് ഇനം പച്ചക്കറികള്‍ 30 ശതമാനം വരെ വിലക്കുറവില്‍ ലഭ്യമാക്കുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം പാളയം സസ്യസൂപ്പര് മാര്‍ക്കറ്റില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാനത്ത് ജൈവ കാര്‍ഷിക നയം രൂപീകരിക്കും. സിവില്‍ സപ്ലൈസ് മാതൃകയില്‍ ഉത്പാദന കേന്ദ്രങ്ങളില്‍ നിന്ന് ഉത്പന്നങ്ങള്‍ സംഭരിച്ചാല്‍ ഇടനിലക്കാരെ ഒഴിവാക്കാനും കര്‍ഷകര്‍ക്ക് പരമാവധി മെച്ചപ്പെട്ട വില ഉറപ്പാക്കാനും സാധിക്കും. ഓണക്കാലത്ത് വിഷരഹിത നാടന്‍ പച്ചക്കറികള്‍ പരമാവധി ലഭ്യമാക്കുന്നതിന് കൃഷിവകുപ്പിന്റെ നേതൃത്വത്തില്‍ കര്‍ഷകര്‍, കര്ഷകക്കൂട്ടായ്മകള്, സ്വയം സഹായ സംഘങ്ങള്‍, പൊതുമേഖലാസ്ഥാപനങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനം ഏകോപിപ്പിച്ച് സ്വയം പര്യാപ്തതയിലേക്കുള്ള നടപടി സ്വീകരിക്കും.
കൃഷിവകുപ്പിന്റെ ഫാമുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവയുടെ ഉത്പന്നങ്ങളും ശാസ്ത്രീയമായി ഉത്പാദിപ്പിക്കുന്ന ജൈവകീടനാശിനികളും ജൈവവളങ്ങളും ഒരു കുടക്കീഴില് ലഭ്യമാക്കുന്നതിന് സംസ്ഥാനത്തുടനീളവും ആനയറയിലും പാളയത്തും വിപണനകേന്ദ്രങ്ങള്‍ സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു. വെണ്ട, പയര്‍, പാവയ്ക്ക, ചെറിയ മുളക്, പടവലം, കാരറ്റ്, വെള്ളരി, തക്കാളി, കാബേജ്, ചേന, മരച്ചീനി, സവാള, ചെറിയ ഉള്ളി, ഉരുളക്കിഴങ്ങ്, ഏത്തന് എന്നീ പച്ചക്കറികളാണ് ഹോര്‍ട്ടികോര്‍പ്പിന്റെ മൊബൈല്‍ വിപണനശാലകള്‍, സ്റ്റാളുകള്‍, ലൈസന്‍സി സ്റ്റാളുകള്‍, പ്രത്യേക വിലനിയന്ത്രിത സ്റ്റാളുകള്‍ എന്നിവ വഴി വിലക്കുറവില്‍ വിപണനം ചെയ്യുക.
പാളയം വാര്‍ഡ് കൗണ്‍സിലര്‍ ആയിഷ ബെക്കര്‍ അദ്ധ്യക്ഷയായിരുന്നു. മേയര്‍ വി.കെ. പ്രശാന്ത് ആദ്യ വില്‍പ്പന നടത്തി. കൃഷിവകുപ്പ് ഡയറക്ടര്‍ അശോക് കുമാര്‍ തെക്കന്‍, ഹോര്‍ട്ടികോര്‍പ്പ് മാനേജിങ് ഡയറക്ടര്‍ ഡോ.എം. സുരേഷ്കുമാര്‍, സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന് ഡയറക്ടര്‍ ഡോ.കെ. പ്രതാപന്, ഹോര്‍ട്ടികോര്‍പ്പ് ജില്ലാ മാനേജര്‍ സാലിന്സ്കുമാര് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: