പ്രബുദ്ധകേരളമെന്ന അഭിമാനത്തിന്റെ പിന്നില്‍ ഞെളിഞ്ഞിരിക്കുന്നവര്ക്ക് നേരെ ചാട്ടുളിപോലെ വരുന്ന ചോദ്യങ്ങള്‍ അനവധിയാണ്. കേരളത്തിന്റെ മനസ്സാക്ഷിയെ പോലും ഞെട്ടിക്കുന്ന സംഭവഗതികളില്‍ ഏറ്റവും ഒടുവിലത്തേതാണ്്കഴിഞ്ഞ ദിവസം തിരക്കേറിയ നഗരത്തില്‍ നടന്നത്. ഹതഭാഗ്യനായ ഒരു ചെറുപ്പക്കാരന് കൈത്താങ്ങ് നല്കാന് യഥാസമയം വേണ്ട സഹായം കിട്ടാഞ്ഞതിനാല്‍ ഇങ്ങിനിവരാത്തവണ്ണം അയാള്‍ ജീവിതത്തിന്റെ മഹാ നാടകവേദിയില്‍ നിന്ന് മറഞ്ഞു.
കോഴിക്കോട് മാവൂര്‍ റോഡിലെ മരണക്കുഴിയില്‍ സ്കൂട്ടര്‍ വീണ് തെറിച്ച് ബസ്സിനടിയില്‍പ്പെട്ടാണ് 35 കാരനായ ടി.പി. ബോബി മരണമടഞ്ഞത്. അതില്‍ ഏറ്റവും ദുഃഖകരവും ക്രൂരവുമായ സംഭവഗതിയായിരുന്നു ചോരയൊലിച്ച് പിടഞ്ഞുകൊണ്ടിരിക്കുന്ന അയാളെ എത്രയും പെട്ടെന്ന് ആശുപത്രിയില്‍ കൊണ്ടുപോകാന്‍ കഴിയാതിരുന്നത്. രാവിലെ പത്തുമണിക്കാണ് അപകടമുണ്ടായത്. കുഴിയില്‍ വീണ് തെറിച്ചുവീണ ബോബിയുടെ ശരീരത്തിലൂടെ പിറകില്‍ വന്ന ബസ് കയറിയിറങ്ങുകയായിരുന്നു. ബസ് ജീവനക്കാര്‍ ഉടന്‍ തന്നെ ഓടി രക്ഷപ്പെട്ടു.
തൊട്ടടുത്ത കടയില്‍ നിന്നുള്ളവര്‍ ഓടിയെത്തി ബോബിയെ ആശുപത്രിയില്‍ എത്തിക്കാന്‍ വാഹനം തിരഞ്ഞെങ്കിലും കിട്ടിയില്ല. പതിനഞ്ചു മിനുട്ടിലധികം, നിരന്തരം വാഹനം പോകുന്ന റോഡില്‍ ജീവനുവേണ്ടി കേണുകിടന്നു ആ ചെറുപ്പക്കാരന്. വാഹനത്തില്‍ പോകുന്നവര്‍ സംഭവംകണ്ട് വണ്ടി നിര്‍ത്താനോ ഇറങ്ങിവന്ന് രക്ഷിക്കാനോ ശ്രമിച്ചില്ല. തികച്ചും നിര്‍വികാരമായ ഒരവസ്ഥ. അതിന്റെ ആത്യന്തിക ഫലം കുടുംബത്തിന് താങ്ങും തണലുമാകേണ്ടിയിരുന്ന യുവാവ് എന്നെന്നേക്കുമായി വിടവാങ്ങി. ആധുനിക സമൂഹം വളരെയേറെ പുരോഗതി കൈവരിക്കുകയും പലതും വെട്ടിപ്പിടിക്കുകയും ചെയ്തിട്ടുണ്ട്. ഓരോ ദിവസവും പുതുപുതു പരീക്ഷണങ്ങളും കണ്ടുപിടിത്തങ്ങളും നടക്കുന്നു. മനുഷ്യായുസ്സ് കൂട്ടാനുള്ള പരിശ്രമങ്ങളും ആരോഗ്യ കാര്യത്തില്‍ നിഷ്കര്‍ഷ പുലര്‍ത്താനുള്ള പുതുമാര്ഗ്ഗങ്ങളും ഉണ്ടാവുന്നു. എന്നാല്‍ മാനവികതയെന്ന വികാരം നിമിഷംതോറും കൈമോശം വരികയാണ്. സ്വാര്‍ത്ഥതയുടെ ദന്തഗോപുരങ്ങളില്‍ വാഴാനാണ് സമൂഹത്തിന് ഇന്ന് ഏറെ താല്‍പ്പര്യം.
നടുറോഡില്‍ ചോരയൊലിപ്പിച്ചു കിടക്കുന്നയാളെ എങ്ങനെയെങ്കിലും രക്ഷിക്കണമെന്ന വികാരത്തിന് സ്ഥാനം കിട്ടാതാവുന്നു. നാടകം കാണുന്ന രസത്തോടെ വാഹനങ്ങളില്‍ പോകുന്നവര്‍ ഒന്ന് നോക്കി ശരവേഗത്തില്‍ കുതിക്കുന്നു. ഈ സംഭവത്തിലെ ഒന്നാം പ്രതി അധികൃതരും പിന്നീട് സമൂഹവുമാണ്. നാടുനീളെ പല പേരില്‍ റോഡ് വെട്ടിപ്പൊളിക്കാന്‍ ഉത്തരവു നല്കുന്ന അധികൃതര്‍ അത് പൂര്‍വാവസ്ഥയില്‍ ആക്കിയിട്ടുണ്ടോ എന്ന് അന്വേഷിക്കുന്നില്ല. ജീവന് ഭീഷണിയായി എത്രയോ കുഴികള്‍ മുഖ്യപാതകളില്‍ വാപിളര്‍ത്തി നില്‍പ്പുണ്ട്. ഇവിടെയൊക്കെ ആരുടെയെങ്കിലും ചോരവീണാലേ അധികൃതര്‍ക്ക് അനക്കമുണ്ടാവൂ എന്ന അവസ്ഥ സമൂഹത്തിന് വന്‍ ഭീഷണിയാണ്. കോഴിക്കോട് മാവൂര്‍ റോഡില്‍ മാത്രം ഇത്തരം കുഴികളുണ്ടാക്കിയ അപകടത്തില്‍ ഡസനിലേറെ മനുഷ്യര്‍ക്ക് ജീവഹാനി സംഭവിച്ചിട്ടുണ്ട്.
ബോബിയുടെ മരണം സംഭവിച്ച ഉടനെ രംഗത്തെത്തിയ പോലീസും അധികൃതരും പെട്ടെന്ന് തന്നെ ആ കുഴി മുടുകയുണ്ടായി. ഈ ശ്രദ്ധ നേരത്തെ ഉണ്ടായിരുന്നെങ്കില്‍ ഒരു കുടുംബത്തിന്റെ അസ്തിവാരം തകരില്ലായിരുന്നു. സലാലയില്‍ ജോലി ചെയ്യുന്ന ബോബിയുടെ വിവാഹം കഴിഞ്ഞിട്ട് രണ്ടാഴ്ചയാവുന്നതേയുള്ളു. അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ കുറ്റകരമായ അനാസ്ഥയാണ് ദുരന്തത്തിന് വഴിവച്ചത്. അതിനൊപ്പം സമൂഹത്തിന്റെ നിസ്സംഗതയും കൂടിയായപ്പോള്‍ ചിത്രം പൂര്‍ണമായി. പല ആവശ്യങ്ങള്‍ക്കും വേണ്ടി റോഡ് വെട്ടിപ്പൊളിക്കാന്‍ അധികൃതര്‍ അനുവാദം നല്കുമ്പോള് അത് താറുമാറാക്കാനുള്ള അവസരമൊരുക്കുകയാണ് എന്ന് ചൂണ്ടിക്കാട്ടേണ്ടി വരും. ആവശ്യത്തിനുശേഷം ബന്ധപ്പെട്ടവര്‍ അത് പൂര്വ്വാവസ്ഥയിലാക്കാതെ വരുമ്പോള്‍ ദുരന്തമുണ്ടാവുന്നു.
കാലാകാലമായി ഇത് തുടരുകയാണ്. ഏതുഭരണം നിലവില്‍ വന്നാലും ഇതിന് മാത്രം മാറ്റമില്ല. ദുരിതം മുഴുവന്‍ അനുഭവിക്കാന്‍ ജനങ്ങള്‍ വിധിക്കപ്പെടുകയാണ്. ജാഗ്രതയാണ് അപകടത്തിന് തടയിടുന്നതെന്ന പ്രാഥമിക തിരിച്ചറിവിലേക്ക് എത്താത്തതാണ് ഇത്തരം പ്രശ്നങ്ങള്‍ക്ക് കാരണം. അതോടൊപ്പം സമൂഹത്തിന്റെ കൈത്താങ്ങും ഇല്ലാതെ വരുന്നു. തെരുവുനായ്ക്കള്‍ക്കുവേണ്ടി പല സംഘടനകളും മുറവിളികൂട്ടി രംഗത്തെത്താറുണ്ട്. എന്നാല്‍ മനുഷ്യജീവന് രക്ഷിക്കാനുള്ള ശ്രമത്തിന് അത്തരമൊരു നീക്കം കാണാറില്ല. ഓരോ ദുരന്തവും അനേകം കുടുംബങ്ങളെ തോരാക്കണ്ണിരീലേക്ക് തള്ളിവിടുന്നത് അവസാനിപ്പിക്കാന്‍ ശക്തമായ ഇടപെടല്‍ ആവശ്യമാണ്. ഭരണകൂടം അതിന് മുന്തിയ പരിഗണന തന്നെ നല്‍കണമെന്നാണ് ഞങ്ങള്‍ക്ക് പറയാനുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: