വാഷിങ്ടണ്‍: അമേരിക്കയില്‍ വിവിധമേഖലകളിലെ പ്രമുഖ ബുദ്ധിജീവികളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. ലോകത്ത് ഇപ്പോള്‍ നടക്കുന്ന സംഭവവികാസങ്ങളെക്കുറിച്ചും വെല്ലുവിളികളെക്കുറിച്ചും ഭാരതവും അമേരിക്കയും ചേര്‍ന്ന് ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചും പ്രമുഖരുമായി മോദി ചര്‍ച്ച ചെയ്തു. വളരെ വിസ്മയകരമായ കൂടിക്കാഴ്ചയായിരുന്നു അതെന്ന് മോദി ട്വീറ്റ് ചെയ്തു.
ബ്രൂക്കിങ് ഇന്‍സ്റ്റിറ്റ്യൂട്ട്, കൗണ്‍സില്‍ ഓണ്‍ ഫോറിന് റിലേഷന്‍സ്, ഹഡ്സണ്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, സെന്റര്‍ ഫോര്‍ അമേരിക്കന്‍ പ്രോഗ്രസ്, അറ്റ്ലാന്റിക് കൗണ്‍സില്‍, ഹഡ്സണ്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, സെന്റര്‍ ഫോര്‍ നാഷണല്‍ ഇന്ററസ്റ്റ്, ഗ്ലോബല്‍ എനര്‍ജി ക്യാപിറ്റല്‍, കാര്ണജിക് എന്‍ഡോവ്മെന്റ്, ഏഷ്യാ ഗ്രൂപ്പ്, പ്യൂ റിസര്‍ച്ച് സെന്റര്‍, യുഎസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓപ് പീസ് ആന്‍ഡ് ഫൗണ്ടേഷന് ഫോര്‍ ഡിഫന്‍സ് ഓപ് ഡെമോക്രസീസ് തുടങ്ങിയവയിലെ പ്രമുഖരാണ് മോദിയുമായി കൂടിക്കാഴ്ചക്ക് എത്തിയിരുന്നത്.
വരും കാലങ്ങളില്‍ ആഗോളതലത്തില്‍ ഉണ്ടാകാന്‍ പോകുന്ന മാറ്റങ്ങള്‍ എന്താകുമെന്നും വെല്ലുവിളികള്‍ എന്തായിരിക്കുമെന്നും അവരില്‍ നിന്നറിയാനാണ് അമേരിക്കയിലെ ബുദ്ധിജീവികളുമായി ചര്‍ച്ച നടത്തിയതുവഴി ലക്ഷ്യമിട്ടതെന്ന് അമേരിയ്ക്കയിലെ യുഎസ് സ്ഥാനപതി അരുണ്‍ കെ. സിങ് പറഞ്ഞു. അമേരയ്ക്കയ്ക്കും ഭാരതത്തിനും സംയുക്തമായി ലോകത്തിനു വേണ്ടി ചെയ്യാവുന്ന ഒട്ടേറെ കാര്യങ്ങളുണ്ട്.
ഇക്കാര്യങ്ങള്‍ മനസ്സില്‍വെച്ചാണ് പ്രധാനമന്ത്രി ചര്‍ച്ചകള്‍ നടത്തിയത്. അതായിരുന്നു മുഖ്യ വിഷയവും, അദ്ദേഹം പറഞ്ഞു.
ഇന്നത്തെ ലോകാവസ്ഥ ചര്‍ച്ച ചെയ്തു. ഇരു രാജ്യങ്ങളും സംയുക്തമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്നതെങ്ങനെയെന്നു വിലയിരുത്തി. അവസരങ്ങള്‍ ഏതൊക്കെയെന്നു കണ്ടെത്തി. ഭാരതത്തിന്റെ ദേശീയ താല്പര്യങ്ങളും ലോകത്തിന്റെ പൊതു താല്പര്യങ്ങളും മുന്‍നിര്‍ത്തിയായിരുന്നു ചര്‍ച്ചകള്‍, അരുണ്‍ സിങ് പറഞ്ഞു.
ചര്‍ച്ചകള്‍ക്കൊടുവില്‍ പ്രധാനമന്ത്രി അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകള്‍ അവതരിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: