തിരുവനന്തപുരം: കേരളത്തിലെ ആരോഗ്യ മേഖലയുടെ ഘടനാപരവും ആരോഗ്യകരവുമായ പുരോഗതിയ്ക്കായി സമഗ്രമായ ആരോഗ്യ നയം പ്രഖ്യാപിക്കുമെന്ന് ആരോഗ്യ, കുടുംബക്ഷേമ വകുപ്പ് മന്ത്രി കെ.കെ. ഷൈലജ. കേരളത്തിലെ മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്തിന്റെ ഭാവിയെപ്പറ്റി മെഡിക്കല്‍ കോളേജില്‍ സംഘടിപ്പിച്ച സെമിനാറില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
ആരോഗ്യ മേഖലയെ പൊളിച്ചെഴുതണമെന്നും മന്ത്രി പറഞ്ഞു. കേരളത്തിലെ എല്ലാ ജനങ്ങളേയും ഇഹെല്ത്തിന്റെ ഭാഗമാക്കും. ഗ്രാമത്തിലെ സബ് സെന്ററുകളിലൂടെ ജനങ്ങളുടെ ആരോഗ്യം സംബന്ധിച്ച് ചാര്‍ട്ട് തയ്യാറാക്കി ഇലക്ട്രോണിക് മീഡിയയിലാക്കും. ഇതോടൊപ്പം സമഗ്ര ആരോഗ്യ പദ്ധതിയും നടപ്പിലാക്കും.
നിലവുലുള്ള മെഡിക്കല്‍ കോളേജുകളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഈ മെഡിക്കല്‍ കോളേജുകളെ എയിംസിന്റെ പദവിയിലേക്ക് ഉയര്‍ത്തും. ഇതിനാവശ്യമായ സാമ്പത്തികം കണ്ടെത്തുകയും പുതിയ സ്റ്റാഫ് പാറ്റേണ്‍ കൊണ്ടു വരികയും ചെയ്യും. അംഗീകാരം കിട്ടിയ ഒരു മെഡിക്കല്‍ കോളേജിനേയും ഇല്ലാതാക്കാന്‍ ഒരു ശ്രമവും നടത്തുകയില്ലെന്നും മന്ത്രി ഉറപ്പ് നല്കി.
ഗവേഷണത്തിനും മുന്‍ഗണന നല്കുന്ന രീതിയില്‍ മെഡിക്കല്‍ കോളേജുകളെ മാറ്റിയെടുക്കും. യുവ ഡോക്ടര്‍മാര്‍ ഗവേഷണത്തിന് വളരെ പ്രാധാന്യം നല്‍കണം. ജൈവ വൈവിധ്യത്തെ ഉപയോഗപ്പെടുത്തി ഉയര്‍ന്ന ഗവേഷണങ്ങള്‍ നടത്താന്‍ നമുക്ക് കഴിയുമെന്നും മന്ത്രി കെ.കെ. ഷൈലജ പറഞ്ഞു.
പുതിയ ഗവര്‍മെന്റിന്റെ നയം രൂപീകരിക്കുന്നതിന് ഈ സെമിനാര്‍ സഹായകരമാകുമെന്ന് വൈദ്യുതി, ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന് വ്യക്തമാക്കി. മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്ത് പൊളിച്ചെഴുത്തിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിനായി എല്ലാവരുടേയും സഹകരണവും മന്ത്രി അഭ്യര്‍ത്ഥിച്ചു.
തിരുവനന്തപുരം, കോഴിക്കോട്, ആലപ്പുഴ എന്നീ 3 മെഡിക്കല്‍ കോളേജുകളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുമെന്ന സര്‍ക്കാരിന്റെ പ്രഖ്യാപനത്തെ തുടര്‍ന്ന് ഇതിന്റെ വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് മെഡിക്കല്‍ കോളേജില്‍ സെമിനാര്‍ സംഘടിപ്പിച്ചത്.
1961 ലെ സ്റ്റാഫ് പാറ്റേണാണ് ഇപ്പോഴുമുള്ളത്. എന്നാല്‍ കാലങ്ങളായി രോഗികളുടേയും വകുപ്പുകളുടേയും തീവ്ര പരിചരണ വിഭാഗങ്ങളുടേയും വാര്‍ഡുകളുടേയും എണ്ണങ്ങള്‍ ക്രമാതീതമായി വര്‍ധിക്കുകയുണ്ടായി. അതനുസരിച്ച് സ്റ്റാഫ് പാറ്റേണില്‍ മാറ്റം വരുത്തേണ്ടതുണ്ട്. കാലത്തിനനുസരിച്ച് അക്കാഡമിക് രംഗത്ത് പുതിയ സംവിധാനങ്ങള്‍ തുടങ്ങേണ്ടതുണ്ട്. മികവിന്റെ കേന്ദ്രങ്ങളാക്കാനും കാര്യക്ഷമമായി പ്രവര്‍ത്തിക്കാനും ഈ മെഡിക്കല്‍ കോളേജുകള്‍ക്ക് സ്വയംഭരണ പദവി ആവശ്യമാണ്. ഇതിനെല്ലാത്തിനും വേണ്ടിവരുന്ന അധികമുള്ള പണം എങ്ങനെ കണ്ടെത്തും? കേരളത്തില്‍ ഇനിയും മെഡിക്കല്‍ കോളേജുകള്‍ ആവശ്യമുണ്ടോ? എന്നീ വിഷയങ്ങളെ അധികരിച്ചാണ് സെമിനാര്‍ നടന്നത്.
സെമിനാറില്‍ ഉരുത്തിരിഞ്ഞ വിലയിരുത്തലുകള്‍ സര്‍ക്കാരില്‍ സമര്‍പ്പിക്കും.
മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. എ. റംലാ ബീവി, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യു, ഡോ. സന്തോഷ് കുമാര്‍ എസ്. എസ്., ഡോ. ഷര്‍മ്മദ് എം.എസ്., കെ.എസ്.എസ്.പി പ്രസിഡന്റ് ഡോ. കെ.പി. അരവിന്ദന്, വിദ്യാര്‍ത്ഥി യൂണിയന് ചെയര്മാന് ജിബിന്‍ ജയിംസ്, കെ.ജി.ഒ.എ. ഡോ. ജോബി ജോണ്‍, എന്‍.ജി.ഒ. യൂണിയന് സി.എന്‍. ഹേമലത ദേവി, കെ.എം.പി.ജി.എ. ഡോ. ജതിന് പുറവന്‍കര എന്നിവര്‍ സെമിനാറില്‍ പങ്കെടുത്തു സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: