വികസനം എന്ന നാലക്ഷരം ഇപ്പോള്‍ സകല നേതാക്കളുടെയും നാവില്‍ വരുന്നു. ഭാരത പ്രധാനമന്ത്രി സര്‍വരംഗങ്ങളിലും വികസനം കൊണ്ടുവരുന്ന വ്യക്തിയാണെന്നറിഞ്ഞതുമുതലാണ് ഈ വാക്കിനോട് സ്നേഹം തോന്നിത്തുടങ്ങിയത്. പത്തുവര്‍ഷം മുമ്പെങ്കിലും ഈ വികസനം എന്ന വാക്ക് ഓര്‍മയില്‍ വന്നിരുന്നെങ്കില്‍ കേരളം എന്നേ നന്നായിട്ടുണ്ടാവും.
ആദിവാസികള്‍ അന്നും ഇന്നും ദാരിദ്ര്യത്തില്‍ തന്നെയാണ്. പൊതുവിദ്യാഭ്യാസമെന്ന പേരില്‍ ഇവിടെ നടക്കുന്നതെന്താണ്? നേതാക്കന്മാരുടെ വേണ്ടപ്പെട്ടവര്‍ക്ക്, കാലിത്തൊഴുത്തിലോ-കാര്‍ഷെഡ്ഡിലോ വിദ്യാലയം തുടങ്ങാം. കോടികള്‍ കോഴവാങ്ങി അധ്യാപകരെയും നിയമിക്കാം. ശമ്പളം പൊതുജനം കൊടുക്കും. ഓരോ വര്‍ഷവും ഒന്നേകാല്‍ ലക്ഷം കുട്ടികള്‍ കുറയുന്നു. മര്യാദയ്ക്ക് പഠിപ്പിക്കുന്ന പ്രൈവറ്റ് സ്കൂളുകളില്‍ കുട്ടികള്‍ കൂടുന്നു. എയ്ഡഡ് മേഖലയില്‍ കുട്ടികള്‍ കുറയുമ്പോള്‍ സ്കൂളുകള്‍ കൂടുന്നു.
31 ലക്ഷം കുട്ടികളെ പഠിപ്പിക്കാന്‍ രണ്ടു ലക്ഷത്തി മുപ്പതിനായിരം അധ്യാപകര്‍! ഒരധ്യാപകന് മുപ്പത്തിയഞ്ച് കുട്ടികള്‍ എന്ന് കണക്കാക്കിയാല്‍ 90000 അധ്യാപകര്‍ മതി. പക്ഷെ ഇവിടെ? ഭാരതത്തില്‍ ഏറ്റവും വലിയ വിദ്യാഭ്യാസകച്ചവടം നടക്കുന്നത് കേരളത്തില്‍. ഒരുകൊല്ലം 220 ദിവസം പഠിപ്പിക്കണമെന്നാണ് നിയമം. വര്‍ഷത്തില്‍ 170 ദിവസംപോലും പ്രവര്‍ത്തിക്കാത്തതിനാല്‍ 365 ദിവസത്തെ ശമ്പളം ജനങ്ങള്‍ കൊടുക്കണം. ഭൂരിഭാഗം കുട്ടികള്‍ക്കും വിദ്യാഭ്യാസമില്ല. അക്ഷരാഭ്യാസം മാത്രം. ഇതാണ് വികസനം!
നേതാക്കന്മാരെയും പാര്‍ട്ടി പ്രവര്‍ത്തകരെയും രക്ഷിക്കാന്‍ വേണ്ടിയല്ലേ നാടുമുഴുവന്‍ കോ-ഓപ്പറേറ്റീവ് ബാങ്കുകള്‍. ഭൂരിഭാഗം കോ-ഓപ്പറേറ്റീവ് ബാങ്കുകളും സാമ്പത്തിക പ്രതിസന്ധിയിലാണ്. കേരളത്തിന് കിട്ടുന്ന പൊതുജനങ്ങളുടെ പണം (നികുതി) 80 ശതമാനം ജോലി ചെയ്യാനറിയാത്ത ജീവനക്കാരുടെ ശമ്പളത്തിനും പെന്‍ഷനും വേണ്ടി ചെലവാകുന്നുവെന്നതും നുണയാണ്. 100 ശതമാനവും വിഴുങ്ങുന്നുവെന്നതാണ് വാസ്തവം. ശമ്പളം, പെന്ഷന്, വാങ്ങിയ കടത്തിന്റെ പലിശ, പൊതുമേഖലാ സ്ഥാപനത്തിന്റെ നഷ്ടം നികത്താനുള്ള തുക, ഓരോ മന്ത്രിക്കും 32 സെക്രട്ടറിമാരാണ്. ഭാരതം മുഴുവന്‍ ഭരിക്കുന്ന കേന്ദ്രമന്ത്രിമാര്‍ക്കുപോലും ഇത്രയും സെക്രട്ടറിമാരില്ല.
5573 സ്കൂളുകള്‍ കുട്ടികളില്ലാതെ പൂട്ടാനുള്ള സ്ഥിതിയിലാണ്. പക്ഷെ അടച്ചുപൂട്ടലല്ല. വീണ്ടും അധ്യാപകരെ നിയമിക്കും! കോടികള്‍ തട്ടാനുള്ള തട്ടിപ്പുവ്യവസായമായി മാറിയതാണ് വിദ്യാഭ്യാസ മേഖല. ഓരോ വര്‍ഷവും 12000 കോടി കടമെടുക്കണം. അതോടൊപ്പം കേന്ദ്രം നല്കുന്ന 18000 കോടിയും. അപ്പോള്‍ എന്തിനാണ് ഒരു സംസ്ഥാന സര്‍ക്കാര്‍? ഇപ്പോള്‍ പൊതുകടം ഒരുലക്ഷത്തി അറുപതിനായിരം കോടിയാണ്. ആരു തിരിച്ചുനല്‍കുമെന്ന് ജനം ചോദിക്കുന്നു. കേരളത്തിലെ തൊഴിലില്ലായ്മ ദേശീയ ശരാശരിയെക്കാള്‍ മൂന്നിരട്ടിയാണ്. ജോലി വേണമെങ്കില്‍ നാടുവിടണം. ഇതാണോ വികസനം?
കേരളത്തിന്റെ പ്രകൃതി സമ്പത്തിനെ മുഴുവനും നശിപ്പിക്കുന്നത് കുടിവെള്ളം കിട്ടാത്ത നാടാക്കാനല്ലേ. 14 ലക്ഷം ഏക്കര്‍ നെല്‍കൃഷി ഉണ്ടായിരുന്ന കേരളത്തില്‍ ഓരോ വര്‍ഷവും ഒരുലക്ഷം ഏക്കര്‍ കൃഷി ഇല്ലാതായി. ഇപ്പോള്‍ അഞ്ച് ലക്ഷം ഏക്കറായി ചുരുങ്ങി. ഭാരതത്തില്‍ കാര്‍ഷികമേഖല എല്ലാ വര്‍ഷവും മൈനസ് പോയിന്റിലേക്ക് വീഴുന്ന ഒരേ ഒരു സംസ്ഥാനമാണ് കേരളം. 14 ചെറിയ ജില്ലകള്‍ ഉള്ള കേരളത്തില്‍ 600 ലധികം കൃഷി ഭവനുകള്‍ നിര്‍മിച്ചു. കൃഷി എന്താണെന്ന് അറിയാത്ത ആയിരക്കണക്കിന് ആളുകളെ നിയമിച്ചു. ജനം ശമ്പളം കൊടുക്കണം. നമുക്കുവേണോ ഈ കൃഷി മന്ത്രിയും പരിവാരങ്ങളും!
ആര്‍ക്കുവേണമെങ്കിലും ഭൂമി തുരക്കാം. ജലാശയങ്ങളും തണ്ണീര്‍ത്തടങ്ങളും നിരത്താം. മണ്ണും ജലവുമില്ലാത്ത അവസ്ഥയിലേക്ക് നയിക്കുന്ന വ്യവസായ വകുപ്പും ജിയോളജി വകുപ്പും ഈ നാടിനുവേണോ? പല നേതാക്കന്മാരുടെയും മക്കള്‍ പഠിക്കുന്നത് വിദേശരാജ്യങ്ങളില്‍. അതാണ് വികസനം!
കേരളത്തിലെവിടെയെങ്കിലും ഒരു നല്ല സ്കൂളോ കോളേജോ ആശുപത്രിയോ കാണാന്‍ കഴിയുമോ? പ്രതികൂല സാഹചര്യങ്ങളില്‍, കഷ്ടപ്പെട്ടു വിദേശരാജ്യങ്ങളില്‍ അദ്ധ്വാനിക്കുന്നവര്‍ നല്കുന്ന പണമാണ് ഈ നാട്ടില്‍ കാണുന്ന പല ബില്‍ഡിങ്ങുകളും സൃഷ്ടിച്ചത്, സര്‍ക്കാരല്ല. വര്‍ഷങ്ങളായി ജനങ്ങളെ നുണപറഞ്ഞ് വഞ്ചിക്കുകയായിരുന്നു എന്നതല്ലേ സത്യം.
ഭാരതം മുഴുവനും കുട്ടികള്‍ കുറഞ്ഞാല്‍ സ്കൂളുകള്‍ നിര്‍ത്തും. ആവശ്യമില്ലാത്ത ഓഫീസുകള്‍ നിര്‍ത്തലാക്കും. എല്ലാ പദ്ധതികളും സമയബന്ധിതമായി പൂര്‍ത്തിയാക്കും. പക്ഷെ ഇവിടെ? കേരളത്തിലെ ഓരോ ജില്ലയ്ക്കും പതിനാറായിരത്തിലധികം അധ്യാപകര്‍. ഓരോ ജില്ലയ്ക്കും പത്തൊമ്പതിനായിരം സര്‍ക്കാര്‍ ജീവനക്കാര്‍. നഷ്ടത്തിലോടുന്ന പല പൊതുമേഖലാ സ്ഥാപനങ്ങളിലും പതിനായിരക്കണക്കിന് ജോലിക്കാര്‍.
അഞ്ചുവര്‍ഷത്തിനുള്ളില്‍ തീരേണ്ട പദ്ധതികള്‍ ഇരുപത്തഞ്ചുവര്‍ഷം ആയാലും തീരില്ല. ഓരോ മന്ത്രിയും തന്റെ 32 അംഗ സെക്രട്ടറിമാര്‍ക്ക് ശമ്പളം തന്റെ സ്വന്തം പോക്കറ്റില്നിന്നും കൊടുക്കണമെന്ന് ജനങ്ങള്‍ പറയണം. 125 പൊതുമേഖലാ സ്ഥാപനങ്ങളുള്ളതില്‍ 100 എണ്ണവും നഷ്ടത്തിലാണ്. ഭരിക്കുന്നവരുടെ സ്വന്തം പണവും പാര്‍ട്ടി സ്വത്തുക്കളും വിറ്റ് ഈ നഷ്ടം നികത്തട്ടെ എന്നുപറഞ്ഞാല്‍ എല്ലാം ജനത്തിന്റെ തലയില്‍ കെട്ടിവെച്ച് നേതാവ് ചമഞ്ഞുള്ള നടത്തം ഇല്ലാതാകും. ജനങ്ങള്‍ കൊടുക്കുന്ന നികുതി മുഴുവനും യാതൊരു ഉത്തരവാദിത്വവുമില്ലാത്ത ഇവര്‍ക്കുവേണ്ടി ചെലവാക്കാന്‍ നമുക്ക് സര്‍ക്കാര്‍ വേണോ?
സംവത്സരങ്ങളായി വിദ്യാര്‍ത്ഥികളെ ഏറ്റവുമധികം ബുദ്ധിമുട്ടിച്ചിരുന്ന ഗസറ്റഡ് ഓഫീസറിന്റെ അറ്റസ്റ്റേഷന് പരിപാടി കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയിരിക്കുന്നു. ഇനി സ്വയം എഴുതിക്കൊടുത്താല്‍ മതി.
25 വര്‍ഷമായി കേരളം ആവശ്യപ്പെടുന്ന എന്‍എച്ച് ബൈപ്പാസുകള്‍ അനുവദിച്ചു. ചരിത്രത്തിലാദ്യമായി ചെറുകിട ഇടത്തരം വ്യാപാരികളെയും വ്യവസായികളെയും സഹായിക്കാന്‍-മുദ്ര യോജന പദ്ധതി. ഒരു ജാമ്യവ്യവസ്ഥയും ഇല്ലാതെ 50000 മുതല്‍ 10 ലക്ഷം വരെ വായ്പ.
വിവിധ പേരുകളില്‍ ട്രസ്റ്റുകളുണ്ടാക്കി വിദേശരാജ്യങ്ങളില്‍ നിന്നും ധാരാളം പണം സ്വരൂപിച്ച് ജനങ്ങളെയും രാജ്യത്തെയും വഞ്ചിച്ചുകൊണ്ടിരിക്കുന്ന 12500 സ്ഥാപനങ്ങളെ നിരോധിച്ചു. (ഇവിടുത്തെ ചില മാധ്യമങ്ങള്‍ കേന്ദ്രത്തെ നിരന്തരം കുറ്റംപറയുന്നതിന്റെ പ്രധാന കാരണം ഇതാണ്). പല അഴിമതി കേസുകളിലും ഊര്‍ജിതമായ അന്വേഷണം നടന്നുകൊണ്ടിരിക്കുന്നു. ഉദ്യോഗസ്ഥരും നേതാക്കളും കുടുങ്ങിക്കൊണ്ടിരിക്കുന്നു.
സ്ത്രീകള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം നല്കാന് ബേട്ടി ബചാവോ പദ്ധതി. ഇതോടൊപ്പം ബാങ്കുകളില്‍ സുകന്യ-നിക്ഷേപ പദ്ധതി. സ്വച്ഛ്ഭാരത് പദ്ധതിയില്‍ ലക്ഷക്കണക്കിന് ശൗചാലയങ്ങള്‍, മാലിന്യനിര്‍മാര്‍ജന പരിപാടികള്‍. ഭാരതത്തിലെ എല്ലാ ഗ്രാമങ്ങളിലേക്കും റോഡ്, വെള്ളം, വെളിച്ചം എന്നിവ എത്തിക്കാന്‍ സമഗ്രമായ പദ്ധതി. 6000 ത്തിലധികം ഗ്രാമങ്ങളില്‍ പണി പൂര്‍ത്തിയാക്കിക്കഴിഞ്ഞു. കര്‍ഷകരുടെ വിളകള്‍ക്ക് പുതിയ ഇന്‍ഷുറന്‍സ് പദ്ധതി. വെറും 20 രൂപയടച്ചാല്‍ 10000 രൂപ നഷ്ടപരിഹാരം. എല്ലാ ജില്ലകളിലും കാര്‍ഷിക വിള വില്‍പ്പന കേന്ദ്രങ്ങള്‍. കര്‍ഷകര്‍ക്ക് നേരിട്ട് ഉല്‍പ്പന്നങ്ങള്‍ വില്ക്കാന് സൗകര്യമൊരുങ്ങുന്നു. കര്‍ഷകരുടെ എല്ലാ പഴയപമ്പുസെറ്റുകളും മാറ്റി ഏറ്റവും പുതിയ സാങ്കേതിക മേന്മയുള്ള, വൈദ്യുതി ഉപഭോഗം കുറയ്ക്കുന്ന മോട്ടോറുകള്‍ നല്കുന്നു.
രാജ്യം മുഴുവനായി അഞ്ച് ലക്ഷം ജലാശയങ്ങളും പുതിയ കനാലുകളും നിര്‍മിക്കുന്നു. സാധാരണക്കാരായ എല്ലാവര്ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി. ഒരുലക്ഷം രൂപവരെ ചികിത്സാ സഹായം ലഭിക്കുന്നു. ജനങ്ങളെ മുഴുവന്‍ ബാങ്ക് അക്കൗണ്ടുള്ളവരാക്കി ജന്‍ധന്‍ പദ്ധതി. ഇതിനകം ഇരുപതു കോടി ജനങ്ങള്‍ അംഗങ്ങളായി. എല്ലാ ജില്ലകളിലും ജന്‍ഔഷധി-പകുതി വിലയ്ക്ക് മരുന്നുകള്‍ ലഭിക്കും. എല്ലാവര്ക്കും പരിപൂര്‍ണ ആരോഗ്യം നല്കുന്ന ഭാരതത്തിന്റെ സ്വന്തം പ്രാചീനകലയായ യോഗാസനത്തെ, ഭൂമിയിലെ എല്ലാ രാജ്യങ്ങളെക്കൊണ്ടും അംഗീകരിപ്പിച്ചു.
ഗ്യാസ് ഏജന്‍സികളും നേതാക്കന്മാരും ചേര്‍ന്ന് നടത്തിയ സബ്സിഡി തട്ടിപ്പ് അവസാനിപ്പിച്ചു. അഞ്ചുകോടി പാവപ്പെട്ടവര്‍ക്ക് സൗജന്യ പാചകവാതക കണക്ഷന് നല്കുന്നു. റേഷന്‍ കടകളില്‍ നടക്കുന്ന അഴിമതി അവസാനിപ്പിക്കാന്‍ ജനങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍ സബ്സിഡി കൊടുക്കുന്ന പദ്ധതി വരുന്നു.
50000 കിലോമീറ്റര്‍ സ്റ്റേറ്റ് ഹൈവേകളെല്ലാം നാലുവരിപ്പാതയാക്കാന്‍ ദ്രുതഗതിയില്‍ ജോലി നടന്നുകൊണ്ടിരിക്കുന്നു. ഭാരതത്തിന്റെ കടല്‍ത്തീരത്തുള്ള എല്ലാ പഴയകാലത്തെ ചെറിയ തുറമുഖങ്ങളെല്ലാം പുതുക്കി പണിത് എല്ലാ സൗകര്യങ്ങളുമുള്ള തുറമുഖ പട്ടണങ്ങളായി വികസിപ്പിക്കുന്നു.
ഇന്ത്യന്‍ റെയില്‍വേ ലോകോത്തരമാക്കാന്‍ എട്ട് ലക്ഷം കോടിയുടെ പദ്ധതികള്‍ ആവിഷ്കരിച്ചുകൊണ്ടിരിക്കുന്നു. ഭാരതത്തിലെ എല്ലാ പൊതുമേഖലാ ബാങ്കുകളെയും ശരിയായ രീതിയിലാക്കാന്‍ ബാങ്ക് ബോര്‍ഡ് ബ്യൂറോ ലോകത്തിന്റെ പല ഭാഗത്തും സാമ്പത്തികമാന്ദ്യം നിലനില്‍ക്കുമ്പോഴും ഭാരതത്തിന്റെ സാമ്പത്തിക വളര്‍ച്ച മുന്നോട്ടായതിനാല്‍ ലോകപ്രശസ്ത കമ്പനികളെല്ലാം ഭാരതത്തിലേക്ക് വന്നുതുടങ്ങി. ആയിരക്കണക്കിന് വ്യവസായ സംരംഭങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു.
ഭാരതത്തിലെ എല്ലാ വാഹനങ്ങളുടെയും വിവരങ്ങള്‍ ഡിജിറ്റലാക്കുന്നു. രാജ്യത്തെ ഏതു വാഹനത്തെക്കുറിച്ചും ഉടമയെക്കുറിച്ചും അറിയാന്‍ ഒരു എസ്എംഎസ് മതി.
ദല്‍ഹിയില്‍ നിന്നും ഉത്തര്‍പ്രദേശിലേക്കുള്ള പ്രധാന പാതയായ മീററ്റ് റോഡ് പതിനാലുവരിയാക്കുന്നത് ഒരു ചരിത്രസംഭവമായിരിക്കും. സോളാര്‍ എന്നു കേട്ടാല്‍ തട്ടിപ്പാണെന്ന് ഞെട്ടലോടെ ഓര്‍മിക്കുന്ന കേരളം അറിയാന്‍ ഒരത്ഭുതം. സൂര്യന്റെ ഊര്‍ജത്തെ അംഗീകരിക്കുന്ന ലോകത്തിലെ എല്ലാ രാജ്യങ്ങള്‍ക്കും ഒരു സംഘടന തുടങ്ങിയത് ഇപ്പോഴാണ്. ദല്‍ഹിയില്‍ ഐഎസ്എ ഇന്റര്‍നാഷണല്‍ സോളാര്‍ അലയന്‍സ്.
സമൂഹത്തില്‍ ഏറ്റവും പിന്നാക്കം നില്‍ക്കുന്നവരെ പുതിയ സംരംഭകരാക്കാന്‍ സ്റ്റാന്‍ഡ് അപ് ഇന്ത്യ. പുതിയതായി ചെറുകിട വ്യവസായങ്ങള്‍ തുടങ്ങുന്നവരെ ഒരുദ്യോഗസ്ഥരും ഉപദ്രവിക്കാതിരിക്കാന്‍ സ്റ്റാര്‍ട്ട് അപ് ഇന്ത്യ പദ്ധതി തുടങ്ങിയാല്‍ മൂന്നുവര്‍ഷത്തേയ്ക്ക് ഒരു ടാക്സും ഇല്ല. ഭാരതത്തിലെ എല്ലാ പ്രധാന നദികളിലും കായലോരത്തും ഉള്‍നാടന്‍ ജലഗതാഗത പദ്ധതി.
പന്ത്രണ്ടുവര്‍ഷം പഠിച്ചിട്ടും ഒരു തൊഴിലും ചെയ്യാനറിയാത്ത വിദ്യാര്‍ത്ഥികളെ സൃഷ്ടിച്ചുവിടുന്നതിനുപകരം എല്ലാ ഭാഗത്തും തൊഴില്‍ നൈപുണ്യം വികസനകേന്ദ്രങ്ങള്‍ വരുന്നു.
കാലങ്ങളായി കേരളത്തില്‍ ഇരുമുന്നണികളും രഹസ്യമായി ധാരണയിലെത്തിയായിരുന്നു ഭരണനാടകം എന്ന കളി നടന്നിരുന്നത്. എല്ലാത്തരം അഴിമതിക്കഥകളും കൊലക്കേസുകളും പൂഴ്ത്തിവെച്ച് ജനങ്ങളെ വഞ്ചിക്കുകയായിരുന്നു എന്ന സത്യം ഇപ്പോഴിതാ പരസ്യമായി പ്രഖ്യാപിക്കുന്നു.
കേരളത്തില്‍ സെപ്പറേഷന്‍ നാടകം ബംഗാളില്‍ കോപ്പറേഷന് നാടകം. തനിച്ചുനിന്നാല്‍ ഒരു സീറ്റുപോലും കിട്ടില്ലെന്ന കാരണത്താല്‍ ഈ പരസ്യമായ പരസ്പര ധാരണ! നിലനില്പ്പാണോ? ഗതികേടാണോ? ജനവഞ്ചനയാണോ?
പ്രതികരിക്കാൻ ഇവിടെ എഴുതുക: