കോഴിക്കോട്: മുസ്ലിം ലീഗും എപി സുന്നി വിഭാഗവും തമ്മിലുള്ള പോര് ശക്തമാകുന്നു. കാന്തപുരം വിഭാഗത്തിനെതിരെ മുസ്ലിം ലീഗ് പരസ്യമായി രംഗത്തിറങ്ങിയതിന് പിന്നില്‍ ഗൂഢലക്ഷ്യങ്ങളുണ്ടെന്നാണ് കാന്തപുരം വിഭാഗത്തിന്റെ ആരോപണം. ആരോപണ പ്രത്യാരോപണങ്ങളിലൂടെ ഇരുവിഭാഗവും തമ്മിലുള്ള തര്‍ക്കം കൊഴുക്കുകയാണ്.
മുസ്ലിം ലീഗിന്റെ വിമര്‍ശനങ്ങള്‍ക്ക് പിന്നില്‍ ചിലരെ സന്തോഷിപ്പിക്കാനുള്ള പരിശ്രമമാണെന്ന് കാന്തപുരം എപി വിഭാഗത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരള മുസ്ലിം ജമാ അത്ത് കൗണ്‍സില്‍ പ്രസ്താവനയുമായി രംഗത്തിറങ്ങി. സുന്നി പ്രസ്ഥാനത്തിനെതിരെ തിരിഞ്ഞ മുസ്ലിം ലീഗ് നേതാവ് കെ.പി.എ. മജീദിനെ വിമര്‍ശിച്ചുകൊണ്ടാണ് കാന്തപുരം എം.പി. അബൂബക്കര്‍ മുസല്യാര്‍ അദ്ധ്യക്ഷത വഹിച്ച മുസ്ലിം ജമാഅത്ത് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറേറിയറ്റ് യോഗം പരസ്യ പ്രസ്താവനയുമായി രംഗത്തുവന്നത്.
എല്‍ഡിഎഫ് ഭരണത്തില്‍ ലഭിക്കുന്ന ആനുകൂല്യങ്ങളില്‍ കണ്ണുവെച്ചാണ് കാന്തപുരം വിഭാഗത്തിനെതിരെ മുസ്ലിം ലീഗ് രംഗത്തുവന്നതെന്നാണ് എപി വിഭാഗത്തിന്റെ ആരോപണം. എല്‍ഡിഎഫ് സര്‍ക്കാറിന് കീഴിലുള്ള വിവിധ കമ്മിറ്റികളിലും ബോര്‍ഡുകളിലും സ്ഥാനം ലഭിക്കാനുള്ള മുസ്ലിം ലീഗിന്റെ തന്ത്രമാണ് കാന്തപുരം വിഭാഗത്തിനെതിരെയുള്ള നിലപാട്. കാന്തപുരം വിഭാഗത്തിന് സംഘപരിവാര്‍ ബന്ധമുണ്ടെന്ന് പ്രചരിപ്പിക്കുന്നത് ഈ ലക്ഷ്യംവെച്ചാണെന്നും സിപിഎമ്മിനെ പ്രീതിപ്പെടുത്താനാണെന്നും എപി വിഭാഗം തുറന്നടിച്ചു.
കാന്തപുരത്തിന്റെ പത്തിരട്ടി ആള്‍ബലമുള്ള ചേളാരി ഓഫീസിലേക്കോ മറ്റു മുസ്ലിം സംഘടനാ ഓഫീസിലേക്കോ ആരും വോട്ടിനായി ചെല്ലാത്തത് അവിടെ വോട്ടുകച്ചവടമില്ലെന്ന തിരിച്ചറിവ് കൊണ്ടാണെന്ന കെ.പി.എ മജീദ് ആക്ഷേപിക്കുന്നതിനെതിരെ മുസ്ലിം ജമാഅത്ത് കൗണ്‍സില്‍ നേതാക്കള്‍ പുച്ഛിച്ചുതള്ളി രംഗത്ത് വന്നു. എ പി വിഭാഗം സമസ്ത പ്രസിഡന്റ് ഇ. സുലൈമാന്‍ മുസല്യാരുടെ വേങ്ങരയിലുള്ള വീട്ടില്‍ പി.കെ. കുഞ്ഞാലികുട്ടി സന്ദര്‍ശിച്ചത് എന്തിനെന്ന് വ്യക്തമാക്കണമെന്ന് കാന്തപുരം വിഭാഗം ആവശ്യപ്പെടുന്നു. മുനീറടക്കമുള്ള ലീഗ് നേതാക്കള്‍ കാന്തപുരത്തെ കണ്ടതെന്തിനെന്നും വ്യക്തമാക്കണം. കൊടുവള്ളിയിലും തിരുവമ്പാടിയിലും മറ്റു മുസ്ലിം ലീഗ് കോട്ടകളിലും ഏറ്റ തിരിച്ചടി മറച്ചുവെക്കാനാണ് കാന്തപുരത്തിനെതിരെ രംഗത്ത് വന്നതെന്ന് എപി വിഭാഗം ലീഗിനെതിരെ ആഞ്ഞടിക്കുന്നു.
അതേസമയംഗ കാന്തപുരത്തിനെതിരെ ശക്തമായ നിലപാടുമായി മുന്നോട്ടു പോകാനാണ് മുസ്ലിം ലീഗിലെ ഒരുവിഭാഗത്തിന്റെ തീരുമാനം. മുസ്ലിം ജമാഅത്ത് കൗണ്‍സില്‍ എല്‍ഡിഎഫിനു വേണ്ടി പരസ്യമായി രംഗത്തുവന്ന സ്ഥിതിയില്‍ കാന്തപുരം വിഭാഗത്തെ പ്രീണിപ്പിക്കേണ്ടതില്ലെന്നും തള്ളിപ്പറയണമെന്നും ഈ വിഭാഗം ലീഗ് നേതൃത്വത്തിനോട് ആവശ്യപ്പെട്ടു.
സുന്നി വിഭാഗങ്ങള്‍ തമ്മിലുള്ള അകല്‍ച്ച വര്‍ദ്ധിക്കുന്നതോടെ മുസ്ലിം ലീഗിന്റെ രാഷ്ട്രീയ അടിത്തറയില്‍ കനത്ത വിള്ളലുണ്ടായിരിക്കുകയാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ ഈ വിള്ളല്‍ വര്‍ദ്ധിക്കുന്നതായാണ് പരസ്യമായ പ്രസ്താവനായുദ്ധം തെളിയിക്കുന്നത്. മുസ്ലിം സമൂഹവുമായി ബന്ധപ്പെട്ട വിവിധ സര്‍ക്കാര്‍ കമ്മറ്റികള്‍ എപി വിഭാഗത്തിന്റെ നിയന്ത്രണത്തിലാവുന്നതോടെ ഈ വിടവ് വര്‍ദ്ധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: