തിരുവനന്തപുരം: കേരളത്തില്‍ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്താന്‍ രണ്ടുദിവസം കൂടി കഴിയുമെന്ന് കാലാവസ്ഥാവകുപ്പ്. എന്നാല്‍ രണ്ടുദിവസമായി സംസ്ഥാനത്തെമ്പാടും നല്ല മഴ ലഭിക്കുന്നുണ്ട്. ഇത് കാലവര്‍ഷമല്ലെന്നും വേനല്‍ മഴയുടെ തുടര്‍ച്ചയായി ലഭിക്കുന്ന മഴയാണെന്നും കാലാവസ്ഥാ വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.
ഇപ്പോള്‍ പെയ്യുന്ന മഴ ഈ ആഴ്ച അവസാനം വരെ ലഭിക്കും. പത്താം തീയതി വരെ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. എന്നാല്‍ ഇക്കുറി കാലവര്‍ഷം കനക്കുമെന്നാണ് കാലാവസ്ഥാ വകുപ്പ് നല്കുന്ന സൂചന.
വടക്കന്‍ കേരളത്തില്‍ 1 സെ.മീറ്റര്‍/ 24 മണിക്കൂര്‍, മദ്ധ്യ-തെക്കന്‍ കേരളത്തില്‍ 4സെ.മീറ്റര്‍/ 24 മണിക്കൂര്‍ മഴ പ്രതീക്ഷിക്കുന്നതായി കൊച്ചി സര്‍വ്വകലാശാലയിലെ കാലാവസ്ഥാ റഡാര്‍ കേന്ദ്രം അറിയിച്ചു. കേരളത്തില്‍ അടുത്ത 2-3 ദിവസങ്ങള്‍ക്കുള്ളില്‍ കാലവര്‍ഷം ആരംഭിക്കാനുള്ള സാഹചര്യം നിലനില്‍ക്കുന്നുണ്ട്. മധ്യകേരളത്തില്‍ കുറഞ്ഞ താപനില 22ഡിഗ്രി സെല്‍ഷ്യസും കൂടിയ താപനില 31ഡിഗ്രിയുമായിരിക്കുമെന്നും കേന്ദ്രം പുറപ്പെടുവിച്ച പ്രതിവാര കാലാവസ്ഥ അവലോകനത്തില്‍ പറയുന്നു.
കാലവര്‍ഷത്തില്‍ സാധാരണ കണ്ടുവരുന്നതു പോലെ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. അതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണവകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കാലവര്‍ഷക്കെടുതികളെ നേരിടാന്‍ അടിയന്തര നടപടിക്കൊരുങ്ങാനും കളക്ടര്‍മാര്‍ക്ക് ദുരന്തനിവാരണ വിഭാഗം മുന്നറിയിപ്പു നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: