കണ്ണൂര്‍: മനോദൗര്‍ബല്യമുള്ള വിമുക്തഭടന്റെ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് അംഗം കെ.മോഹന്‍കുമാര്‍ ഉത്തരവിട്ടു. 30 വര്‍ഷമായി എലിമാളം പോലൊരു കല്ലുകെട്ടില്‍ താമസിക്കുന്ന ചക്കരക്കല്‍ ഇരിവേരിയിലെ വലിയ വീട്ടില്‍ നാരായണന് എന്ന വിമുക്തഭടന്റെ അവകാശങ്ങള്‍ ഉറപ്പുവരുത്തണമെന്നാണ് കമ്മീഷന്റെ നിര്‍ദ്ദേശം.
മാധ്യമങ്ങളാണ് നാരായണന്റെ ജീവിതകഥ പുറത്തു കൊണ്ടുവന്നത്. ഒറ്റപ്പെട്ടു പോയ മനുഷ്യജന്മത്തിന്റെ ദയനീയ ജീവിതത്തെക്കുറിച്ചുള്ള ഞെട്ടിക്കുന്ന യാഥാര്‍ത്ഥ്യം വെളിച്ചത്തു കൊണ്ടുവന്ന മാധ്യമപ്രവര്‍ത്തനം അഭിനന്ദനീയമാണെന്നും കമ്മീഷന് ഉത്തരവില്‍ നിരീക്ഷിച്ചു. പത്രവാര്‍ത്തകളെ തുടര്‍ന്ന് സദ്ധസംഘടനകള്‍ നാരായണനെ തല്ക്കാലം ഏറ്റെടുത്തെങ്കിലും നാരായണന് അര്‍ഹതപ്പെട്ട കുടുംബവസ്തു ബന്ധുക്കള്‍ കൈവശപ്പെടുത്തിയിരിക്കുകയാണ്. കമ്മീഷന് തലശേരി സബ് കളക്ടര്‍, കണ്ണൂര്‍ ജില്ലാ സാമൂഹ്യനീതി ഓഫീസര്‍, ചക്കരക്കല്‍ പോലീസ് എന്നിവരില്‍ നിന്നും വിശദീകരണം തേടിയിരുന്നു. നാരായണന്റെ മാതാവ് അടുത്തിടെ മരിച്ചു. അവരുടെ പേരിലുണ്ടായിരുന്ന 36 സെന്റ് സ്ഥലം മരിക്കുന്നതിനു മുമ്പ് അമ്മാവന്റെ മക്കള്‍ക്ക് ദാനാധാരമായി നല്‍കിയെങ്കിലും നാരായണന് നായര്‍ക്ക് നല്‍കിയില്ല.
നാരായണന് നായര്‍ ഇപ്പോള്‍ വ്യദ്ധസദനത്തിലാണ് താമസിക്കുന്നതെന്ന് സാമൂഹ്യനീതി ഓഫീസര്‍ കമ്മീഷനെ അറിയിച്ചു. നാരായണന്റെ പുനരധിവാസത്തിന് തയ്യാറാണെന്ന് വസ്തു കൈവശമുള്ള ബന്ധുക്കള്‍ അറിയിച്ചതായി ചക്കരക്കല്‍ പോലീസും കമ്മീഷനെ അറിയിച്ചു.
2007 ലെ മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും സംരക്ഷണവും ക്ഷേമവും നിയമപ്രകാരം നടപടി സ്വീകരിക്കുമെന്ന് തലശ്ശേരി സബ്കളക്ടര്‍ കമ്മീഷന് ഉറപ്പുനല്‍കി. ഉത്തരവ് തലശ്ശേരി സബ്കളക്ടര്‍ക്കും കണ്ണൂര്‍ ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ക്കും കൈമാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: