കൊല്ലം: ബിഎഡ് സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് ആരോപിച്ച് വാളകത്ത് ആക്രമണത്തിനിരയായ അധ്യാപകന് ആര് കൃഷ്ണകുമാറിന് സസ്പെന്ഷന്. സ്കൂള്‍ മാനേജര്‍ ആര്. ബാലകൃഷ്ണപിള്ളയുടേതാണ് നടപടി.
ഒറീസയിലെ ഉത്കല്‍ സര്‍വകലാശാലയില്‍ നിന്നും കൃഷ്ണകുമാര്‍ നേടിയ ബിഎഡ് കേരളത്തില്‍ അംഗീകരിക്കാനാകില്ലെന്നാണ് മാനേജ്മെന്റിന്റെ നിലപാട്. എന്നാല്‍ അധികാരത്തിലെത്തിയതിനെ തുടര്‍ന്ന് ബാലകൃഷ്ണപിള്ള പകപോക്കുകയാണെന്ന് അധ്യാപകന്റെ കുടുംബം പ്രതികരിച്ചു. 2011ല്‍ കേരള കോണ്‍ഗ്രസ് ബി പ്രവര്ത്തകന് നല്കിയ പരാതിയെ തുടര്‍ന്ന് കൃഷ്ണകുമാറിന്റെ സര്‍ട്ടിഫിക്കറ്റ് സംബന്ധിച്ച അന്വേഷണം നടത്തുകയും സര്‍ട്ടിഫിക്കറ്റിന് അംഗീകാരമുണ്ടെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു.
ബാലകൃഷ്ണപിള്ള മാനേജരായ രാമവിലാസം വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അധ്യാപകനായ കൃഷ്ണകുമാറിനാണ് 2011 സെപ്റ്റംബര്‍ 27 ന് ഗുരുതരമായി പരുക്കേറ്റത്. വാളകം എംഎല്‍എ ജംക്ഷനില്‍ രാത്രി വൈകിയായിരുന്നു സംഭവം.
ആക്രമണത്തിന് പിന്നില്‍ ബാലകൃഷ്ണ പിള്ളയാണെന്ന് ആരോപിച്ച് കൃഷ്ണകുമാറിന്റെ ഭാര്യയും രംഗത്ത് വന്നിരുന്നു. ഇതിനെ തുടര്‍ന്ന് സ്കൂളിലെ പ്രധാന അധ്യാപികയായിരുന്ന കൃഷ്ണകുമാറിന്റെ ഭാര്യയേയും സസ്പെന്‍ഡ് ചെയ്യുകയായിരുന്നു. ഇവരെ തിരിച്ചെടുക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടെങ്കിലും മാനെജ്മെന്റ് ഇത് അംഗീകരിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: