അരൂര്‍: വേമ്പനാട്ടു കായലില്‍ വഞ്ചി മറിഞ്ഞ് കാണാതായ യുവാക്കളില്‍ രണ്ടാമത്തെയാളുടെ മൃതദേഹവും കണ്ടെത്തി. ഇടകൊച്ചി പൈറ്റുപറമ്പില് കുമാരന്റെ മകന് മനോജ് (26) ന്റെ മൃതദേഹമാണ് ഇന്നലെ ഇടകൊച്ചിക്കു സമീപത്തു നിന്നും കണ്ടെത്തിയത്.
മനോജിനോടൊപ്പം വഞ്ചിമറിഞ്ഞ് മുങ്ങി മരിച്ച സഹോദരി ഭര്‍ത്താവ് അരൂക്കുറ്റി പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ കൂമ്പേല്‍ സോമന്റെ മകന് ശ്യാംലാല്‍ (31) ന്റെ മൃതദേഹം തിങ്കളാഴ്ച പെരുമ്പളം പട്ടേക്കാട്ട് ഭാഗത്തു നിന്നും കണ്ടെത്തിയിരുന്നു. ചേര്‍ത്തല താലൂക്കാശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ വീട്ടുവളപ്പില്‍ സംസ്കരിച്ചു.
മനോജിന്റെ മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ഇന്ന് സംസ്കരിക്കും. ഞായാറാഴ്ച ഉച്ചക്കായിരുന്നു ഇരുവരും അരൂക്കുറ്റിക്ക് സമീപം വേമ്പനാട്ട് കായലില്‍ അപകടത്തില്‍ പെട്ടത്. ശ്യാംലാലിന്റെ മകള്‍ നിളയുടെ മൂന്നാം ജന്മദിനാഘോഷത്തില് പങ്കെടുക്കാനായിട്ടായിരുന്നു മനോജ് അരൂക്കുറ്റിയില്‍ എത്തിയത്.
ജന്മദിനാഘോഷത്തില് പങ്കെടുക്കാനെത്തിയവര്‍ക്കായി കുമ്പളത്തുള്ള ഹോട്ടലിലാണ് ഉച്ച ഭക്ഷണം ഏര്പ്പാടാക്കിയരുന്നത്. ഭക്ഷണം വാങ്ങി തിരികെ വരുമ്പോഴാണ് കായലില്‍ സ്ഥാപിച്ചിരുന്ന ഊന്നിക്കുറ്റിയില്‍ വഞ്ചി ഇടിച്ച് മറിഞ്ഞ് ഇരുവരും കായലില്‍ വീണത്. ഭക്ഷണം എത്തിക്കേ സമയം കഴിഞ്ഞിട്ടും ഇരുവരും എത്താതിരുന്നതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കായലില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന വഞ്ചി കമിഴ്ന്നു കിടക്കുന്നതായി കണ്ടത്.
നാട്ടുകാരും പോലീസും ചേര്‍ന്ന് തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് ജില്ല ഭരണകൂടം ഇടപെട്ട് ഫയര്‍ഫോഴ്സിന്റെ സേവനം തേടി. പിന്നീട് കൊച്ചിയില്‍ നിന്ന് നാവിക സേനയുടെ അഞ്ച് പേരടങ്ങുന്ന മുങ്ങല്‍ വിദഗ്ധരെത്തി കായലില്‍ തെരച്ചില്‍ നടത്തിയിരുന്നു. കൊച്ചിന് ഷിപ്പ്്യാര്‍ഡിലെ ജീവനക്കാരനായ മനോജ് അവിവാഹിതനാണ്. മാതാവ്: കുസുമം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: