തിരുവനന്തപുരം: സ്കൂളുകള്‍ പൂട്ടാതിരിക്കാന്‍ സര്‍ക്കാര്‍ എല്ലാം നടപടിയും സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ്. പൊതു വിദ്യാഭ്യാസം സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ഏതറ്റം വരെയും പോകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്ന സ്കൂളുകളെ സംരക്ഷിക്കാന്‍ കേരള വിദ്യാഭ്യാസ ചട്ട (കെ.ഇ.ആര്)ത്തില്‍ ഭേദഗതി വരുത്തുന്ന കാര്യം പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. മലാപ്പറന്പ് സ്കൂള്‍ അടച്ചു പൂട്ടുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
മലാപ്പറമ്പ് സ്കൂള്‍ ഏറ്റെടുക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം ആയിട്ടില്ല. സ്കൂള്‍ ഏറ്റെടുക്കുന്നതിന് ധനവകുപ്പിന്റെ അനുമതിയും വേണമെന്നും മന്ത്രി പറഞ്ഞു. ബുധനാഴ്ച ചേരുന്ന മന്ത്രിസഭായോഗം ഇതു സംബന്ധിച്ച് ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മലാപ്പറമ്പ് സ്കൂള്‍ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കാന്‍ ആലോചിക്കുന്നു എന്ന വാര്‍ത്തകള്‍ക്കിടെയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. സ്കൂള്‍ പൂട്ടാനുള്ള ഹൈക്കോടതി ഉത്തരവ് മറികടക്കാനാണ് സര്‍ക്കാര്‍ ഓര്‍ഡനന്‍സ് ഇറക്കാന്‍ ആലോചിക്കുന്നത്. ഇതിന്റെ നിയമവശങ്ങള്‍ സര്‍ക്കാര്‍ പരിശോധിച്ച് വരികയാണ്. രാവിലെ മുഖ്യമന്ത്രിയുമായും ധനമന്ത്രിയുമായി രവീന്ദ്രനാഥ് ചര്‍ച്ച നടത്തിയിരുന്നു. സ്കൂള്‍ പൂട്ടാന്‍ ബുധനാഴ്ച വരെയാണ് കോടതി സമയം അനുവദിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: