ഹരിപ്പാട്: ബൈക്കിന്റെ പിന്നിലിരുന്ന് യാത്രചെയ്യുകയായിരുന്ന ആര്‍എസ്എസ് പ്രവര്‍ത്തകനെ പിന്തുടര്ന്ന് പിടികൂടി തൃക്കുന്നപ്പുഴ എസ്ഐ ക്രൂരമായി മര്‍ദ്ദിച്ചു. മര്‍ദ്ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ ആര്‍എസ്എസ് താലൂക്ക് ശാരീരിക് ശിക്ഷണ്‍ പ്രമുഖ് നങ്ങ്യാര്‍കുളങ്ങര തട്ടാരേത്ത് അജിത്കുമാര്‍ (29)നെ വണ്ടാനം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച വൈകിട്ട് ഏഴ് മണിയോടുകൂടി കുമാരപുരം മണികണ്ഡന്ചിറയ്ക്ക് സമീപം വെച്ചായിരുന്നു സംഭവം. തൃക്കുന്നപ്പുഴ കിഴക്കേക്കര വടക്ക് തറവെയ്ക്കല് ലിജിന്‍ (20)നെ ഒരുപറ്റം സിപിഎം-ഡിവൈഎഫ്ഐക്കാര്‍ മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ചിരുന്നു. വിവരം അന്വേഷിക്കാന്പോയി തിരികെ ബൈക്കിന്റെ പിന്നിലിരുന്ന് വരികയായിരുന്ന അജിത്കുമാറിനെ എസ്ഐ പിന്തുടര്ന്നു.
പോലീസ് ജീപ്പ് ഇടിക്കുമെന്ന അവസ്ഥയില്‍ ഭയപ്പെട്ട അജിത്ത് ബൈക്കിന്റെ പിന്നില്‍ നിന്ന് തെറിച്ചുവീണു. പോലീസുകാരോടൊപ്പം ചാടിയിറങ്ങിയ എസ്ഐ അജിത്കുമാറിനെ പിടികൂടി ക്രൂരമായി മര്‍ദ്ദിച്ചു. സമീപത്ത് നിന്നിരുന്ന മണികണ്ഡന്ചിറ രജനീഷ് ഭവനത്തില്‍ രമേശന് (29), തൃക്കുന്നപ്പുഴ കിഴക്കേക്കര വളവിന്ചിറ കിഴക്കതില്‍ വിഷ്ണു (21)നേയും കസ്റ്റഡിയിലെടുത്തു.
വാഹനത്തില്‍ കയറ്റിക്കൊണ്ടുപോയ അജിത്കുമാറിന്റെ കാലിനും മുഖത്തും ഗുരുതരമായി പരിക്കേല്‍ക്കുകയും അബോധാവസ്ഥയിലാവുകയും ചെയ്തു. തുടര്‍ന്ന് എസ്ഐ ഹരിപ്പാട്, കായംകുളം താലൂക്കാശുപത്രികളില്‍ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ ഡോക്ടര്‍മാര്‍ വണ്ടാനം മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തു.
എന്നാല്‍ മെഡിക്കല്‍ കോളേജില്‍ എത്തിക്കാതെ അജിത്കുമാറുമായി പല സ്ഥലത്തും കറങ്ങിനടന്നശേഷം രാത്രി 10 മണിയോടുകൂടി തൃക്കുന്നപ്പുഴ സ്റ്റേഷനിലെത്തി ലോക്കപ്പിലടച്ചു. അജിത്കുമാറിനെ മെഡിക്കല്‍ കോളേജില്‍ എത്തിക്കണമെന്ന് ആവശ്യപ്പെട്ട് മുതിര്‍ന്ന ആര്‍എസ്എസ് പ്രവര്‍ത്തകര്‍ സ്റ്റേഷനിലെത്തി. ഇതേത്തുടര്‍ന്ന് രാത്രി 11 മണിയോടുകൂടി ആലപ്പുഴ മെഡിക്കല്‍ കോളേജിലെത്തിച്ചു.
എസ്ഐയുടെ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് ഇന്നലെ രാവിലെ 10 മണിയോടുകൂടി മെഡിക്കല്‍ കോളേജില്‍ നിന്നും ഡിസ്ചാര്‍ജ്ജ് ചെയ്ത് വീണ്ടും തൃക്കുന്നപ്പുഴ സ്റ്റേഷനില്‍ എത്തിച്ച അജിത്കുമാറിനെ കോടതിയില്‍ ഹാജരാക്കാതെ വൈകിട്ട് നാല് മണിവരെ സ്റ്റേഷനില്‍ സൂക്ഷിച്ചു. അജിത്ത്കുമാറിനെ വീട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് പ്രവര്‍ത്തകര്‍ എസ്ഐയെ കണ്ടെങ്കിലും ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുക്കാനാണ് പോലീസ് തയ്യാറായത്.
വൈകിട്ടായതോടെ അജിത്തിന് രക്തസമ്മര്‍ദ്ദം കൂടുകയും അബോധാവസ്ഥയിലാകുകയും ചെയ്തു. സംഭവം അറിഞ്ഞ് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ സ്റ്റേഷന് പരിസരത്ത് തടിച്ചു കൂടിയതിനെത്തുടര്‍ന്ന് അജിത്കുമാറിനെ ഹരിപ്പാട് താലൂക്കാശുപത്രിയില്‍ എത്തിച്ചു.
നില വഷളായതിനെ തുടര്‍ന്ന് ഇന്നലെ വൈകിട്ട് ഏഴു മണിയോടുകൂടി ഇവിടെ നിന്നും 108 ആംബുലന്‍സില്‍ വീണ്ടും വണ്ടാനം മെഡിക്കല്‍ കോേജിലേക്ക് മാറ്റി.
ബൈക്കില്‍ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റിട്ടും യാതൊരു മാനുഷിക പരിഗണനപോലും നല്‍കാതെ ക്രൂരമായി മര്‍ദ്ദിച്ച എസ്ഐയും ചില പോലീസുകാരും കടുത്ത മനുഷ്യാവകാശ ലംഘനമാണ് നടത്തിയിരിക്കുന്നത്. തൃക്കുന്നപ്പുഴ സ്റ്റേഷനില്‍ തന്നെ സ്ഥാനം ഉറപ്പിക്കുന്നതിനായി സിപിഎമ്മിനെ തൃപ്തിപ്പെടുത്താന്വേണ്ടിയാണ് ആര്‍എസ്എസ് പ്രവര്‍ത്തകനെ എസ്ഐ ക്രൂരമായി മര്‍ദ്ദിച്ചത്.
കടുത്ത ഹിന്ദുവിരോധിയായ എസ്ഐ അമ്പലപ്പുഴ സ്റ്റേഷനില്‍ ഇരിക്കുമ്പോഴും സംഘപരിവാര്‍ പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദ്ദിച്ചിട്ടുണ്ട്. എസ്ഐയ്ക്കും പോലീസുകാര്‍ക്കുമെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, മനുഷ്യാവകാശ കമ്മീഷന്, ചീഫ് സെക്രട്ടറി എന്നിവര്‍ക്ക് പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: