ആലപ്പുഴ: ജില്ലയില്‍ പനിരോഗങ്ങള്‍ വീണ്ടും വ്യാപകമാകുന്നു. മൂന്ന് പേര്‍ക്ക് എലിപ്പനി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് ആശങ്കയുളവാക്കുന്നു. ആറാട്ടുപുഴ, കരുവാറ്റ, ചെമ്പുംപുറം, ആലപ്പുഴ മുനിസിപ്പല്‍ ഏരിയാ പ്രദേശങ്ങളിലാണ് എലിപ്പനിയെന്ന് സംശയിക്കുന്ന ഓരോ കേസ്സുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.
കൂടാതെ മുതുകുളം, ചേര്‍ത്തല സൗത്ത്, അരൂര്‍, പണാവള്ളി, കഞ്ഞിക്കുഴി, പള്ളിപ്പുറം എന്നിവിടങ്ങളില്‍ ഡെങ്കിപ്പനി ഓരോ കേസ്സും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വൈറല്‍ പനി – ഒപി-427, ഐപി-18, വയറിളക്ക രോഗങ്ങള്‍ ഒപി -112, ഐപി -നാല്, ചിക്കന്‍പോക്സ് ഒപി-നാല് എന്നിങ്ങനെയാണ് ആരോഗ്യവകുപ്പ് റിപ്പോര്‍ട്ട് ചെയ്തത്.
ഈ സാഹചര്യത്തില്‍ ജില്ലാ വെക്ടര്‍ കണ്ട്രോള് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ കൊതുകു നശീകരണ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കി. ചേര്‍ത്തല നഗരസഭയിലെ ചക്കരക്കുളം വാര്‍ഡില്‍ ഫോഗിങ്, സ്പ്രേയിങ്, ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ എന്നിവ നടത്തി.
ആലപ്പുഴ, ചേര്‍ത്തല, കായംകുളം എന്നീ മുനിസിപ്പാലിറ്റികള്‍ കേന്ദ്രീകരിച്ചു നടത്തിയ കൊതുകിന്റെ ഉറവിട നശീകരണത്തിന്റെ ഭാഗമായി 3179 ഉറവിടങ്ങള്‍ നശിപ്പിച്ചു. ജില്ലയിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, ആശുപത്രികള്‍ എന്നിവ കേന്ദ്രീകരിച്ച് കൊതുകിന്റെ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ തുടരുന്നു.
ചേര്‍ത്തല മുനിസിപ്പാലിറ്റിയില്‍ ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്ത 17-ാം വാര്‍ഡില്‍ ഫോഗിങ് നടത്തി. മണ്‍സൂണ്‍ തുടങ്ങിയതിനാല്‍ വയറിളക്ക രോഗങ്ങള്‍ കൂടുതലായി കാണാന്‍ ഇടയുള്ള സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാവാനുപയോഗിക്കണം.വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക എന്നത് പ്രധാനമാണ്.
ആഹാരത്തിനുമുമ്പും മലവിസര്‍ജ്ജനത്തിനുശേഷവും കൈകള്‍ സോപ്പുപയോഗിച്ച് വൃത്തിയായി കഴുകണം. ആഹാര സാധനങ്ങള്‍ മൂടി വയ്ക്കുന്ന ശീലം പുലര്‍ത്തണം. ജല സ്രോത്സ്സുകളില് ക്ലോറിനേഷന് നടത്തുക, റോഡരികിലും വഴിയോരത്തും വില്‍ക്കുന്ന ഭക്ഷണസാധനങ്ങള്‍,പാനീയങ്ങള്‍ എന്നിവ ഒഴിവാക്കുക, വെള്ളം എപ്പോഴും അടച്ചു സൂക്ഷിക്കുക, പൊതുടാപ്പുകളും പരിസരവും വൃത്തിയായി സൂക്ഷിക്കുക, മലവിസര്‍ജ്ജനം കക്കൂസില്‍ മാത്രം ചെയ്യുക തുടങ്ങിയവ കൃത്യമായി പാലിക്കണം.
വയറിളക്കരോഗങ്ങള്‍ക്ക് ഓ.ആര്.എസ് ലായനി, വീട്ടില്‍ ലഭ്യമായ ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിന്‍വെള്ളം ഇവ ധാരാളമായി നല്‍കുന്നത് ഉത്തമമായിരിക്കും. വയറിളക്കരോഗങ്ങള്‍ മാരമാകുന്നത് ഒഴിവാക്കുന്നതിന് ആരംഭത്തിലെ ചികില്‍സ തേടണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: